ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 17 July 2026

സ്വന്തം മകളെ വിവാഹം ചെയ്യാമെന്ന് ഇസ്‌ലാമിലുണ്ടോ ?

 ഇസ്ലാമിനെ ധൈഷണികമായി നേരിടാൻ കഴിയാതെ വിമർശകർ എപ്പോഴും നിരായുധരാകും. പിന്നെ കല്ലുവെച്ച നുണകൾ പറഞ്ഞു പിടിച്ചുനിൽക്കാൻ ശ്രമിക്കും.ഇതാണ് പതിവ്.

കഴിഞ്ഞദിവസം ലണ്ടനിൽ പോയി മണ്ടനായ ഒരു വിദ്വാൻ ഇതെ എപ്പിസോഡ് തന്നെയാണ് ആവർത്തിച്ചത്.നിരന്തരം ഇസ്ലാമിന്റെ മേൽ  കളവുപറഞ്ഞ് സായൂജ്യമടയുന്ന ഇദ്ദേഹം ഇത്തവണ പറഞ്ഞത് ഒരു ഹിമാലയൻ കളവായിരുന്നു " സ്വന്തം മകളെ പിതാവിന് വിവാഹം ചെയ്യാമെന്ന് ഖുർആനിൽ ഉണ്ട് " എന്നതായിരുന്നു ലണ്ടനിലെ പ്രസിദ്ധ സ്പീക്കേർസ് സ്‌ക്വയറിൽ ചെന്ന് ഇദ്ദേഹം വിളമ്പിയത്. ഇംഗ്ലീഷുകാർ അടങ്ങുന്ന ഓഡിയൻസ് തെളിവ് കാണിക്കാൻ ആവശ്യപ്പെട്ടു. തെളിവ് കാണിക്കാൻ കഴിയാതെ വിയർത്ത് , അവസാനം ഫോണിൽ നെറ്റ് ഇല്ല എന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു കക്ഷി. ലണ്ടൻ നഗരത്തിൽ ഇൻറർനെറ്റ് ഇല്ല പോലും !!!

ഖുർആൻ നാലാം അധ്യായം 23 -ാം  വചനത്തിൽ വിവാഹബന്ധം നിഷിദ്ധമായവരുടെ പേരുകൾ എണ്ണി പറയുമ്പോൾ രണ്ടാമതായി പറയുന്നത് സ്വന്തം പുത്രിയെയാണ്.അഥവാ സ്പഷ്ടമായി മകളുമായുള്ള വിവാഹ ബന്ധത്തെ കണിശമായി നിരോധിച്ചതാണ് ഖുർആൻ.

പക്ഷേ ഇവിടെ കൗതുകം മറ്റൊന്നാണ് "   ലൈംഗിക സദാചാരങ്ങൾക്ക് വിലകൽപ്പിക്കാത്ത, മതനിയമങ്ങൾക്കതീതമായി സ്വതന്ത്ര ചിന്തയുമായി നടക്കുന്നവൻ എന്ന് സ്വയം വിശേഷിപ്പിക്കുന്നവനാണ് ഇത്തരം ആരോപണവുമായി മുന്നോട്ടു വരുന്നത് എന്നതാണ് ".  അതിനെ പ്രോത്സാഹിപ്പിക്കുന്നവരാണല്ലോ സ്വതന്ത്ര ചിന്തകർ. മതമില്ലാതെ ധാർമികത അസാധ്യമാണ് എന്നത് അവിതർക്കിതമായ കാര്യമാണല്ലോ. സ്വതന്ത്ര ചിന്തകരെ സംബന്ധിച്ചിടത്തോളം ലൈംഗിക ബന്ധത്തിന് ഭാര്യ, മകൾ, മാതാവ്, സഹോദരി , അല്ലാത്തവർ എന്നിവർക്കിടയിൽ യാതൊരു വ്യത്യാസവും ഉണ്ടാകേണ്ടതില്ല. ബന്ധങ്ങളുടെ പരിശുദ്ധി മുൻനിർത്തി ചിലരുമായുള്ള ബന്ധത്തെ പൂർണ്ണമായും തടയുന്നത് മതമാണ്.


വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർ ഒരു സിസ്റ്റത്തിന്റെ ഭാഗമാണ്. ആ സിസ്റ്റത്തിന്റെ  നിബന്ധനകൾക്കനുസരിച്ചായിരിക്കും  അവിടെ ഒരു കാര്യം അംഗീകരിക്കപ്പെടലും തിരസ്കൃതമാകലും.

ഉദാഹരണം പറഞ്ഞാൽ, വേൾഡ് കപ്പ് മത്സരങ്ങളിൽ ഓരോ ടീമും വിജയിക്കാൻ ആവശ്യമായ ഗോളുകൾ സ്കോർ ചെയ്യുന്നത് ഫിഫ അംഗീകരിച്ച മാനദണ്ഡങ്ങൾക്കനുസൃതമായിരിക്കണം.എതിർ പോസ്റ്റിലേക്ക് പന്ത് അടിച്ചു കയറ്റി എന്നത് മാത്രം അതൊരു ഗോളായി അംഗീകരിക്കപ്പെടാൻ മതിയാകില്ല.അപ്പോൾ ഓഫ്സൈഡിലൂടെ കയറി പന്ത് വിലയിൽ എത്തിച്ചാൽ അത് പരിഗണിക്കില്ല എന്നർത്ഥം. രണ്ടായാലും എതിർ പോസ്റ്റിലേക്ക് പന്ത് എത്തിച്ചല്ലോ എന്ന ന്യായീകരണത്തിന് വകുപ്പില്ല എന്നർത്ഥം. അതുപോലെ ഇസ്ലാം എന്ന സിസ്റ്റത്തിൽ, ഒരു പെൺകുട്ടി ഒരാളുടെ മകളായി അംഗീകരിക്കപ്പെടുന്നതിന് മാനദണ്ഡങ്ങൾ ഉണ്ട്.ബയോളജിക്കൽ ബന്ധം ഉണ്ടായതുകൊണ്ട് മാത്രം അത്തരം ഒരു പരിഗണന ഇസ്ലാമിക് അസിസ്റ്റത്തിൽ ഇല്ല. ഇസ്ലാം അംഗീകരിക്കുന്ന വിവാഹ ബന്ധത്തിലൂടെ ജനിക്കുമ്പോൾ ത്രമാണ് പിതാവും പുത്രിയുമായുള്ള ബന്ധം ഇസ്ലാം കണക്കാക്കുന്നത്.


