ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 17 February 2020

പ്രാർത്ഥനയിലെ വഹാബീ മണ്ടത്തരങ്ങൾ

ഏകദൈവാരാധനയും ഏകദൈവവിശ്വാസവും
********************************************
വഹ്ഹാബീ വിശ്വാസികളായ സഹോദരങ്ങൾ  തൗഹീദിനെ മനസ്സിലാക്കിയത് ഇങ്ങനെയാണ്:

"അല്ലാഹുവിനെ മാത്രം ആരാധിക്കലാണ് തൗഹീദ്. ആരാധനയെന്നാൽ പ്രാർത്ഥന. അപ്പോൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കലാണ് തൗഹീദ്. പ്രാർത്ഥനയെന്നാൽ അഭൗതിക മാർഗത്തിൽ ഗുണ - ദോഷം പ്രതീക്ഷിക്കലാണ്"

ഈ വാദത്തിലെ ഏതാനും അബദ്ധങ്ങൾ കാണുക.

1. അല്ലാഹുവിനെ മാത്രമാരാധിക്കലല്ല തൗഹീദ്. പ്രത്യുത, അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ (لا إله إلا الله) എന്ന് വിശ്വസിക്കലാണ് തൗഹീദ്. തൗഹീദ് അഖീദയാണ്. തൗഹീദ് കർമ്മം കൊണ്ടുണ്ടാകുന്നതല്ല.

2. ഒരാൾ പല ദൈവങ്ങളിൽ വിശ്വസിച്ചു. പക്ഷേ ആരാധിച്ചത് അല്ലാഹുവിനെ മാത്രമെന്നിരിക്കട്ടെ. എന്നാൽ തൗഹീദാകുമോ? ഇല്ല. അതിനാൽ വഹ്ഹാബികളുടെ നിർവ്വചനം പൊളിഞ്ഞു. കാരണം അതുപ്രകാരം തൗഹീദല്ലാത്തത് തൗഹീദാകുന്ന അസംബന്ധം വരുന്നു.

3. ഒരാൾ, ''അല്ലാഹു മാത്രമാണ് ഇലാഹ്'' എന്ന് വിശ്വസിച്ചു. പക്ഷേ അയാൾ അല്ലാഹുവിന് യാതൊരു ഇബാദത്തും ചെയ്തില്ല. എന്നാലും അവൻ മുവഹ്ഹിദാണ്. പക്ഷേ വഹ്ഹാബീ നിർവ്വചനപ്രകാരം മുവഹ്ഹിദല്ല. കാരണം അവൻ 'അല്ലാഹുവിന് മാത്രം' പോയിട്ട് അല്ലാഹുവിനു തന്നെ ഇബാദത്ത് ചെയ്തിട്ടില്ല. മുവഹ്ഹിദ് മുവഹ്ഹിദല്ലാതാകുന്ന ദുരന്തം.

4. ആരാധനയെന്നാൽ പ്രാർത്ഥന (ദുആ) എന്ന വഹ്ഹാബി നിർവ്വചനം തെറ്റ്. ആരാധനയിലെ മുഖ്യ ഇനമാണ് പ്രാർത്ഥന (ദുആ) എന്നാണു ഹദീസിന്റെ താല്പര്യം. പ്രാർത്ഥനയല്ലാത്ത
എത്ര ഇബാദത്തുകളുണ്ട്. ഉദാഹരണം ഇസ്‌ലാം കാര്യങ്ങൾ.

5. അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കലല്ല തൗഹീദ്. ''പ്രാർത്ഥനയുൾപ്പെടെയുള്ള ഇബാദത്തിനർഹൻ അല്ലാഹു മാത്രം'' എന്ന് വിശ്വസിക്കലാണ് തൗഹീദ്. ഒരാൾ ഈ വിശ്വാസമുള്ളതോടൊപ്പം മരണം വരെ അല്ലാഹുവിനോട് ഒന്നും തന്നെ പ്രാർത്ഥിച്ചില്ലെങ്കിലും അയാൾ മുവഹ്ഹിദാണ്.

6. പ്രാർത്ഥന അഥവാ ദുആ എന്നാൽ
طلب العبد من ربه حوائجه
(അടിമ തന്റെ റബ്ബിൽ നിന്ന് ആവശ്യങ്ങൾ അപേക്ഷിക്കലാണ്.) ഈ ലളിത നിർവ്വചനം അവഗണിച്ച് , അഭൗതിക മാർഗം കൊണ്ട് നിർവ്വചിക്കുകയാണ് വഹ്ഹാബിസം ചെയ്തത്. അനിസ്‌ലാമിക നിർവ്വചനമാണത്.

ഇതൊക്കെ പ്രാഥമിക വിജ്ഞാനങ്ങളാണ്. ഏതൊരാൾക്കും വേഗം മനസ്സിലാകുന്നതുമാണ്.

Thursday, 13 February 2020

NRC ക്ക് വഴി കാട്ടി ജമാഅത്തെ ഇസ്ലാമി !


NRC നടപ്പിലാക്കാൻ സങ്കികളെ  വഴികാട്ടിയത് മതരാഷ്ട്ര വാദി ആയിരുന്ന ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ മൗദൂദി ആയിരുന്നു...


NRC യും മൗദൂദിയും !

കൊടുംചതിയുടെ തെളിവുകൾ.
#മൗദൂദികൾ_ഏതാണ്_ജാതി?!

ജമാഅത്തെ ഇസ്‌ലാമി   സംഘപരിവാറിന്റെ വലംകയ്യാവുന്ന അതീവ ഗുരുതരാവസ്ഥയാണ് കാണുന്നത്, 

1947ൽ ഇന്ത്യയിൽ ഹിന്ദു ഭരണം സ്ഥാപിക്കണമെന്ന ജമാഅത്ത് നിലപാട് മൗദൂദി പ്രസംഗിച്ചു, (iph book)

1954ൽ ഇന്ത്യ ഹിന്ദു രാഷ്രമാക്കുന്നതിൽ എനിക്ക് എതിർപ്പില്ലെന്ന് അബുൽ അഅലാ മൗദൂദി മുനീർ കമ്മീഷന് റിപ്പോർട്ട്‌ നൽകി, (പേജ് 228)

1954ൽ ഇന്ത്യയിലെ മുസ്‌ലിംകൾ  പൗരത്വം നഷ്ട്ടപെട്ട് അവർ അപകടത്തിൽ ആയാലും ഞങ്ങൾക്ക് വിരോധമില്ലെന്ന് ജമാഅത്ത് നേതാവ് മിയാൻ തുഫൈൽ മുഹമ്മദ്‌ - മുനീർ കമ്മീഷനോട്‌ പറഞ്ഞു, (പേജ് 228)

1956ൽ മതേതരത്വം ഇസ്‌ലാമിക വിരുദ്ധവും ഖുർആനിന് യോജിക്കാത്തതുമാണെന്ന് മൗദൂദി ബുക്ക്‌ ഇറക്കി (iph ബുക്ക്‌), 

1956ൽ "ഭാരതത്തിൽ മതേതരത്വം ഒഴിവാക്കി ഹിന്ദു നിയമത്തിലുള്ള ഗവർമെന്റും നിയമങ്ങളും നടപ്പിലാക്കണമെന്നും, അത് മുസ്‌ലിംകൾ അംഗീകരിക്കാമെന്നും, എതിർക്കില്ലെന്നും" മൗദൂദി ഹിന്ദുക്കളോട് ആവശ്യപെട്ടു (IPH ബുക്ക്‌,  മതേതരത്വം, ദേശീയത്വം, ജനാധിപത്യം, പേജ് 30), 

1977ൽ ജമാഅത്തെ ഇസ്‌ലാമി അണികളുടെ ഇന്ത്യയിലെ കന്നിവോട്ട് RSSന്റെ നേതൃത്വത്തിലുള്ള ജനതാ പാർട്ടിക്ക് നൽകി, 

1978ൽ RSS + ജമാഅത്തെ ഇസ്‌ലാമി ഐക്യ ചർച്ച നടന്നു (1978 ജനു14 പ്രബോധനം)
(മുസ്‌ലിംകളെ RSS ൽ ചേർക്കുക!, ഒന്നിച്ചു പ്രവർത്തിക്കുക!, RSS ന് മുസ്‌ലിംകളുടെ ഇടയിൽ സൽപ്പേര് ഉണ്ടാക്കുക! ഇതായിരുന്നു കരാർ ചർച്ച), 

1994ൽ BJP നേതാക്കളും ജമാഅത്തെ ഇസ്‌ലാമിയുമായി വീണ്ടും ചർച്ച (khaleej times 1993 may 23), 

BJP യുമായി വേദി പങ്കിടൽ, BJP നേതാക്കളെ അനുമോദിക്കൽ, BJP നേതൃത്വത്തെ നോമ്പ് തുറപ്പിക്കൽ!,... ഇങ്ങിനെയുള്ള പ്രേമ പ്രകടനങ്ങൾ പല അവസരത്തിലും, 

മാധ്യമത്തിൽ സംഘപരിവാർ നേതാവിന്റെ ഗുണഗണ ലേഖനം (feb/10/20), 

എനിയും ധാരാളമുണ്ട്.. വായിക്കൂ... 👇ഷയർ ചെയ്യൂ, ജനങ്ങൾ അറിയട്ടെ
📝📝📝📝📝📝📝

#ജമാഅത്ത്: ഞെട്ടിപ്പിക്കുന്ന പോസ്റ്റുമോർട്ടം!   >>>>>>>

#മൗദൂദികൾക്കറിയുമോ ഹിന്ദുരാജ്യഭക്തി ആരുടെ കിരീടമാണെന്ന്?;

1953 ല്‍ പാകിസ്ഥാനിലെ പഞ്ചാബില്‍ വ്യത്യസ്ത ഭാഗങ്ങളിലുണ്ടായ ആക്രമണപരമ്പരകളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ മുനീര്‍ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റി 1954 ല്‍ സര്‍ക്കാറിന് സമര്‍പ്പിച്ച 397 പേജുകളുള്ള റിപ്പോര്‍ട്ട് പലകാരണങ്ങളാല്‍ ഇന്നും പ്രസക്തമാണ്. ഈ റിപ്പോര്‍ട്ടിന്റെ 228 ാം പേജില്‍ കമ്മിറ്റി അംഗങ്ങള്‍ അബുല്‍ അഅ്‌ലാ മൗദൂദിയോട് ചോദിച്ച ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഉദ്ധരിക്കുന്നുണ്ട്: ‘I should have no objection even if the Muslims of India are treated in that form of Government as Shudras and malaises and Manu’s laws are applied to them, depriving them of all share in the government and the rights of a citizen’ ‘ (ഇന്ത്യയില്‍ അത്തരം (ഹിന്ദു) സര്‍ക്കാര്‍ വരികയും മുസ്‌ലിംകളെ മൊത്തം ശൂദ്രരും മ്ലേച്ഛരുമാക്കുന്നതും അവര്‍ക്കിടയില്‍ മനുവിന്റെ നിയമങ്ങള്‍ നടപ്പാക്കുന്നതും എനിക്ക് വിരോധമില്ല. ഭരണകൂടത്തില്‍ അര്‍ഹമായ പരിഗണ നല്‍കാതെ അവഗണിക്കുന്നതോ സാധാരണ പൗരന്റെ അവകാശങ്ങള്‍ തടയുന്നതോ എനിക്ക് വിരോധമില്ല.

 യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസിനെയും ഹിന്ദു ഭീകരരെയും സേവിക്കല്‍ ആരുടെ അജണ്ടയായിരുന്നുവെന്നു വ്യക്തമാക്കുന്ന വരികളാണ് മുനീര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. കശ്മീര്‍ ജമാഅത്തിലേക്കു പിന്നീട് വരാം.

ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ ചൈതന്യം നിഷേധിച്ചതാണ് ജമാഅത്തെ ഇസ്‌ലാമി. 
#മൗദൂദി എഴുതി: ‘സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയാണെങ്കില്‍ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്തക്കു പകരം മനാത്ത വന്നു, ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം, അസത്യത്തിനുള്ള അടിമത്തം അപ്പോഴും നിലനില്‍ക്കുന്നു. ഏതു മുസ്ലിമാണ് ഇതിന് സ്വാതന്ത്ര്യം എന്നു പറയുക?’ (മുസല്‍മാന്‍ ഔര്‍ മൗജൂദേ സിയാസീ കശ്മകശ് പേ.97, 98).

'#ഇംഗ്ലീഷുകാരനായ അമുസ്ലിമില്‍ നിന്ന് ഇന്ത്യക്കാരനായ അമുസ്ലിംകളിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതുപോലെ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഈ സമരം ഹറാമാണ് എന്നത് ഖണ്ഡിതമാണ്. മാത്രമല്ല, ഈ നീക്കത്തെ മൂകമായി നോക്കി നില്‍ക്കുകയെന്നതും ഹറാമിന്റെ ഗണത്തില്‍ വരും’ (തഹ്രീകേ ആസാദീ ഔര്‍ മുസല്‍മാന്‍ പേ.81).