കുടുംബ പരിശുദ്ധതക്ക് അതീവ പ്രാധാന്യമാണ് ഇസ്ലാമിക സിസ്റ്റം നൽകുന്നത്.അതുകൊണ്ടുതന്നെ അവിഹിതം എന്നത് ഇസ്ലാമിക ദൃഷ്ട്യാ മനുഷ്യരാശിയോട് ചെയ്യുന്ന മഹാ അപരാധമാണ്.അതിലൂടെ ഉണ്ടാകുന്ന ബന്ധങ്ങൾക്ക് യാതൊരു വിലയും ഇസ്ലാം നൽകുകയും ചെയ്യുന്നില്ല. അവിഹിതത്തിലൂടെ ഒരാൾക്ക് ഒരു പെൺകുട്ടി ജനിച്ചാൽ അത് അദ്ദേഹത്തിൻറെ മകളായി ഇസ്ലാം അംഗീകരിച്ചു കൊടുക്കുന്നേ ഇല്ല.ഒരു മകളും വാപ്പയും തമ്മിലുള്ള ബന്ധത്തിൽ ഇസ്ലാം ഒരുപാട് പരിഗണനകൾ നൽകുന്നുണ്ട്. പരസ്പരം അനന്തരം എടുക്കുക , വുളു മുറിയാതിരിക്കുക,വിവാഹബന്ധം നിഷിദ്ധമാവുക etc. അവിഹിതത്തിൽ ജനിക്കുന്ന പെൺകുട്ടിക്ക് ഇതൊന്നും ബാധകമല്ല.

"അവിഹിതത്തിലൂടെ ജനിക്കുന്ന മകൾ" എന്ന പ്രയോഗം തന്നെ ഇസ്ലാമിക വീക്ഷണ കോണിൽ ശരിയല്ല.

ഇത്രയും മനസ്സിലാക്കുമ്പോൾ ഉയരുന്ന ഒരു ചോദ്യം ഇപ്രകാരമാണ്.

"വ്യഭിചാരത്തിലൂടെ ജനിക്കുന്ന കുട്ടിയെ വിവാഹം കഴിക്കാമോ എന്ന വിഷയത്തിൽ ഇസ്ലാമിക പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടോ?"

ഉത്തരം: അവിഹിതത്തിലൂടെ ജനിക്കുന്ന കുട്ടിയുടെ പിതാവായി ഇദ്ദേഹത്തെ ഗണിക്കുകയില്ല.അവളുമായി വിവാഹബന്ധം പാടില്ല . എന്നീ വിഷയങ്ങളിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ അഭിപ്രായം വ്യത്യാസമില്ല. പക്ഷേ,വിവാഹബന്ധം പാടില്ല എന്ന വിരോധന വിശദീകരിക്കാൻ കർമ്മ ശാസ്ത്രത്തിലെ ഏത് ടെർമിനോളജി ഉപയോഗിക്കണം എന്ന് വിഷയത്തിലാണ് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉള്ളത്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും കണിശമായ വിരോധനയാണ് എന്നറിയിക്കുന്ന "ഹറാം" എന്നും, മറ്റുള്ളവർ കണിശത ഇല്ലാത്ത വിരോധനയെ അറിയിക്കുന്ന "കറാഹത്ത് "എന്ന പദവും ആണ് ഉപയോഗിച്ചത്.

ചുരുക്കത്തിൽ അവിഹിതത്തിൽ ജനിച്ച പെൺകുട്ടിയുമായി വിവാഹബന്ധം പാടില്ല എന്നത് ഏത് പദം ഉപയോഗിച്ച് വിശദീകരിക്കണം എന്നതിൽ മാത്രമാണ് കർമശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉള്ളത്

✍️ അസീസ് സഖാഫി വാളക്കുളം

Monday, 2 March 2026

ഷിയാക്കൾ ആര് ? എന്ത് ?

 ലോക മുസ്‌ലിംകൾക്കിടയിൽ അസഹിഷ്‌ണുതയും ഛിദ്രതയുമുണ്ടാക്കിയ മതവിരുദ്ധതയുടെ ആൾക്കൂട്ടമാണ് ശീഇസം. ജൂതനായ അബ്‌ദുല്ലാഹിബ്‌നു സബഇൽ നിന്നാരംഭിച്ച ഈ പ്രസ്ഥാനം പിന്നീട് ആഭ്യന്തര അഭിപ്രായ ഭിന്നതകളുടെയും തങ്ങളുടെ ഇമാം ആരാണെന്നുള്ള തർക്കത്തിന്റെയും അധികാര വടംവലിയുടെയും അടിസ്ഥാനത്തിൽ വിഘടിച്ച് വ്യത്യസ്ത‌ ഉൾപിരിവുകളായി മാറി.


ശീഈ വിഭാഗങ്ങളെ കുറിച്ച് വിവിധ ഗ്രന്ഥങ്ങളിൽ പല രൂപത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശാഹ് വലിയുല്ലാഹി ദഹ്ലവിയുടെ മകൻ ശാഹ് അബ്‌ദുൽ അസീസ് ഗുലാം ഹലീം ദഹ്ലവി പേർഷ്യൻ ഭാഷയിൽ രചിക്കുകയും ഗുലാം മുഹമ്മദ് ബിൻ മുഹ്‌യിദ്ദീൻ അറബിയിലേക്ക് വിവർത്തനം ചെയ്യുകയും സയ്യിദ് മഹമൂദ് സംഗ്രഹിക്കുകയും ചെയ്ത‌ 'മുഖ്ത്വസറുത്തുഹ്ഫ അൽഇസ്‌നാ അശരിയ്യ' എന്ന ഗ്രന്ഥത്തിൽ പ്രധാനമായും നാല് വിഭാഗങ്ങളായാണ് ഇവരെ തരംതിരിക്കുന്നത്.


1. ശീഅതു മുഖിസൂൻ


2. ശീഅതു തഫ്ളീലിയ്യ


3. ശീഅതു സബ്ബിയ


4. ശീഅതു ഗുലാത്


പിന്നീട് ശീഅതു ഗുലാതിനെ ഇരുപത്തിനാല് ശാഖകളായും ഇതിൽപെട്ട ഇമാമിയ്യ എന്ന ശാഖയെ മുപ്പത്തി ഒമ്പത് ഉപശാഖകളായും തരംതിരിക്കുന്നതായി കാണാം.


അബൂമൻസൂർ അബ്‌ദുൽ ഖാഹിർ ബിൻ ത്വാഹിർ ബിൻ മുഹമ്മദ് അൽബഗ്‌ദാദി രചിച്ച 'അൽഫർഖു ബൈനൽ ഫിറഖ്' എന്ന ഗ്രന്ഥത്തിൽ മൂന്ന് പ്രധാന വിഭാഗങ്ങളെയാണ് പരിചയപ്പെടുത്തുന്നത്.

1. സൈദിയ്യ


2. കൈസാനിയ്യ


3. ഇമാമിയ്യ


ഇതിൽ സൈദിയ്യ എന്ന വിഭാഗത്തിന് മൂന്നും കൈസാനിയ്യക്ക് രണ്ടും ഇമാമിയ്യക്ക് പതിനഞ്ച് ശാഖകളും വിവരിച്ചിട്ടുണ്ട്.


ശൈഖ് ജീലാനി(റ)യുടെ അൽഗുൻയ ലി ത്വാലിബി ത്വരീഖിൽ ഹഖ് എന്ന ഗ്രന്ഥത്തിലും മൂന്ന് പ്രധാന ഗ്രൂപ്പുകളായാണ് തിരിക്കുന്നത്.