ഒരു ഭാഗത്ത് മുസ്‌ലിം സ്‌നേഹം പറയുമ്പോള്‍ തന്നെ (ഇത് മുസ്‌ലിംകളെ തീവ്രവാദത്തിലേക്ക് വഴി നടത്താനുള്ള കെണിവലയായിരുന്നു) മറുഭാഗത്ത് ഇന്ത്യ ഹിന്ദുരാജ്യമാക്കുന്നതിന് പൂര്‍ണമായി പിന്തുണക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് അത്തരമൊരു നിര്‍ദേശം നല്കാനുള്ള ഉത്സാഹവും അവര്‍ കാണിച്ചു. ആധുനിക മൗദൂദികള്‍ക്ക് ഏറെയൊന്നും അറിയാനിടയില്ലാത്ത ചരിത്രങ്ങളുടെ ഉള്ളറകള്‍ ഞെട്ടിപ്പിക്കുന്നതാണ്.
ഇര്‍ഫാന്‍ അഹ്മദ് എഴുതിയ Islamism and Democracy in India: The Transformation of Jamaate Islami എന്ന പുസ്തകം ജമാഅത്തെ ഇസ്‌ലാമിയുടെ അജണ്ടകളെ പൂര്‍ണമായും വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്. മൗദൂദിയുടെ ഹിന്ദു രാഷ്ട്രാഭിനിവേശം, 1947 മെയ് മാസത്തില്‍ പത്താന്‍കോട്ട് മൗദൂദി നടത്തിയ പ്രസംഗം ഉദ്ധരിച്ചുകൊണ്ട് ഇര്‍ഫാന്‍ വ്യക്തമാക്കുന്നു. പടിഞ്ഞാറിലുദിച്ച മതേരത്വ-ജനാധിപത്യ-ദേശീയതയിലധിഷ്ഠിതമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിന് പകരം ഹിന്ദുക്കള്‍ ഇന്ത്യയില്‍ നിര്‍ബന്ധമായും ഹിന്ദുരാജ്യം സ്ഥാപിക്കണമെന്നാണ് മൗദൂദി ഈ പ്രഭാഷണത്തില്‍ വ്യക്തമാക്കുന്നത്. ഇതിനു പുരാണങ്ങളും പുണ്യഗ്രന്ഥങ്ങളും പരതാന്‍ ആവശ്യപ്പെട്ട മൗദൂദി ഒരു ആധുനികരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള വഴികള്‍ അവയില്‍നിന്നും ലഭിക്കുമെന്നും ഉപദേശിക്കുന്നു. അത്തരമൊരു ഹിന്ദുരാഷ്ട്രത്തില്‍ ഭരണീയരായി താമസിക്കാന്‍ മുസ്‌ലിംകള്‍ക്ക് ഒരു തടസ്സവുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. 
#ശേഷം മൗദൂദിയുടെ ആശ്വസിപ്പിക്കുന്ന വരികള്‍ തന്നെ ഇര്‍ഫാന്‍ അഹ്മദ് ഉദ്ധരിക്കുന്നു: ”ഹിന്ദു ഗ്രന്ഥങ്ങളില്‍ അത്തരം നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ ദൈവം നിങ്ങള്‍ക്കത് തന്നിട്ടില്ലെന്നു നിങ്ങള്‍ ധരിക്കേണ്ടതില്ല. വിപ്ലവങ്ങളുടെ കഴിഞ്ഞകാല ചരിത്രങ്ങളില്‍ നിങ്ങള്‍ക്കത് നഷ്ടപ്പെട്ടതായിരിക്കാം.” (പേജ് 79 )
മൗദൂദിയുടെ നാക്കുപിഴയാണിതെന്നു വ്യാഖ്യാനിക്കേണ്ടതില്ല. സ്വാതന്ത്ര്യാനന്തരം മൗദൂദിയുടെ ശിഷ്യന്മാരും ഇതേ ആശയങ്ങളാണ് ന്യൂനപക്ഷമായ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും ഭൂരിപക്ഷമായ ഹിന്ദുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിച്ചത്. ഇര്‍ഫാന്‍ അഹ്മദ് തന്നെ തന്റെ പുസ്തകത്തിന്റെ 191-ാം പേജ് മുതല്‍ ഒരു ജനാധിപത്യ-മതനിരപേക്ഷരാഷ്ട്രമായി ഇന്ത്യാരാജ്യം മാറിയതിലുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ അമര്‍ഷവും ഹിന്ദുക്കളോട് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള ആഹ്വാനവും സഹായ വാഗ്ദാനവും നല്‍കുന്ന സുദീര്‍ഘമായ വിവരങ്ങളും നല്‍കുന്നുണ്ട്. വിഭജനാനന്തര ഇന്ത്യന്‍ ജമാഅത്തിന്റെ അഖിലേന്ത്യ അമീര്‍ അബുല്ലൈസ് ഇസ്‌ലാഹ് നദ്വി 1949 ല്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചത് ഇര്‍ഫാന്‍ അഹ്മദ് എടുത്ത് കാണിക്കുന്നുണ്ട്: ‘ക്യാ ഹിന്ദുസ്ഥാന്‍ ദുന്‍യാകാ രഹ്നമാ ബാന്‍ സക്താ ഹൈ’ എന്ന പേരിലുള്ള ലഖുലേഖയില്‍ മൗദൂദിയുടെ പത്താന്‍കോട്ട് പ്രസംഗത്തിലെ അതേ ആശയങ്ങള്‍ തന്നെയാണ് പകര്‍ത്തിയിട്ടുള്ളത്. #ഹിന്ദുക്കളോട് ജനാധിപത്യവും മതേതരത്വവും വലിച്ചെറിയാന്‍ ആഹ്വാനം ചെയ്യുന്ന ലഘുലേഖ, പകരം ജമാഅത്ത് വിഭാവനം ചെയ്യുന്ന ഇസ്‌ലാമിക രാഷ്ട്രവാദം ഹിന്ദുക്കള്‍ അംഗീകരിക്കാന്‍ തയാറുമല്ലെങ്കില്‍ ഹിന്ദുക്കളുടെ നിയമമനുസരിച്ച് ഒരു മതരാഷ്ട്രം സ്ഥാപിക്കുക, അതിനു ജമാഅത്ത് പിന്തുണയുണ്ടാകുമെന്നു വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ ആദ്യമായി പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ ഇതേ അഖിലേന്ത്യാ അമീര്‍ 1950 ല്‍ ഇങ്ങനെ പ്രസംഗിച്ചു: 
”#ഞാന്‍ വീണ്ടും ഹിന്ദു നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നത് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സിദ്ധാന്തങ്ങളും തത്വങ്ങളുമുപയോഗിച്ച്‌കൊണ്ടുള്ള ഒരു ഭരണസംവിധാനം സ്ഥാപിക്കാന്‍ തന്നെയാണ്. യൂറോപ്പിന്റെ മതനിരപേക്ഷ സംവിധാനത്തെക്കാളും ഞങ്ങള്‍ ഹിന്ദു രാഷ്ട്രമാണ് ഇഷ്ടപ്പെടുന്നത്. ഹിന്ദു സംവിധാനത്തില്‍ ഞങ്ങളെപ്പോലെയുള്ള മുസ്‌ലിംകളെ കൊലചെയ്യുകയാണ് നിയമം അനുശാസിക്കുന്നതെങ്കില്‍ ഞങ്ങള്‍ അതിനും തയാറാണ്” (പേജ് 193).

ഇന്ത്യയിലെ ചില പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞുപോയ ചില അബദ്ധങ്ങളായി ഇതിനെ വ്യാഖ്യാനിക്കുന്നതില്‍ ഒരര്‍ത്ഥവുമിെല്ലന്നു നേരത്തെ പറഞ്ഞ മുനീര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ തെളിവാണ്. മൗദൂദിയോട് ചോദിച്ച ചോദ്യവും ഉത്തരവും നല്‍കിയ അതേ പേജില്‍ തന്നെ പാകിസ്ഥാനിലെ ഉന്നത ജമാഅത്ത് നേതാവായ മിയാന്‍ തുഫൈല്‍ മുഹമ്മദിനോട് കമ്മിറ്റി ചോദിച്ച മൂന്നു ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും നല്‍കിയിട്ടുണ്ട്. ഹൃദയം പൊട്ടിയല്ലാതെ ഒരു മനുഷ്യസ്‌നേഹിക്കും വായിക്കാന്‍ കഴിയാത്ത ഭാഗമാണത്. കമ്മിറ്റിയുടെ ചോദ്യം: ലോകത്ത് മുസ്‌ലിം ജനസംഖ്യ എത്രയാണ്? മിയന്റെ മറുപടി: അമ്പതുകോടി. അടുത്ത ചോദ്യം: നിങ്ങള്‍ പറയുന്നതുപോലെ ലോകമുസ്‌ലിം ജനസംഖ്യ 50 കോടിയും പാകിസ്ഥാന്‍, സൗദി അറേബ്യ, യമന്‍, ഇന്തോനേഷ്യ, ഈജിപ്ത്, പേര്‍ഷ്യ, സിറിയ, ലബനാന്‍, ട്രാന്‍സ്‌ജോര്‍ദാന്‍, തുര്‍ക്കി, ഇറാഖ് എന്നിവിടങ്ങളില്‍ അധിവസിക്കുന്ന മുസ്‌ലിംകള്‍ ഇരുപതു കോടിയലധികം ഇല്ലാതിരിക്കുകയും ചെയ്തിരിക്കെ, നിങ്ങള്‍ പറയുന്ന പ്രത്യയശാസ്ത്രമനുസരിച്ച് ബാക്കിവരുന്ന മുപ്പതുകോടി മുസ്‌ലിംകളെ മരംവെട്ടുകാരും വെള്ളംകോരികളുമാക്കില്ലേ? ഉത്തരം: എന്റെ പ്രത്യയശാസ്ത്രം അവരുടെ അവസ്ഥ മാറ്റേണ്ടതില്ല. മൂന്നാമത്തെ ചോദ്യം: മതത്തിന്റെ അടിസ്ഥാനത്തില്‍ ആ മുസ്‌ലിംകള്‍ വിവേചനം നേരിടുകയും അവര്‍ക്ക് പൗരത്വത്തിന്റെ സാധാരണ അവകാശങ്ങള്‍ വരെ നിഷേധിക്കപ്പെടുകയും ചെയ്താല്‍ തന്നെ അവരുടെ അവസ്ഥയില്‍ മാറ്റം വരേണ്ടതില്ലെന്നാണോ താങ്കളുടെ പ്രത്യയശാസ്ത്രം? ഉത്തരം: ‘അതെ’ (പേജ് 228). അവരുടെ മുസ്‌ലിം വിരോധത്തിന്റെ ആഴം ഇതില്‍നിന്ന് ഊഹിക്കാവുന്നതാണ്.

#ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ചതുമുതല്‍ നീണ്ട ഒരു ദശാബ്ദത്തിലേറെ കാലം ഹിന്ദുരാഷ്ട്രത്തിനുവേണ്ടി ഒരു നിര്‍മാതാവിനെയും അഖിലേന്ത്യ-ആഗോള നേതാക്കന്മാരെയും കണ്ടെത്തുന്ന സന്ദര്‍ഭത്തിലാണ്, ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ഈ പ്രസ്ഥാനം കാണിക്കുന്ന അപകടകരമായ ഹാലിളക്കം വിലയിരുത്തേണ്ടത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ വോട്ട് ചെയ്യുകയോ ചെയ്യരുത്, സര്‍ക്കാര്‍ ജോലിയിലോ സര്‍ക്കാര്‍ കുഞ്ചിക സ്ഥാനത്തോ നില്‍ക്കരുത്, നിയമവ്യവസ്ഥയെയും കോടതിയെയും ആശ്രയിക്കരുത് തുടങ്ങിയ ആഹ്വാനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി നല്‍കിയത് ഇവിടെ ചേര്‍ത്തുവായിക്കണം. 

#അഖിലേന്ത്യാ അമീര്‍ എഴുതുന്നു: ‘നമ്മുടെ അഭിപ്രായത്തില്‍ ഇന്നു മുസ്‌ലിംകള്‍ ചെയ്യേണ്ട ശരിയായ പ്രവൃത്തി തിരഞ്ഞെടുപ്പില്‍ നിന്ന് അവര്‍ തികച്ചും വിട്ട് നില്‍ക്കുക എന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത്. അവര്‍ സ്വയം സ്ഥാനാര്‍ത്ഥികളായി നില്‍ക്കുകയോ ഇതരസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുകയോ അരുത്. യഥാര്‍ത്ഥ വഴികളില്‍കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത് ‘(പ്രബോധനം 1956 പു 4. ലക്കം 2 ജൂലൈ, പേ 35 മുസ്‌ലിംകളും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പും). 
അബുല്‍ അഅ്ലാ മൗദൂദിയില്‍ നിന്നും കടമെടുത്തായിരുന്നു ഇതെഴുതിയത്.

#മൗദൂദി തന്നെ എഴുതുന്നു: ‘തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും അസംബ്ലിയില്‍ പോകുന്നതും ഒരനിസ്ലാമിക ഭരണവ്യവസ്ഥക്ക് കീഴില്‍ ഒരു മതേതര ജനാധിപത്യ സ്റ്റേറ്റ് സ്ഥാപിക്കാനാണെങ്കില്‍ അത് നമ്മുടെ ആദര്‍ശത്തിനും മതത്തിനും വിരുദ്ധമായിരിക്കും’ (ചോദ്യോത്തരങ്ങള്‍ പേ 357). 

#പ്രബോധനം പറയുന്നത് ഇങ്ങനെ; അനിസ്ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു (പ്രബോധനം.1970. ജൂലൈ). 

#ഇന്നത്തെ മതേതര ഭൗതിക രാഷ്ട്രത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ വോട്ട് രേഖപ്പെടുത്താനോ നിവൃത്തിയില്ല (പ്രബോധനം.1957 നവ.10). 

#ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാര്‍ത്ഥികളെയോ പിന്താങ്ങുകയോ ചെയ്ത ഒരൊറ്റസംഭവവുമില്ല. ജമാഅത്തിന്റെ മുഴുവന്‍ ചരിത്രവും ഇതിനു സാക്ഷിയാണ് (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്ത്? എന്തല്ല? പേ. 24). 

#ഇന്നത്തെ മതേതര ഭൗതിക രാഷ്ട്രത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ മറ്റുവല്ല സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാനോ വോട്ട് രേഖപ്പെടുത്താനോ ഒരു മുസ്ലിമിന് നിവൃത്തിയില്ല(പ്രബോധനം1954 നവംബര്‍ 15).

#ഇതിനെക്കാള്‍ ഭയാനകമാണ് വിദ്യാഭ്യാസത്തില്‍ ജമാഅത്ത് സ്വീകരിച്ച നിലപാട്. ജമാഅത്ത് സ്ഥാപനങ്ങളില്‍ നിന്നല്ലാതെ പഠിക്കുന്നത് ഹറാമാക്കിയ പ്രസ്ഥാനം ഔദ്യോഗിക വിദ്യാഭ്യാസം മുസ്‌ലിംകള്‍ക്ക് പൂര്‍ണമായും വിലക്കി. അലിഗഡ് മുസ്‌ലിം സര്‍വകലാശാല പോലെയുള്ള ഉന്നത കലാലയങ്ങളില്‍ നിന്ന് അനേകം മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ പഠനം നിര്‍ബന്ധപൂര്‍വം മുടക്കി. ഇര്‍ഫാന്‍ അഹ്മദ് തന്നെ ഉദാഹരണ സഹിതം ഇത് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ജമാഅത്തുകാര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ നിര്‍മിച്ചുവോ? മുസ്‌ലിംകള്‍ നശിച്ചു കാണാന്‍ ആഗ്രഹിക്കുന്നവര്‍ അതൊരിക്കലും ചെയ്യില്ലല്ലോ. ജമാഅത്തിനു ഏറ്റവും കൂടുതല്‍ പുഷ്‌കലതയുണ്ടെന്നു വാദിക്കുന്ന കേരളത്തില്‍പോലും ഇപ്പോഴും വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളേയുള്ളൂവെന്നതാണ് സത്യം. ഒ അബ്ദുല്ല തന്നെ ശാന്തപുരം ജമാഅത്ത് കോളജിലെ വിദ്യാര്‍ത്ഥികള്‍ മുഖംമൂടിയണിഞ്ഞു പരീക്ഷ എഴുതാന്‍ പോയ കഥ പറയുന്നുണ്ട്. അന്ന് മുഖം മൂടിയണിഞ്ഞവര്‍ ഇന്ന് രക്ഷപ്പെട്ടുവെന്നും പറയുന്നു. അന്ന് പരീക്ഷയെഴുതിയവരെ അന്നത്തെ സംസ്ഥാന അമീര്‍ വിശേഷിപ്പിച്ചത് കാഷ്ടം തിന്നുന്നവരോടായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്.
ഇന്ത്യ ഹിന്ദുരാജ്യമാകാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്ത, ഇന്ത്യയിലെ മുസ്‌ലിംകള്‍ കൊല്ലപ്പെടുന്നതില്‍ അല്‍പം പോലും വിഷമം തോന്നാത്ത, മുസ്‌ലിംകള്‍ വെള്ളംകോരികളും വിറകുവെട്ടുകാരും മാത്രമായി പരിണമിക്കുന്നതില്‍ ഒരു ഉത്കണ്ഠയും അനുഭവപ്പെടാത്ത, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വോട്ടവകാശം, വിദ്യാഭ്യാസം, സര്‍ക്കാര്‍ജോലി, നിയമവ്യവസ്ഥിതി തുടങ്ങിയവ ഹറാമാക്കിയ മൗദൂദിയും സംഘവും ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളിലും പരിഹാരങ്ങളിലും ഇടപെടുന്നതിന്റെ രീതിശാസ്ത്രം തന്നെയാണ് പഠിക്കേണ്ടത്. സാക്ഷാല്‍ ഹിന്ദു വര്‍ഗീയവാദികളുടെ അച്ചാരം പറ്റിത്തന്നെയാണ് ഇവര്‍ ഇപ്പോഴും ജീവിക്കുന്നതെന്ന് അപ്പോള്‍ മനസിലാകും.
കടപ്പാട് >ഡോ. ഉമറുല്‍ ഫാറൂഖ്..> R wkl>Edited

ജമാഅത്ത് ഇസ്‌ലാമി ഉള്ളും പുറവും പഠിക്കാൻ,  ധാരാളം പോസ്റ്റുകൾ : Hameed Karad Oman ഫോളോ ചെയ്യൂ.





Thursday, 6 February 2020

എസ് എസ് എഫുകാരുടെ ഭാഗ്യം !

#എസ്_എസ്_എഫ്_കാരേ_നിങ്ങളെത്ര_ഭാഗ്യവാൻമാർ...!

ഉപ്പയുടെ അടുത്ത സുഹൃത്തായിരുന്ന  ഇൻകം ടാക്സ് ഓഫീസർ മരണമടഞ്ഞപ്പോൾ ഖബറടക്കാൻ ഉപ്പയും  പോയിരുന്നു. ഖബറിടത്തിൽ അടുക്കി വച്ച റീത്തുകളുടെ കഥ എനിക്കോർമ വന്നത് , എസ് എസ് എഫ് കാരുടെ ഈ ഫോട്ടോ കണ്ടപ്പോളാണ്. ആരൊക്കെ എത്ര തല കുത്തിമറിഞ്ഞാലും മരണത്തിന്റെ ചൂളം വിളിയുമായി അസ് റാഈൽ [അ] നിന്നെ ലക്ഷ്യം വച്ചാൽ അതോടെ എല്ലാം തീർന്നു. ''നീ'' എന്ന ഇതിവൃത്തത്തിൽ വെട്ടിപ്പിടിച്ചതെല്ലാം അതോടെ മറ്റാരുടെയൊക്കെയോ ആകും... നീ ഇരുന്ന അധികാരത്തിന്റെ കസേര മറ്റൊരാൾ സ്വന്തമാക്കും... അങ്ങിനെ, നിന്റെതെന്ന് അഹങ്കരിച്ചിരുന്നതെല്ലാം മറ്റുള്ളവരുടേതായി മാറും... പിന്നെയങ്ങോട് നീ ഒറ്റക്കാണ്... ആരും കൂട്ടിനില്ലാതെ...ഒരൊന്നൊന്നര ഒറ്റപ്പെടൽ...

                           കഴിഞ്ഞ ദിവസം വിട പറഞ്ഞ അബ്ഷർ വേക്കലക്കണ്ടി എന്ന SSF പ്രവർത്തകൻ... അവനിന്ന് ഖബറിൽ ഒറ്റക്കല്ല... പ്രിയപ്പെട്ട കൂട്ടുകാരൻ വിട പറഞ്ഞതു മുതൽ ആ വീട് SSF കാരുടെ നിയന്ത്രണത്തിലായിരുന്നു. ഖുർആനും ദിക്റും പ്രാർത്ഥനകളും പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കലുമൊക്കെയായി കേരളത്തിലെ ഏറ്റവും വലിയൊരു ധാർമിക വിദ്ധ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികൾ കളം നിറയുന്ന കാഴ്ച കണ്ടപ്പോൾ ,സത്യം പറയാമല്ലോ- ആ ദൃശ്യങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ ,ഒരു എസ് എസ് എഫ് കാരിയാകാൻ ഞാനറിയാതെ കൊതിച്ചു പോയി...

                    ഒരിക്കലീ ഫാതിമയും ഇതുപോലെ വിട പറയും... എല്ലാവരെയുമുപേക്ഷിച്ച്... അല്ല ,മലക്കുൽ മൗത്ത് കൊണ്ടു പോകും... ബലമായി... അന്നത്തെ ഫാതിമയുടെ സീനും ഇന്നത്തെ അബ്ഷറിന്റെ സീനും... രണ്ടിന്റെയും അന്തരങ്ങളോർത്തപ്പോൾ  ഉള്ളിലെവിടെയോ വല്ലാത്തൊരു നൊമ്പരം...

            ആ വീട്ടിൽ നിന്ന് പ്രിയപ്പെട്ട സഹപ്രവർത്തകന്റെ ജനാസ പള്ളിക്കാടിനെ ലക്ഷ്യമാക്കി മുന്നേറിയപ്പോൾ ദിക്റിന്റെയും ആത്മീയതയുടെയും z കാറ്റഗറി സുരക്ഷയുമായി ധർമ്മപ്പടയണി... എസ് എസ് എഫ് സിന്ദാബാദെന്ന് വിളിച്ച് ശീലിച്ച ചുണ്ടുകളിൽ ആത്മീയതയുടെ ദിവ്യ മന്ത്രങ്ങൾ... പാലപ്പറ്റ പള്ളി വഹാബികൾ റാഞ്ചിയപ്പോൾ സമര കാഹളം മുഴക്കി തിരിച്ച് പിടിച്ച് ജയിച്ചടക്കിയ എസ് എസ് എഫ് കാരുടെ ചരിത്രം വായിച്ചപ്പോൾ ഞാനന്ന് കരുതിയത്- മസിൽ പവറിന്റെ ബ്രാൻഡ് നെയിമായിരിക്കും എസ് എസ് എഫ്  എന്നായിരുന്നു. ധാർമികതയുടെ സമരകാഹളം മുഴക്കുന്ന ,നേരിന്റെ പക്ഷത്ത് നെഞ്ചുറപ്പോടെ നില കൊള്ളുന്ന, എന്നും ഇരയുടെ പക്ഷത്ത് നിൽക്കാൻ ധൈര്യം കാട്ടുന്ന, അനീതിയുടെ അഹങ്കാരികൾക്ക് നേരെ പുഞ്ചിരിയുടെ പൂച്ചെണ്ടുകളുമായി കർമ രംഗത്ത് ചങ്കുറപ്പോടെ  നിലയുറപ്പിച്ച ,ലക്ഷക്കണക്കിന് വിദ്ധ്യാർത്ഥി യവ്വനങ്ങളുടെ സിരകളിലോടുന്ന രക്തസാഗരത്തിന്റെ കാൽക്കുലേഷൻ കൗണ്ടറുകളിലെ നിലക്കാത്ത നീതിബോധത്തിന്റെ ജ്വലിക്കുന്ന പ്രതീകങ്ങളുടെ വിളിപ്പേരാണാ മൂന്നക്ഷരമെന്ന് മനസിലാക്കാൻ ഇന്നലേകളിലെ സമരഭൂമികളിലൂടെ ബഹു ദൂരം സഞ്ചരിക്കേണ്ടി വന്നു...

                  അവസാനം ,അബ്ഷറിന്റെ ഖബറിടത്തിൽ മൂന്ന് പിടി മണ്ണും വാരിയിട്ട് വേണ്ടപ്പെട്ടവർ- അവനെത്തനിച്ചാക്കി ജീവിതത്തിരക്കുകളിലേക്ക് പിൻതിരിഞ്ഞപ്പോൾ... ധാർമ്മികപ്പടയണി കൈകോർക്കുകയായി- പ്രിയപ്പെട്ട സഹപ്രവകന്റെ പാരത്രിക ലോക സംതൃപ്തിക്കായി... രക്തബന്ധമുള്ളവർ പിരിഞ്ഞ് ബഹുദൂരമെത്തിയിട്ടും ഒരിഞ്ച് പിന്നോട്ട് നീങ്ങാതെ ധാർമ്മിക രണാങ്കളത്തിലെ സഹ പ്രവർത്തകനു വേണ്ടി ഇലാഹീ സമക്ഷത്തിലേക്ക് കണ്ണീരൊഴുക്കി ചരിത്രം രചിക്കുന്ന എസ് എസ് എഫുകാർ... മണിക്കൂറുകളോളം ചിലവഴിച്ച് പള്ളിക്കാട്ടിൽ  വച്ച് ഖത്തം തീർക്കാനുള്ള ആ കൈ കോർക്കൽ... എല്ലാത്തിനുമൊടുവിൽ ,എണ്ണമറ്റ തഹ് ലീലുകളും ഖുർആൻ ഖത്മും ഓതിത്തീർക്കാനുള്ള തീരുമാനങ്ങൾ ... വിദൂരത്തുള്ള - ഇതുവരെ കാണാത്ത പ്രവർത്തകരുടെയും കുടുംബങ്ങളുടെയും ദിക്റുകളും പ്രാർത്ഥനകളും കിട്ടാനുതകുന്ന രൂപത്തിലുള്ള സോഷ്യൽ മീഡിയാ- വാട്ട്സപ്പ് കൂട്ടായ്മകൾ...