1. ഗാലിയ്യ

2. സൈദിയ്യ

3. റാഫിളത്

പിന്നീട് ഗാലിയ്യയെ പന്ത്രണ്ടും സൈദിയ്യയെ ആറും റാഫിളതിനെ പതിനാലും ഉപഗ്രൂപ്പുകളായി വിഭജിക്കുന്നതു കാണാം.


എന്നാൽ, അബുൽ ഫതഹ് മുഹമ്മദ് ബിൻ അബ്‌ദുൽ കരീം അശ്ശഹ്റസ്താനിയുടെ 'അൽമിലലു വന്നിഹൽ' എന്ന ഗ്രന്ഥത്തിൽ പ്രധാനമായും അഞ്ച് വിഭാഗങ്ങളായാണ് ശിയാക്കളെ പരിചയപ്പെടുത്തുന്നത്.


1. കൈസാനിയ്യ

2. സൈദിയ്യ

3. ഇമാമിയ്യ

4. ഗാലിയ്യ

5. ഇസ്മാഈലിയ്യ.


കൈസാനിയ്യ


അലി(റ)യുടെ അടിമയായ കൈസാനിൻ്റെ ആശയങ്ങൾ കടമെടുത്തതുകൊണ്ടാണ് ഈ വിഭാഗം കൈസാനിയ്യ എന്ന പേരിലറിയപ്പെടുന്നത്.


പ്രധാന വിശ്വാസങ്ങൾ:


1. അലി(റ)ന് ഖൗല ബിൻത് ജഅ്ഫർ അൽഹനഫിയ്യ എന്ന അടിമസ്ത്രീയിൽ പിറന്ന മുഹമ്മദ് ബിൻ ഹനഫിയ്യ ഇമാമാണെന്നും മരിച്ചിട്ടില്ലെന്നും റള്‌വ എന്ന പർവതത്തിൽ വന്യജീവികളുടെ സംരക്ഷത്തിലായി കഴിയുകയാണെന്നും അവസാന ഘട്ടത്തിൽ നീതി നടപ്പാക്കാൻ പ്രത്യക്ഷപ്പെടുമെന്നുമാണ് ഇവർ വിശ്വസിക്കുന്നത്.


2. ദീൻ എന്നാൽ ഇമാമിനെ അനുസരിക്കലാണെന്ന വിശ്വാസം.


3. അന്ത്യദിനത്തിലുള്ള വിശ്വാസക്കുറവ്.


4. പുനർജന്മവാദം.


5. അത്മാവിന്റെ മറുജന്മം.


ഈ വിഭാഗം നാല് ശാഖകളായി തിരിയുന്നുണ്ട്.

1) മുഖ്‌താറിയ.


മുഖ്‌താർ ബിൻ അബീ അബീദിൻ്റെ അനുചരന്മാരാണിവർ.


അലി(റ)ന് ശേഷം ഇമാമത്ത് പദവി മുഹമ്മദ് ബിൻ ഹനഫിയ്യ(റ)യിൽ നിക്ഷിപ്‌തമാണെന്നും ഹുസൈൻ(റ)വിന്റെ ഘാതകരെ മുഴുവൻ വധിക്കണമെന്നും അല്ലാഹുവിന് അഭിപ്രായമാറ്റം അഥവാ 'ബദാഅ' ഉണ്ടാകാമെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. അവതാരവാദം വരെ ഇവർക്കുണ്ട്.


2) ഹാശിമിയ്യ.


മുഹമ്മദ് ബിൻ ഹനഫിയ്യ(റ)യുടെ പുത്രനായ അബൂഹാശിമിൻ്റെ അനുയായികളാണിവർ. ഇദ്ദേഹത്തിന്റെ കാലശേഷം ഇമാമത്ത് പദവി ആർക്കാണെന്ന അഭിപ്രായ ഭിന്നതയിൽ അഞ്ച് ശാഖകളായി പിരിഞ്ഞു.


3) ബയാനിയ്യ.


ബയാനുബ്നു സംആൻ അന്നഹ്ദിയുടെ അനുയായികളാണിവർ. അലി(റ) ഇലാഹാണെന്ന വിശ്വാസമുള്ളവരായതുകൊണ്ട് തന്നെ ഇവർ നിസ്സംശയം ഇസ്ലാമിൽ നിന്നു പുറത്ത് പോയവരാണ്.


4) റിസാമിയ്യ.


റിസാമ എന്ന വ്യക്തിയുടെ അനുയായികളാണിവർ. ദീനെന്നാൽ ഇമാമിനെ അനുസരിക്കൽ മാത്രമാണെന്നാണ് ഇവരുടെ വാദം.


- സൈദിയ്യ


ഹുസൈൻ(റ)വിൻ്റെ പേരക്കുട്ടിയായ സൈദ്ബിൻ അലിയ്യിനെ ഇമാമായി സ്വീകരിച്ചവരാണിവർ. ഇമാമത്ത് ഫാത്വിമ ബീവി(റ)യുടെ സന്താന പരമ്പരയിൽ നിക്ഷിപ്‌തമാണെന്നാണ് ഇവരുടെ വാദം.


ഈ വിഭാഗം മൂന്ന് ശാഖകളായി പിരിയുകയുണ്ടായി.


1) ജാറൂദിയ്യ.


അബുൽ ജാറൂദ് എന്ന വ്യക്തിയുടെ അനുചരന്മാരാണിവർ. തിരുനബി(സ്വ)ക്ക് ശേഷം അലി(റ)വാണ് ഖലീഫയാകേണ്ടത്, ഇമാം മഹ്ദി എവിടെയോ ഒളിവിൽ താമസിക്കുന്നുണ്ടെന്നുമാണ് ഇവരുടെ വിശ്വാസം.


2) സുലൈമാനിയ്യ.


സുലൈമാനുബ്നു‌ ജരീരിൻ്റെ അനുയായികളായ ഇക്കൂട്ടർ ജരീരികൾ എന്നും അറിയപ്പെടും. ആദ്യ രണ്ട് ഖലീഫമാരെ അംഗീകരിക്കുന്നതോടൊപ്പം ഖലീഫയാകാൻ ഉത്തമൻ അലി(റ)വാണെന്നാണ് ഇവരുടെ വാദം. ഉസ്‌മാൻ(റ), ആഇശ(റ), സുബൈർ(റ), ത്വൽഹ(റ) എന്നിവർ കാഫിറാണെന്ന് വിശ്വസിക്കുന്നതിനാൽ ഇവരെ അവിശ്വാസികളായി പണ്ഡിതർ വിധിയെഴുതിയിട്ടുണ്ട്.


3) ബതിയ്യ/സ്വാലിഹിയ്യ.


ഹസനുബ്നു സ്വാലിഹിൻ്റെയും അബ്‌തറിന്റെയും അനുയായികൾ. ഉസ്‌മാൻ(റ) കാഫിറാണെന്നോ അല്ലെന്നോ അഭിപ്രായം പറയാത്തവരാണിവർ.