                     ഹൈവേയുടെ ഓരത്ത് , കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ചാരി-ഓരോ ദൃശ്യങ്ങളും - വിവിധ ആംഗിളുകളിൽ- വിവിധ ചാലകങ്ങളിൽ നിന്ന്   ഓർത്തെടുക്കുന്നതിനിടയിൽ ,ഞാനറിയാതെ കൊതിച്ചു പോയി... സഹപ്രവർത്തകരായ എസ് എസ് എഫിന്റെ ചുണക്കുട്ടികളുടെ പ്രാർത്ഥനകളാലും ഖുർആൻ-ദിക്റുകളാലും -കണ്ണുനീരിൽ കുതിർന്ന ആ ഖബർ എന്റെതായിരുന്നെങ്കിലെന്ന്...

                       പ്രിയപ്പെട്ട എസ് എസ് എഫുകാരേ... എന്തുകൊണ്ടും നിങ്ങൾ ഭാഗ്യവാൻമാരാണ്. സൂഫീ വര്യനായ വടകര മമ്മദാജി തങ്ങൾ ,'' അർഷിന്റെ തണലിലാണെന്ന് '' വിരൽ ചൂണ്ടിയ വിപ്ളവപ്പോരാളികളാണ് നിങ്ങൾ. എല്ലാത്തിലുമുപരി ,ഉസ്താദ് കാന്തപുരമെന്ന ലോക പ്രസിദ്ധ പണ്ഡിത തേജസിന്റെ പിന്നിലണി നിരക്കാൻ ഭാഗ്യം ലഭിച്ചവരാണ് നിങ്ങൾ... എന്തുകൊണ്ടും എല്ലാം കൊണ്ടും നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം... അധർമം തലപൊക്കുമ്പോൾ വിളിക്കാതെ വിരുന്നെത്തി ധാർമികതയുടെ സുരക്ഷാവലയം തീർക്കുന്ന നിങ്ങൾക്ക് പകരം മറ്റാരുണ്ട്... ഇന്നിന്റെയും നാളേയുടെയും പ്രതീക്ഷകൾ നിങ്ങളെപ്പോലുള്ളവരാണ്...ആ വിപ്ളവ വീര്യം അണഞ്ഞുപോകരുത്- ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും... ധാർമ്മികതയുടെ ആ ത്രിവർണ ധർമ ധ്വജം നെഞ്ചോട് ചേർക്കുമ്പോൾ ഹൃദയാന്തരത്തിലെ പ്രാർത്ഥനകളിൽ ഈ കുഞ്ഞനുജത്തിയേയും ഓർക്കണമെന്ന അഭ്യർത്ഥനയോടെ... മലകളെപ്പോലും മറിച്ചിടുന്ന മനക്കരുത്തുമായി പ്രവർത്തന ഗോഥയിൽ അത്ഭുതങ്ങൾ രചിക്കാൻ ഇനിയുമിനിയും കഴിയട്ടെ എന്ന പ്രാർത്ഥനയോടെ... സ്നേഹപൂർവ്വം...

             ഫാതിമ റഷീദ്

Tuesday, 28 January 2020

സ്ത്രീ സമരവും ആഇശ ബീവിയും ജമൽ യുദ്ധവും !

സ്ത്രീകളെ സമരത്തിനിറക്കാൻ ആയിശ ബീവി (റ) ജമൽയുദ്ധത്തിൽ പങ്കെടുത്ത ചരിത്രം എടുത്തുകാട്ടി അച്ച് നിരത്തുന്നവരോട് അവരുടെ നേതാവ് ഇബ്നു തൈമിയ്യ തന്‍റെ മിന്‍ഹാജുസുന്നയിൽ എഴുതി വെച്ചിരിക്കുന്നത് കാണുക.

فَإِنَّ عَائِشَةَ لَمْ تُقَاتِلْ، وَلَمْ تَخْرُجْ لِقِتَالٍ، وَإِنَّمَا خَرَجَتْ لِقَصْدِ الإِصْلَاحِ بَيْنَ المُسْلِمِينَ، وَظَنَّتْ أَنَّ فِي خُرُوجِهَا مَصْلَحَةً لِلمُسْلِمِينَ، ثُمَّ تَبَيَّنَ لَهَا فِيمَا بَعْدُ أَنَّ تَرْكَ الخُرُوجِ كَانَ أَولَى، فَكَانَتْ إِذَا ذَكَرَتْ خُرُوجَهَا تَبْكِي حَتَّى تَبُلَّ خِمَارُهَا، وَهَكَذَا عَامَّةُ السَّابِقِينَ نَدِمُوا عَلَى مَا دَخَلُوا فِيهِ مِنَ القِتَالِ، فَنَدِمَ طَلْحَةُ، وَالزُّبَيْرُ، وَعَلِيٌّ، رَضِيَ اللهُ عَنْهُمْ أَجْمَعِينَ، وَلَمْ يَكُنْ "يَوْمَ الجَمَلِ" لِهَؤُلَاءِ قَصْدٌ فِي الاِقْتِتَالِ، وَلَكِنْ وَقَعَ الاِقْتِتَالُ بِغَيْرِ اخْتِيَارِهِمْ..

(ആയിശ(റ) അലിയുമായി യുദ്ധം ചെയ്യുകയോ യുദ്ധത്തിനു വേണ്ടി പുറപ്പെടുകയോ ചെയ്തിട്ടില്ല. മുസ്ലിംകള്‍ക്കിടയിൽ മസ്‌ലഹത്ത് ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അവര്‍ പുറപ്പെട്ടത്. തന്‍റെ ഈ പുറപ്പാട് അവര്‍ക്ക് ഗുണകരമായിരിക്കും എന്നവർ കരുതി. അതൊഴിവാക്കുകയിരുന്നു ഉചിതം എന്ന് പിന്നീടവര്‍ക്ക് ബോധ്യമാവുകയും ചെയ്തു. തന്‍റെ ആ പുറപ്പാടിന്‍റെ ഓര്‍ക്കുമ്പോഴെല്ലാം ഉത്തരീയം നനഞ്ഞു കുതിരുമാറ് അവർ കരയാറുണ്ടായിരുന്നു. ഇപ്രകാരം ജമല്‍ യുദ്ധത്തിൽ പങ്കുകൊണ്ട ആദ്യകാലക്കാരായ സ്വഹാബികള്‍ എല്ലാവരും ദുഖിക്കാറുണ്ടായിരുന്നു. ത്വല്‍ഹയും സുബൈറും അലിയുമെല്ലാം അങ്ങനെ ദു:ഖിച്ചവരാണ്. ജമല്‍ യുദ്ധം ഇവരുടെയൊന്നും ഉദ്ദേശ്യത്തോടെയായിരുന്നില്ല. ഇവര്‍ ഉദ്ദേശിക്കാത്ത വിധം യുദ്ധം സംഭവിക്കുകയായിരുന്നു.)

ഇബ്നു ഉമറിന്‍റെ അടുത്തുകൂടി കടന്നുപോകുമ്പോൾ 'അന്ന് ഞാന്‍ പുറപ്പെട്ടപ്പോൾ എന്തുകൊണ്ട് നീ എന്നെ തടഞ്ഞില്ല' എന്ന് ആയിശ(റ) ചോദിക്കാറുണ്ടായിരുന്നു എന്ന് ഇമാം ദഹബി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതുപോലെ
وَلَا شَكَّ أَنَّ عَائِشَةَ رَضِيَ اللهُ عَنْهَا هِيَ المُخْطِئَةُ لِأَسْبَابٍ كَثِيرَةٍ، وَأَدِلَّةٍ وَاضِحَةٍ، وَمِنْهَا: نَدَمُهَا عَلَى خُرُوجِهَا
നിസ്സംശയം, പല കാരണങ്ങളാലും വ്യക്തമായ തെളിവുകള്‍ പ്രകാരവും ജമൽ സംഭവത്തില്‍ ആയിശ(റ) തെറ്റുകാരിയായിരുന്നു. അതില്‍ പെട്ടതാണ്, ആ പുറപ്പാടിന്‍റെ വിഷയത്തിലുള്ള അവരുടെ ഖേദപ്രകടനം) അല്‍ബാനിയും രേഖപ്പെടുത്തുന്നു.

വസ്തുത ഇതായിരിക്കെ, സ്വഹാബികളുടെ കാലത്തും ശേഷവും മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന നിര്‍ഭാഗ്യകരമായ സായുധ പോരാട്ടങ്ങളായ ജമൽ-സ്വിഫ്ഫീന്‍- മആരിബുല്‍ കുബ്റാ യുദ്ധങ്ങളെപ്പോലും തങ്ങളുടെ വൈകാരിക പ്രകടനങ്ങള്‍ക്ക് തെളിവാക്കുന്നവരുടെ കൂറ് ഇസ്‌ലാമിനോടോ അതോ കലാപങ്ങളോടും ഫിത്‌നകളോടുമോ എന്ന് വായനക്കാർക്ക് തീരുമാനിക്കാം.

ആയിശ ബീവിയുടെ യുദ്ധ നേതൃത്വമിങ്ങനെ...

#ആയിശ (റ) #യുദ്ധത്തിന് #നേതൃത്വം #നൽകിയില്ലേ എന്നാണ് ചിലരുടെ ചോദ്യം. ആ മാതൃകാമഹതിയെ കുറിച്ച് അപവാദം പറയരുത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു യുദ്ധത്തിന് ,മുഖവും മുൻകൈയും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ മുഴുവൻ മറച്ച അവർ ഒട്ടകക്കൂടാരത്തിനുള്ളിലിരുന്നാണ് യുദ്ധത്തിന് ''നേതൃത്വം'' നൽകിയത്.പുറത്തിറങ്ങിയല്ല. സ്ത്രീ ശരീരം മുഴുവൻ മറച്ചാലും വസ്ത്രത്തിനുമുണ്ടല്ലോ ഒരാകർഷണീയത. അതുപോലും പ്രകടമാകാതിരിക്കാനാണ് അവർ ഒട്ടകക്കട്ടിലിൽ തന്നെ ഇരുന്നത്. യുദ്ധത്തിൽ ഒട്ടകത്തിന്റെ കാലിന് വെട്ടേറ്റപ്പോൾ ഒട്ടകക്കൂടാരം എടുത്തുകൊണ്ടുപോയി അവർക്ക് പ്രത്യേക ടെന്റുണ്ടാക്കി  പൂർണ സംരക്ഷണം സ്വഹാബികൾ നൽകി. (അൽബിദായവന്നിഹായ: 7/292).

യുദ്ധത്തിൽ മഹതി ആയിശ (റ) പുരുഷന്മാർക്കിടയിൽ ഇറങ്ങി നേതൃത്വം നൽകിയതിന് തെളിവുണ്ടെങ്കിൽ പറയട്ടെ. 

സ്ത്രീകൾക്ക് ഇസ്‌ലാം യുദ്ധം നിശ്ചയിച്ചിട്ടില്ല. ആവശ്യമാണെങ്കിൽ യുദ്ധ സംഘത്തോടൊപ്പം അവർക്ക് പോകാം. മുറിവ് പറ്റിയ ഭടന്മാരെ ശുശ്രൂഷിക്കാനും, അവർക്ക് വെള്ളം നൽകാനും അതുപോലെയുള്ള സേവനം ചെയ്യാനും അവരുടെ സാന്നിധ്യം പ്രയോജനം ചെയ്യും. അനസ് (റ) വിൽ നിന്ന് നിവേദനം: "നബി തിരുമേനി (സ) ഉമ്മുസുലൈം (റ) യെയും, മറ്റു ചില സ്ത്രീകളെയും യുദ്ധത്തിന് കൊണ്ടുപോയിരുന്നു. അവർ സൈനികർക്ക് വെള്ളം നൽകുകയും, പരിക്കേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു."
(മുസ്ലിം)

ഉമ്മു അതിയ്യ(റ) യിൽ നിന്ന് നിവേദനം: ഞാൻ പ്രവാചകരോടൊപ്പം ഏഴ് യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഞാൻ ഒട്ടകക്കൂടാരങ്ങൾക്ക് കാവൽ നിൽക്കുകയും പോരാളികൾക്ക് ഭക്ഷണമുണ്ടാക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും രോഗികളെ പരിചരിക്കുകയുമാണ് ചെയ്തിരുന്നത്.
(മുസ്ലിം)

ഉമ്മു അമ്മാറ [റ]യുടെ പോരാട്ടം...

ഉമ്മു അമ്മാറ [റ]എന്ന ധീരവനിത ഉഹ്ദ് യുദ്ധത്തിൽ നബി (സ )യെ സംരക്ഷിക്കാൻ പോരാടിയില്ലേ എന്നാണ് മറ്റൊരു ചോദ്യം. തീർച്ചയായും അതെ എന്നാണ് ഉത്തരം. സംഭവത്തിന്റെ പൂർണരൂപം ഇപ്രകാരമാണ്: മഹതി ഉമ്മു അമ്മാറ (റ) തന്റെ ഭർത്താവ് ഗസിയ്യ യോടൊപ്പം ഉഹ്ദ് യുദ്ധത്തിന് പോയി. ആദ്യഘട്ടം അവർ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തില്ല.പ്രത്യുത, ഒരു തോൽപാത്രം വെള്ളവുമായി പരിക്കേറ്റവർക്കും മറ്റുമായി വെള്ളം നൽകാൻ സജ്ജമായി നിൽക്കുകയായിരുന്നു. പിന്നീട് യുദ്ധം തീവൃ മാവുകയും ഒരു ഘട്ടത്തിൽ പല സ്വഹാബികളും പ്രവാചകരെ വിട്ട് ഓടിപ്പോവുകയും ചെയ്തപ്പോൾ അവർ നേരിട്ട് പോർക്കളത്തിൽ ഇറങ്ങി ധീരധീരം പടവെട്ടി.             

മുസ്ലിംകൾക്ക് നേരെ ശത്രുക്കൾ ഇങ്ങോട്ട് വന്ന് ആക്രമിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുമ്പോൾ  സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ യുദ്ധം എല്ലാവർക്കും നിർബന്ധമാക്കുമെന്ന കർമശാസ്ത്ര നിയമമാണിവിടെ വ്യക്തമാകുന്നത്.

"മുസ്ലിം ജനവാസമുള്ള സ്ഥലത്തോ അവരുടെ പ്രദേശങ്ങളിലോ ശത്രു ഇങ്ങോട്ട് വന്ന് ആക്രമിച്ചാൽ അവരെ സാധ്യമായ എല്ലാ നിലയിലും പ്രതിരോധിക്കൽ മുസ്ലിങ്ങൾക്ക് നിർബന്ധമാകും.  യുദ്ധം നിർബന്ധമില്ലാത്ത ദരിദ്രൻ ,കുട്ടി, കടബാധ്യതയുള്ളവൻ, അടിമ, സ്ത്രീ, എന്നിവർക്കെല്ലാം ഈ ഘട്ടത്തിൽ പ്രതിരോധം നിർബന്ധമാകും "
[തുഹ്ഫ: 9/235]

പ്രവാചക തിരുമേനി [സ] യെ ശത്രുക്കൾ വളഞ്ഞിട്ടു അക്രമിക്കാൻ ശ്രമിച്ച ഈ ഘട്ടം ഉധൃത സാഹചര്യത്തേക്കാൾ ഗുരുതരമാണല്ലോ.