- ഇമാമിയ്യ


ശീഇസത്തിലെ വളരെ പ്രബലമായ വിഭാഗമാണിത്. നബി(സ്വ)ക്ക് ശേഷം അലി(റ)വാണ് യഥാർഥ ഖലീഫയും ഇമാമും എന്നാണ് ഇവരുടെ വാദം. അലി(റ)വിന് ശേഷം ഹുസൈൻ(റ), ഹസൻ(റ), സൈനുൽ ആബിദീൻ(റ) എന്നീ ക്രമത്തിലാണ് ഇമാമത്തും ഖിലാഫത്തുമെന്നാണ് വാദം. എന്നാൽ സൈനുൽ ആബിദീൻ(റ)ക്ക് ശേഷം ആരാണ് ഇമാം എന്നതിലെ അഭിപ്രായ വ്യത്യാസം മൂലം എഴുപതിലധികം ശാഖകളായി ഈ വിഭാഗം മാറി.


ചില പ്രധാന ഉപവിഭാഗങ്ങൾ


1) ബാഖിരിയ.


സൈനുൽ ആബിദീൻ(റ)യുടെ പുത്രനായ മുഹമ്മദ് ബാഖിറി(റ)ലേക്ക് ചേർത്താണ് ഇവരിങ്ങനെ അറിയപ്പെടുന്നത്. ബാഖിർ(റ) മഹ്ദി ഇമാമാണെന്നും മരണശേഷം തിരിച്ചുവരുമെന്നും ഇവർ വിശ്വസിക്കുന്നു. അവതാരവാദം, സാദൃശ്യവാദം തുടങ്ങിയവയും ഇവർക്കുണ്ട്.


2) നാവൂസിയ്യ.


ബാഖിർ(റ)വിൻ്റെ പുത്രൻ ജഅ്ഫർ സ്വാദിഖ്(റ)നെ ഇമാമായി സ്വീകരിച്ച വിഭാഗമാണിവർ. നാവൂസ് എന്നാളായിരുന്നു തലവൻ. ജഅ്ഫർ സാദിഖ്(റ) മരിച്ചിട്ടില്ലെന്നും നീതി സ്ഥാപിക്കാൻ വേണ്ടി പിന്നീട് പ്രത്യക്ഷപ്പെടുമെന്നും ഇവർ വിശ്വസിക്കുന്നു.


3) അഫ്തഹിയ്യ.


ജഅ്ഫർ സാദിഖ്(റ)വിന് ശേഷം മൂത്ത പുത്രൻ അബ്ദുല്ലാഹ് അൽഅഫ്ത്വഹിയ്യയാണ് ഇമാമെന്ന് വിശ്വസിക്കുന്ന വിഭാഗം.


4) ശുമൈത്വിയ്യ.


യഹ്യബ്നു അബീശുമയ്‌തിൻ്റെ അനുയായികളാണിവർ.


5) മൂസവിയ്യ.


ജഅ്ഫർ സാദിഖ്(റ)വിൻ്റെ പുത്രൻ മൂസ ഇമാമാണെന്ന് വിശ്വസിക്കുന്നവർ.



6) ഇസ്നാ അശരിയ്യ.


ഇമാമിയ്യ വിഭാഗത്തിലെ വളരെ പ്രധാനപ്പെട്ട ഉപശാഖയാണിത്.


അലി(റ), ഹസൻ(റ), ഹുസൈൻ(റ), സൈനുൽ ആബിദീൻ(റ), മുഹമ്മദ് ബാഖിർ(റ), ജഅ്‌ഫർ സാദിഖ്(റ), മൂസൽ കാളിം(റ), അലിയ്യുരിളാ(റ), മുഹമ്മദ് ബിൻ അലി(റ), അലിയ്യുബിൻ മുഹമ്മദ്(റ), ഹസനുബ്‌നു അലിയ്യ്(റ), മുഹമ്മദ് ബിൻ ഹസൻ(റ) എന്നീ 12 ഇമാമുകളിൽ വിശ്വസിക്കുന്നത് കൊണ്ടാണ് ഇവർ ഈ പേരിലറിയപ്പെടുന്നത്. ഇതിൽ അവസാനത്തെ ഇമാം പ്രതീക്ഷിക്കപ്പെടുന്ന മഹ്ദിയാണെന്നാണ് ഇവരുടെ വിശ്വാസം.


ഗാലിയ്യ/ ഗുലാത്


ഇമാമുകൾ ഇലാഹാണെന്ന് വരെ വിശ്വാസമുള്ള തീവ്ര ശിയാ വിഭാഗമാണിത്. ഈ വിഭാഗത്തിന് പതിനൊന്ന് ഉപശാഖകളുണ്ട്.


1) ஸ…ஐ.


ശീഇസത്തിന് വിത്തു പാകിയ അബ്‌ദുല്ലാഹിബ്‌നു സബഇന്റെ പാർട്ടിക്കാരാണിവർ. അലി(റ) ഇലാഹാണെന്ന് വാദിക്കുന്നു.


2) കാമിലിയ്യ.


അബൂകാമിലിൻ്റെ അനുയായികൾ. അലി(റ)നെ ബൈഅത്ത് ചെയ്യാത്തതുകൊണ്ട് എല്ലാ സ്വഹാബികളും ഖിലാഫത്ത് ഏറ്റെടുക്കാത്തതുകൊണ്ട് അലി(റ) തന്നെയും കാഫിറാണെന്നാണ് ഇവരുടെ വാദം.


3) ഗുൽബാഇയ്യ.


ഗുൽബാഅ ബിൻ ദിറാഅ അദ്ദൗസി എന്നയാളുടെ അനുയായികൾ. നബി(സ്വ)യെക്കാൾ ശ്രേഷ്‌ഠത അലി(റ)വാണെന്നും നബി(സ്വ)യെ നിയോഗിച്ചത് അലി(റ) ആണെന്നുമാണ് ഇവരുടെ വിശ്വാസം.


4) മുഗീരിയ്യ.


മുഗീറത് ബിൻ സഈദിൻ്റെ സംഘം. മനുഷ്യ വികാരങ്ങൾ ആന്ത്രോപോമോർഫിസത്തിൽ ദൈവത്തിനുണ്ടെന്ന വിശ്വസിക്കുന്നവരാണിവർ.


5) മൻസൂരിയ്യ.


അബൂമൻസൂർ അൽഅജ്‌ലി എന്നയാളുടെ പാർട്ടിയാണിത്. ഇയാൾ സ്വയം ഇമാമാണെന്ന് വാദിച്ചു.


6) ഖതാബിയ്യ.


അബൂഖതാബ് മുഹമ്മദ് എന്നയാളുടെ അനുയായികൾ. ഇമാമുകൾ അമ്പിയാക്കളാണെന്നും പിന്നീട് ഇലാഹാണെന്നു വരെയും വാദിച്ചു.


7) കയാലിയ്യ.


അഹ്മദ് ബിൻ കയാൽ എന്നയാളുടെ പാർട്ടിയാണിത്. താൻ ഇമാമാണെന്നും പ്രതീക്ഷിത മഹ്‌ദിയാണെന്നും ഇദ്ദേഹം വാദിക്കുകയുണ്ടായി.


8) ഹിശാമിയ്യ.


ഹിശാം ഇബ്നു ഹകം, ഹിശാം ബിൻ സാലിം എന്നിവരുടെ പാർട്ടി. അല്ലാഹുവിന് ശരീരമുണ്ടെന്നും സൃഷ്‌ടികളോട് സാദ്യശ്യമുള്ളവനാണെന്നും ഇവർ വിശ്വസിക്കുന്നു. നബിമാർ പാപം ചെയ്യുമെന്നും വിശ്വസിക്കുന്നുണ്ട്.


9) നുഅ്മാനിയ്യ/ശൈത്വാനിയ്യ.


മുഹമ്മദ് നുഅ്മാൻ അബൂജഅ്ഫർ എന്നയാളുടെ പ്രസ്ഥാനമാണിത്. സൃഷ്‌ടികർമത്തിന് മുമ്പ് അല്ലാഹുവിന് സൃഷ്ടികളെക്കുറിച്ച് അറിവില്ല എന്നിവർ വാദിച്ചു. ശൈത്വാനിയ്യ എന്ന പേരിലും ഇവർ അറിയപ്പെടുന്നു.

10) യൂനുസിയ്യ.


യൂനുസുബ്നു അബ്‌ദുറഹ്മാൻ അൽകുമ്മി എന്ന വ്യക്തിയുടെ അനുയായികളാണിവർ. അല്ലാഹു അർശിൽ ഇരിക്കുന്നുണ്ടെന്നും മലക്കുകൾ അർശിനെ വഹിക്കുന്നുവെന്നും ഇവർ വിശ്വസിക്കുന്നു.


11) നുസൈരിയ്യ.


നബി(സ്വ)ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠത അലി(റ)ക്കാണെന്നാണ് ഇവരുടെ വാദം. സ്വർഗവും ഭൂമിയും സൃഷ്ട‌ിക്കുന്നതിന് മുമ്പേ അലി(റ) സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ടെന്നും ഇവർ വിശ്വസിക്കുന്നു.


ഇസ്മാഈലിയ്യ


ആറാമത്തെ ഇമാം ജഅ്ഫർ സാദിഖ്(റ)വിൻ്റെ വിയോഗ ശേഷം ശീഇസത്തിൽ പിളർപ്പ് സംഭവിച്ചു. ചിലയാളുകൾ ജഅ്ഫർ സ്വാദിന്റെ മകൻ മൂസൽ കാളിമിനെ ഏഴാമത്തെ ഇമാമായി അംഗീകരിച്ചു. ഈ വിഭാഗമാണ് പിന്നീട് ഇസ്‌നാ അശ‌രിയായത്. മറ്റു ചിലർ മറ്റൊരു മകനായ ഇസ്‌മാഈലിനെ ഇമാമായി സ്വീകരിച്ചു. ഇവരാണ് ഇസ്‌മാഈലികൾ എന്നറിയപ്പെടുന്നത്.


ഇസ്നാ അശരി വിഭാഗം കഴിഞ്ഞാൽ ഏറ്റവും അംഗബലമുള്ള ശീഈ വിഭാഗമാണിത്. വടക്കേ ആഫ്രിക്കയിൽ ഫാത്തിമിയ്യ ഭരണകൂടം (909-1171) സ്ഥാപിക്കുക വഴി ഇവർക്ക് കൂടുതൽ സ്വാധീനം ലഭിക്കുകയുണ്ടായി. ഇവർക്കും ഉപവിഭാഗങ്ങളുണ്ട്.


സബ്ഇയ്യ/സവെനേഴ്സ്


ഏഴാമത്തെ ഇമാമായ ഇസ്‌മാഈൽ അവസാനത്തെ ഇമാമാണെന്ന് വിശ്വസിക്കുന്നവരാണിവർ. അതുകൊണ്ടാണ് ഇവർ സബ്ഇയ്യ എന്നറിയപ്പെടുന്നത്.


ഖറാമത്വിയ്യ


സബ്ഇയ്യ വിഭാഗത്തിന്റെ ശാഖയായി ഹംദാൻ ഖറാമത് എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഫാത്തിമിയ്യ ഖിലാഫത്തിനോട് വിഘടിച്ചുണ്ടായ പ്രസ്ഥാനമാണിത്. 930ൽ ഖറാമത്വി നേതാവ് അബൂത്വാഹിർ അൽജന്നബിയുടെ നേതൃത്വത്തിൽ ഹറം ശരീഫിൽ കൂട്ടക്കൊല നടക്കുകയും മൃതദേഹങ്ങൾകൊണ്ട് സംസം കിണർ മലിനമാക്കുകയും ചെയ്‌തു. കഅ്ബയുടെ വാതിൽ തകർക്കുകയും ഹജറുൽ അസ്‌വദ് യമനിലേക്കു കൊണ്ടുപോവുകയും ചെയ്‌തു. 952 വരെ നീണ്ട 22 വർഷം ഹജറുൽ അസ്‌വദ് ഖറാമത്വികളുടെ കറുത്ത കരങ്ങളിലായിരുന്നു. മുസ്‌ലിം ലോകത്തെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവമായിരുന്നു അത്.


ബാത്വിനിയ്യാ


വിശുദ്ധ ഖുർആനിന് ആന്തരിക അർഥങ്ങളുണ്ടെന്നും അത് തങ്ങൾക്കറിയാമെന്നും അതാണ് നാം സ്വീകരിക്കേണ്ടതെന്നുമുള്ള വികലമായ ആശയമുള്ളവരാണിവർ. യഥാർഥത്തിൽ തങ്ങളുടെ വ്യാജവാദങ്ങൾക്കനുസരിച്ച് വിശുദ്ധ ഖുർആനിനെ ദുർവ്യാഖ്യാനിക്കാനുള്ള കുതന്ത്രമാണിവരുടേത്.


നിസാരി ഇസ്മാഈലി


ഇസ്മാഈലീ ശിയാക്കളിൽ കൂടുതൽ അംഗങ്ങളുള്ള വിഭാഗമാണ് നിസാരി ഇസ്‌മാഈലികൾ. ഇസ്മാഈലികളുടെ ഇമാമായ അൽമുസ്‌തൻസ്വിർ ബില്ലാഹിയുടെ മകൻ നിസാറിനെ പത്തൊമ്പതാമത്തെ ഇമാമായി സ്വീകരിച്ചവരാണ് നിസാരികൾ.

1838 ഹസൻ അലി ശാഹ് (ആഗാ ഖാൻ ഒന്നാമൻ) ഇറാനിലെ ഷായോട് പോരാടി പരാജയപ്പെട്ട് ഇന്ത്യയിലെ മുംബൈയിൽ സ്ഥിരതാമസമാക്കി. അങ്ങ നെ ഇന്ത്യയിൽ ഇവർക്ക് പ്രചാരം ലഭിച്ചു. ആഗാ ഖാൻ നാലാമൻ എന്നറിയപ്പെടുന്ന കരീം അൽഹുസൈനിയാണ് നാൽപത്തി ഒമ്പതാം ഇമാമായി ഈ വിഭാഗത്തിന് ഇപ്പോൾ നേതൃത്വം നൽകുന്നത്.