പര പുരുഷൻമാർക്കിടയിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നതും സമ്മിശ്ര വേദികളിൽ പങ്കെടുക്കുന്നതും സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ച ഖുർആൻ പരിഭാഷയിൽ പറയുന്നത് കാണുക"
"സ്ത്രീപുരുഷ സമ്മിശ്രമായ സദസ്സുകൾ ഇസ്ലാമിക പ്രകൃതിയുമായി എത്രമാത്രം വിയോജിക്കുന്നുവെന്ന് ഈ നിയമങ്ങളിൽ നിന്ന് സ്വയം വ്യക്തമാണ്. പ്രാർത്ഥനാവേളയിൽ ദിവ്യ മന്ദിരത്തിൽ വെച്ച് പോലും  സ്ത്രീപുരുഷന്മാർ ഇടകലരുന്നതനുവദിക്കാത്ത ഒരു മതം കോളേജുകളിലും ഓഫീസുകളിലും ക്ലബ്ബുകളിലും സദസ്സുകളിലും അതനുവദിക്കുമെന്ന് എങ്ങിനെ സങ്കൽപ്പിക്കും?"
[തഫ്ഹീമുൽ ഖുർആൻ: 3/384 ] സൂറത്തു ന്നൂർ 31 ആം സൂക്തത്തിന്റെ വ്യാഖ്യാനത്തിലാണിത്   പറയുന്നത്.

ഇസ്ലാമിക നിയമം ആധുനികകാലത്തിനനുയോജ്യമല്ലെന്ന്  പറയുന്നവർ വർദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങൾക്ക് പ്രതിവിധിയു ണ്ടെങ്കിൽ നിർദ്ദേശിക്കട്ടെ. ഇസ്ലാമിക നിയമങ്ങൾ ഭാഗികമായെങ്കിലും നടപ്പാക്കുന്ന മുസ്ലിം രാജ്യങ്ങളിലെ സ്ത്രീ സുരക്ഷയും ഇതര രാജ്യങ്ങളിലെ സ്ത്രീകൾക്ക് നേരെ നടക്കുന്ന കയ്യേറ്റങ്ങളും താരതമ്യം ചെയ്യട്ടെ.

Thursday, 16 January 2020

അസ്മാഉൽ ഹുസ്ന

۞ ﺍﻟﻠﻪ ۞ ﺍﻟﺮﺣﻤﻦ ۞ ﺍﻟﺮﺣﻴﻢ ۞ ﺍﻟﻤﻠﻚ ۞ ﺍﻟﻘﺪﻭﺱ ۞ ﺍﻟﺴﻼﻡ ۞ ﺍﻟﻤﺆﻣﻦ ۞ ﺍﻟﻤﻬﻴﻤﻦ ۞ ﺍﻟﻌﺰﻳﺰ ۞ ﺍﻟﺠﺒﺎﺭ ۞ ﺍﻟﻤﺘﻜﺒﺮ ۞ ﺍﻟﺨﺎﻟﻖ ۞ ﺍﻟﺒﺎﺭﺉ ۞ ﺍﻟﻤﺼﻮﺭ ۞ ﺍﻟﻐﻔﺎﺭ ۞ ﺍﻟﻘﻬﺎﺭ ۞ ﺍﻟﻮﻫﺎﺏ ۞ ﺍﻟﺮﺯﺍﻕ ۞ ﺍﻟﻔﺘﺎﺡ ۞ ﺍﻟﻌﻠﻴﻢ ۞ ﺍﻟﻘﺎﺑﺾ ۞ ﺍﻟﺒﺎﺳﻂ ۞ ﺍﻟﺨﺎﻓﺾ ۞ ﺍﻟﺮﺍﻓﻊ ۞ ﺍﻟﻤﻌﺰ ۞ ﺍﻟﻤﺬﻝ ۞ ﺍﻟﺴﻤﻴﻊ ۞ﺍﻟﺒﺼﻴﺮ ۞ ﺍﻟﺤﻜﻢ ۞ ﺍﻟﻌﺪﻝ ﺍﻟﻠﻄﻴﻒ ۞ﺍﻟﺨﺒﻴﺮ ۞ ﺍﻟﺤﻠﻴﻢ ۞ ﺍﻟﻌﻈﻴﻢ ۞ ﺍﻟﻐﻔﻮﺭ ۞ ﺍﻟﺸﻜﻮﺭ ۞ ﺍﻟﻌﻠﻲ ۞ ﺍﻟﻜﺒﻴﺮ ۞ ﺍﻟﺤﻔﻴﻆ ۞ ﺍﻟﻤﻘﻴﺖ ۞ ﺍﻟﺤﺴﻴﺐ ۞ ﺍﻟﺠﻠﻴﻞ ۞ ﺍﻟﻜﺮﻳﻢ ۞ ﺍﻟﺮﻗﻴﺐ ۞ ﺍﻟﻤﺠﻴﺐ ۞ ﺍﻟﻮﺍﺳﻊ ۞ ﺍﻟﺤﻜﻴﻢ ۞ ﺍﻟﻮﺩﻭﺩ۞ ﺍﻟﻤﺠﻴﺪ ۞ﺍﻟﺒﺎﻋﺚ ۞ ﺍﻟﺸﻬﻴﺪ ۞ ﺍﻟﺤﻖ ۞ ﺍﻟﻮﻛﻴﻞ ۞ ﺍﻟﻘﻮﻱ ۞ ﺍﻟﻤﺘﻴﻦ ۞ ﺍﻟﻮﻟﻲ ۞ ﺍﻟﺤﻤﻴﺪ ۞ ﺍﻟﻤﺤﺼﻲ ۞ ﺍﻟﻤﺒﺪﺉ۞ ﺍﻟﻤﻌﻴﺪ ۞ ﺍﻟﻤﺤﻴﻲ ۞ ﺍﻟﻤﻤﻴﺖ ۞ ﺍﻟﺤﻲ ۞ ﺍﻟﻘﻴﻮﻡ ۞ ﺍﻟﻮﺍﺟﺪ ۞ ﺍﻟﻤﺎﺟﺪ ۞ ﺍﻟﻮﺍﺣﺪ ۞ ﺍﻷﺣﺪ ۞ ﺍﻟﺼﻤﺪ ۞ ﺍﻟﻘﺎﺩﺭ ۞ ﺍﻟﻤﻘﺘﺪﺭ ۞ ﺍﻟﻤﻘﺪﻡ ۞ ﺍﻟﻤﺆﺧﺮ ۞ ﺍﻷﻭﻝ ۞ ﺍﻵﺧﺮ ۞ ﺍﻟﻈﺎﻫﺮ ۞ ﺍﻟﺒﺎﻃﻦ ۞ ﺍﻟﻮﺍﻟﻲ ﺍﻟﻤﺘﻌﺎﻟﻲ ۞ ﺍﻟﺒﺮ ۞ ﺍﻟﺘﻮﺍﺏ ۞ ﺍﻟﻤﻨﺘﻘﻢ ۞ ﺍﻟﻌﻔﻮ ۞ ﺍﻟﺮﺀﻭﻑ ۞ ﻣﺎﻟﻚ ۞ ﺍﻟﻤﻠﻚ ۞ ﺫﻭ ۞ ﺍﻟﺠﻼﻝ ۞ ﻭﺍﻹﻛﺮﺍﻡ ۞ ﺍﻟﻤﻘﺴﻂ ۞ ﺍﻟﺠﺎﻣﻊ ۞ ﺍﻟﻐﻨﻲ ۞ ﺍﻟﻤﻐﻨﻲ۞ ﺍﻟﻤﺎﻧﻊ ۞ ﺍﻟﻀﺎﺭ ۞ ﺍﻟﻨﺎﻓﻊ ۞ ﺍﻟﻨﻮﺭ ۞ ﺍﻟﻬﺎﺩﻱ ۞ ﺍﻟﺒﺪﻳﻊ ۞ ﺍﻟﺒﺎﻗﻲ ۞ ﺍﻟﻮﺍﺭﺙ ۞ ﺍﻟﺮﺷﻴﺪ ۞ ﺍﻟﺼﺒﻮﺭ

[ﺍﻟﻠﻬﻢ ﺍﺭﺯﻗﻤﻦ ﻧﺸﺮﻫﺎ ﺍﻟﻔﺮﺩﻭﺳﺊ ﺍﻻﻋﻠﻰ]