മുസ്‌തഅലി ഇസ്മാഈലി


പത്തൊമ്പതാം ഇമാമായി നിസാറിന് പകരം അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മുസ്‌തഅലിയെ ഇമാമായി സ്വീകരിച്ചവരാണിവർ.


ബോറകൾ


പത്താം ഫാത്തിമി ഖലീഫയും ഇരുപതാം മുസ്‌തഅലി ഇസ്മാഈലീ വിഭാഗത്തിൻ്റെ ഇമാമും അൽആമിറുബി അഹ്കാമില്ലാഹ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്ത അബൂഅലിയ്യുൽ മൻസൂർ ബിൻ അൽമുസ്‌തഅലിയുടെ മരണശേഷം മുസ്‌തഅലി വിഭാഗം രണ്ടായി പിളർന്നു. അടുത്ത ഇമാമായി ഇദ്ദേഹത്തിൻ്റെ മകൻ ത്വയ്യിബ് അബുൽ ഖാസിമിയെ തിരഞ്ഞെടുത്ത ത്വയ്യിബി വിഭാഗവും അൽഹാഫിള് ലി ദീനില്ലാഹ് എന്ന പേരിലറിയപ്പെട്ട അബ്‌ദുൽ മാജിദിനെ ഇമാമായി സ്വീകരിച്ച ഹാഫിളി വിഭാഗവും ഉടലെടുത്തു.


ഇതിലെ ത്വയ്യിബി വിഭാഗമാണ് പിന്നീട് ബോറകളായി മാറിയത്. എന്നാൽ 1592ൽ ബോറകൾക്കിടയിൽ പിളർപ്പുണ്ടായി. ദാവൂദ് ബിൻ ഖുതുബ് ഷായുടെ നേതൃത്വത്തിൽ ദാവൂദി ബോറയും സുലൈമാൻ ബിൻ ഹസൻ്റെ നേതൃത്വത്തിൽ സുലൈമാനി ബോറയും നിലവിൽവന്നു. 1637ൽ ദാവൂദി ബോറയിൽ പിളർപ്പുണ്ടായി അലി ശംസുദ്ദീനിൻ്റെ നേതൃത്വത്തിൽ അലവി ബോറയും ഉണ്ടായി.

ദുറൂസി


ആറാമത്തെ ഫാത്തിമി ഖലീഫ അൽഹാകിം ബി അംറില്ലാഹ് എന്ന വ്യക്തിയിൽ ദിവ്യത്വം വിശ്വസിച്ച് ഉടലെടുത്ത പ്രസ്ഥാനമാണിത്. മുഹമ്മദ് ബിൻ ഇസ്‌മാഈൽ അൽദറസി, ഹംസ ബിൻ അലി എന്നിവരായിരുന്നു ഇതിൻ്റെ പ്രധാന പ്രചാരകർ. ഹൈന്ദവ, ക്രൈസ്‌തവ, ബുദ്ധ ദർശനങ്ങളിൽ നിന്ന് പലതും കടമെടുത്തതുകൊണ്ട് തന്നെ ഇവർ പുനർജന്മത്തിൽ വിശ്വസിക്കുന്നവരാണ്. മുവഹിദൂൻ എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്. പുതിയൊരു മതമായാണ് ഇവരെ കണക്കാക്കുന്നത്. ചുരുക്കത്തിൽ, അധികാര വടംവലിയിൽ ശാഖകളും ഉപശാഖകളും ഉണ്ടായിക്കൊണ്ടേയിരിക്കുന്ന ശിഥില പ്രസ്ഥാനമാണ് ശീഇസം.


© ജുനൈദ് ഖലീൽ നൂറാനി

Saturday, 14 February 2026

സമസ്ത എന്ത് ഏത്

 സമസ്ത സെന്റിനറി വിളംബരമായി.


സമസ്തയിൽ നിന്ന് ഇറങ്ങിപ്പോന്നിട്ടില്ല എന്ന, അര നൂറ്റാണ്ടായി സമസ്തയെ നയിക്കുന്ന, 1989 നു മുന്നേ മുശാവറയിൽ ഉണ്ടായിരുന്നവരിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരു അംഗം കൂടെയായ സുൽത്താനുൽ ഉലമയുടെ പ്രഖ്യാപനം വന്നപ്പോൾ സംഘടനാ ശാസ്ത്രം അറിയാത്ത കുറച്ചു പേരുടെ കുറിപ്പുകൾ കണ്ടു. 


പുറത്തു പോന്നിട്ടില്ലെങ്കിൽ പിന്നെങ്ങനെ പുതിയ സമസ്ത ഉണ്ടാക്കി എന്നൊക്കെയാണ് ആ പഴയ ചോദ്യം. 


എന്താണ് സമസ്ത? 


അടിസ്ഥാനപരമായി അത് ഒരു സംഘടന മാത്രമാണോ അല്ലെങ്കിൽ ഒരു ആദർശവും ആദർശത്തിനു വേണ്ടിയുള്ള സംഘടനാ രൂപവും ആണോ?


തീർച്ചയായും ആദർശമാണ് സമസ്ത. സംഘടന അതിന്റെ പ്രവർത്തന സൗകര്യത്തിനു വേണ്ടിയുള്ള സംവിധാനവും. 


ഇനി സംഘടനയും ഔദ്യോഗികതയും അതിന്റെ ചിട്ടവട്ടങ്ങളും ആണ് പ്രധാനം എന്നാണെങ്കിൽ, ഒരു സംഘടനയുടെ പരമാധികാര ബോഡി അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ആണോ അതിന്റെ ജനറൽബോഡി ആണോ?


ജനറൽ ബോഡിയാണ്. അഥവാ അംഗത്വമുള്ള മുഴുവൻ അംഗങ്ങളും ചേരുന്ന ബോഡിയാണ് ആ സംഘടന എന്നു പറയുന്നത്.


എക്സിക്യൂട്ടീവ് കമ്മിറ്റി എന്നത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിശ്ചിതകാലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സമിതി ആണ്. ജനറൽ ബോഡിയാണ് സംഘടന. സമസ്തയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് നാൽപ്പതംഗ മുശാവറ. 


അപ്പോൾ സംഘടനയുടെ ഔദ്യോഗികതയാണ് വിഷയമെങ്കിൽ സംഘടന എന്നത് മുശാവറ അല്ല, സമസ്തയുടെ നിയമാവലികൾ അനുസരിച്ച് മെമ്പർഷിപ്പെടുത്ത മുഴുവൻ അംഗങ്ങളും ഉൾക്കൊള്ളുന്ന  ജനറൽബോഡിയാണ് സമസ്ത.


സംഘടനാ ശാസ്ത്രമനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി എന്നത് അനന്തകാലം പ്രവർത്തിക്കാൻ അവകാശമുള്ളതല്ല.


നിശ്ചിത സമയങ്ങളിൽ ജനറൽബോഡി സംഗമിച്ച് ജനറൽബോഡിയിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെടുകയോ നിലനിർത്തപ്പെടുകയോ ചെയ്യുമ്പോൾ മാത്രമാണ് മുശാവറ അല്ലെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കുന്നത്. അതുതന്നെയും ജനറൽബോഡിയുടെ മുകളിലുള്ള അധികാരമല്ല. 


നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി കാലഹരണപ്പെട്ടതും അതിന് പ്രവർത്തിക്കാനുള്ള നിയമപരമായ അവകാശം നഷ്ടപ്പെട്ടതും ആണ് എന്ന് മനസ്സിലാക്കി സംഘടനാ രീതി അനുസരിച്ച് ജനറൽബോഡി കൂടി പുതിയ എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്താൽ അതോടുകൂടി  പഴയ എക്സിക്യൂട്ടീവിന്റെ അഥവാ പഴയ മുശാവറയുടെ എല്ലാ സാധ്യതയും അവസാനിച്ചു. പിന്നെ ആ പഴയ സമിതി എക്സിക്യൂട്ടീവ് അല്ല, മുശാവറ അല്ല,  സംഘടനയുമല്ല, സമസ്തയും അല്ല. അങ്ങനെ ഒരു പഴയ സമിതിക്ക് പ്രസക്തിയും ഇല്ല.


മെമ്പർഷിപ്പ് പ്രവർത്തനം അടക്കം നടത്തി ജനറൽബോഡി വിളിച്ചു 1989ല്‍ മുശാവറ നിയമപരമായി പുതിയ നേതൃത്വത്തിന് കീഴിൽ പുനഃസംഘടിപ്പിച്ചു. അതോടുകൂടി സമസ്തയും മുശാവറയും പിന്നീട് അതു മാത്രമാണ്. ഒരു പാടു കാലമായി ജനറൽ ബോഡി വിളിക്കാതിരുന്ന പഴയ കമ്മിറ്റി അതുവരെ അവരുടെ കയ്യിലുണ്ടായിരുന്ന മിനുട്ട്സ് ബുക്കോ രേഖകളോ ഓഫീസോ കൈമാറാത്തതുകൊണ്ട് നിയമപരമായി സംഘടിപ്പിക്കപ്പെട്ട പുതിയ കമ്മറ്റിക്ക് ഒരു കുറവും വരുന്നില്ല.  


ജനറൽബോഡിയിൽ നിന്നും പ്രാഥമിക അംഗത്തിൽ നിന്നും രാജിവെക്കുമ്പോൾ മാത്രമേ ഒരാൾ സംഘടനയിൽ നിന്ന് പുറത്തുപോയി എന്നു പറയാൻ പറ്റുകയുള്ളൂ. ഒരു കാലഹരണപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തിൽ നിന്ന് പുറത്തുപോയാൽ ആരും സംഘടനക്ക് പുറത്തു പോകുന്നില്ല എന്നത് സംഘടനാശാസ്ത്രം അറിയാവുന്ന എല്ലാവർക്കും മനസ്സിലാവും. 


പുതുതായി ജനറൽബോഡി കൂടി പുനസംഘടന കഴിഞ്ഞാൽ പിന്നെ പഴയ എക്സിക്യൂട്ടീവിന് ഒരുതരത്തിലുള്ള പ്രസക്തിയും ഇല്ല. ആ കാലഹരണപ്പെട്ട എക്സിക്യൂട്ടീവിന്റെ ഒരു മീറ്റിങ്ങിൽ നിന്ന് ഇറങ്ങിപ്പോയി എന്നത് ഒരു തരത്തിലും പുതിയ കമ്മിറ്റിയെ അയോഗ്യമാക്കുന്നില്ല.


ഈ പറയുന്ന ആളുകൾ തന്നെ അവരുടെ സംഘടനകളുടെ ജനറൽബോഡികൾ വർഷത്തിലോ രണ്ടോ മൂന്നോ വർഷത്തിലോ കൂടുന്നവർ ആയിരിക്കാം. അങ്ങനെ ജനറൽബോഡി സംഘടിപ്പിച്ചു പുതിയ കമ്മിറ്റി നിലവിൽ വന്നു കഴിഞ്ഞാൽ പഴയ എക്സിക്യൂട്ടീവ് ആണെന്ന് പറഞ്ഞു ഇരിക്കുന്നവരെ ആരെങ്കിലും കമ്മറ്റി എന്ന് വിളിക്കാറുണ്ടോ?


ഇനി തങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്ന സംഘടനകൾക്കൊന്നും അങ്ങനെ ജനറൽബോഡി കൂടുകയോ കമ്മറ്റി തിരഞ്ഞെടുക്കുകയോ ചെയ്യുന്ന പതിവില്ല, ഏതോ ഒരിക്കൽ  ഭാരവാഹികളായ ആളുകൾ പിന്നീട് മരണം വരെ ഭാരവാഹികളായി തുടരുന്നതു മാത്രമേ പരിചയമുള്ളൂ എന്നാണെങ്കിൽ അത് ഒരു വ്യവസ്ഥാപിത സംഘടനയല്ല. 


അത്തരക്കാർ ചുരുങ്ങിയത് തങ്ങളുടെ നാട്ടിൽ വൃത്തിയായി പ്രവർത്തിക്കുന്ന ഏതെങ്കിലും മഹല്ല് കമ്മിറ്റിയെ എങ്കിലും നിരീക്ഷിക്കണം. 


ഒരു മഹല്ല് കമ്മിറ്റിയുടെ പരമാധികാര സഭ മഹല്ലിലെ അംഗത്വമെടുത്ത മുഴുവൻ അംഗങ്ങളും ആണ്. അവർ ജനറൽബോഡി കൂടി ഒരിക്കൽ തിരഞ്ഞെടുത്ത കമ്മിറ്റി കുറെ കാലങ്ങളായി പുതുതായി ജനറൽബോഡി കൂടുകയോ പുതിയ കമ്മറ്റി വരാനുള്ള അവസരം ഒരുക്കുകയോ ചെയ്യാതിരുന്നാൽ മഹല്ല് കമ്മറ്റി അനന്തകാലത്തേക്ക് ആ ഭാരവാഹികളുടെതായി മാറുന്നില്ല. അവരുടെ രീതികളിൽ പ്രതിഷേധിച്ച് ആ കമ്മിറ്റിയുടെ മീറ്റിങ്ങിൽ നിന്ന് ഇറങ്ങിപ്പോയ മഹല്ലിലെ അംഗം മഹല്ലിലെ അംഗത്വത്തിൽ നിന്ന് പുറത്താകുന്നുമില്ല. 


മഹല്ലിന്റെ നിയമമനുസരിച്ച് പുതിയ ജനറൽബോഡി കൂടുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതോടുകൂടി പഴയ കമ്മറ്റിക്കുള്ള എന്തെങ്കിലും പ്രസക്തിയുണ്ടെങ്കിൽ അതുകൂടെ അവസാനിക്കുകയും പുതുതായി നിയമപരമായി സംഘടിപ്പിക്കപ്പെട്ട കമ്മറ്റി മഹല്ല് കമ്മിറ്റിയായി പരിഗണിക്കപ്പെടുകയും ചെയ്യും. ഇതെങ്കിലും അറിയാത്തവർ ആയിരിക്കില്ല നമ്മുടെ നാട്ടിലുള്ള ആളുകൾ.


ചുരുക്കത്തിൽ ആദർശമാണ് പറയുന്നതെങ്കിൽ സമസ്ത മുന്നോട്ടുവെച്ച ആദർശത്തിനു വേണ്ടി അന്നും ഇന്നും  ആരാണ് നിലകൊള്ളുന്നത് എന്നതാണ് പ്രധാനം. 


അതല്ല സംഘടനാ ചിട്ടകളും ഔദ്യോഗികതയും ആണ് പറയുന്നതെങ്കിൽ നമുക്ക് അതുതന്നെ പറയാം. അതു പറയുമ്പോൾ ഏറ്റവും അടിസ്ഥാനപരമായ സംഘടനാശാസ്ത്രം ഓർക്കുക. ഒരിക്കൽ നിശ്ചിതകാലത്തേക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അല്ല സംഘടന എന്നത്. അത് മെമ്പർഷിപ്പെടുത്ത മുഴുവൻ അംഗങ്ങളും ഉൾക്കൊള്ളുന്ന ജനറൽബോഡിയാണ്. ജനറൽ ബോഡി ഒരിക്കൽ പുതിയ എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്താൽ പിന്നെ പഴയ എക്സിക്യൂട്ടീവിന് ഒരു പ്രസക്തിയും ഇല്ല, അത് എക്സിക്യൂട്ടീവുമല്ല, കമ്മറ്റിയും അല്ല, മുശാവറയും അല്ല, സമസ്തയും അല്ല, സംഘടനയും അല്ല.

മുഹ്‌യിദ്ധീൻ ബുഖാരി

Wednesday, 11 February 2026

ക്രൈസ്തവ മത രാഷ്ട്ര വാദം

 ചില സംശയങ്ങള്‍.

1. മിശിഹ ഒരു ഐഹീക രാജ്യം സ്ഥാപിക്കില്ലെങ്കില്‍ അദ്ദേഹത്തിന്റെ ആകാശാരോഹണ സമയത്ത് ശിഷ്യന്‍മാര്‍ ഇങ്ങനെ ചോദിച്ചത് എന്തിന് ?


''ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.

അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.

( അപ്പൊ. പ്രവൃത്തികൾ  1 :6, 7 )


മിശിഹയുടെ ദൈവരാജ്യം ആത്മീകം മാത്രമാണെങ്കില്‍ ശിഷ്യന്‍മാരുടെ ചോദ്യത്തിന് പ്രസക്തി എന്ത് ?


 മിശിഹയുടെ ജോലിയായി യിസ്രയേല്യര്‍ മനസ്സിലാക്കിയതും എന്നാല്‍ ആദ്യ വരവില്‍ യേശു മിശിഹ പൂര്‍ത്തിയാക്കാത്തതുമായ രാജ്യ സ്ഥാപനം ഇനി എന്നാണ് സംഭവിക്കുക എന്നാണ് സ്വന്തം ശിഷ്യര്‍ ചോദിച്ചത്. അതിന് മറുപടിയായി അങ്ങനൊരു രാജ്യം സ്ഥാപിക്കുക ഇല്ല എന്നായിരുന്നില്ല യേശു മിശിഹ പറഞ്ഞത്, മറിച്ച് ദൈവം നിശ്ചയിച്ച ആ സമയം നിങ്ങള്‍ അറിയേണ്ടതില്ല എന്ന് മാത്രമാണ്. അതുകൊണ്ട് തന്നെ ദൈവരാജ്യം വരേണമേ എന്ന ക്രൈസ്തവരുടെ പ്രാര്‍ഥന ഏതോ ആത്മീക സ്വപ്നമാണന്ന് ആരും തെറ്റിധരിക്കേണ്ടതില്ല.


2. യേശുവിനെ മിശിഹയായി യിസ്രയേല്യര്‍ അംഗീകരിക്കാത്തത് കൊണ്ട് യിസ്രയേലിന് പറഞ്ഞ മുഴുവന്‍ അനുഗ്രഹവും ക്രൈസ്തവര്‍ക്കാണ് ലഭിക്കുക എന്ന replacement theology ആയിരുന്നു പിന്നീട് സഭ കൊണ്ടു നടന്നത്. ജൂതന്‍ അന്ത്യ കാലത്ത് യേശുവിനെ വിശ്വസിക്കുന്ന കാലത്ത് യേശു വീണ്ടും വരുമെന്നും ഒരു ഭൗതീക രാജ്യം സ്ഥാപിക്കും എന്നും സഭ പ്രചരിപ്പിച്ചു.അതുകൊണ്ട് തന്നെ ജൂതനെ പീഡിപ്പിക്കാനും അവനെ നിര്‍ബന്ധിച്ച് ക്രിസ്ത്യാനി ആക്കുവാനും യൂറോപ്പിലെ ആന്റി സെമിറ്റിക്ക് ക്രിസ്ത്യാനികള്‍ മല്‍സരിച്ചു. പിന്നീട് ക്രൈസ്തവതയോട്  ജൂതന് ഒരു  താല്‍പര്യം ഉണ്ടാവില്ലെന്ന് തോന്നിയപ്പോള്‍ replacement theology ഭേദഗതി ചെയ്ത് ജൂതര്‍ വിശ്വസിക്കുന്നതിന് മുമ്പ് തന്നെ   ദൈവം യിസ്രയേല്‍ രാജ്യം സ്ഥാപിക്കും എന്ന പാസ്റ്റര്‍  ഡാര്‍ബിയുടെ  Dispensationalism എന്ന ഇവാഞ്ചലിക്കല്‍ ആശയം ഏറ്റെടുത്ത് ക്രൈസ്തവ സയണിസ്റ്റുകള്‍ പലസ്തീനികളെ വഞ്ചിച്ച് ഐഹീകമായ യിസ്രയേല്‍ തന്നെ സ്ഥാപിച്ചു.

 ഇനി സാക്ഷാല്‍ യേശു തന്നെ വന്നിട്ട് ലോകത്തുളള സകല രാജ്യങ്ങളെയും തോല്‍പ്പിച്ച് ഒരു ദൈവരാജ്യം യിസ്രയേല്‍ ആസ്ഥാനമാക്കി ഭരിക്കുമെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു.ജൂതരില്‍ മൂന്നില്‍ ഒരു വിഭാഗം ക്രിസ്ത്യാനി ആകുമെന്നും ബാക്കി ഉളളവര്‍ മറ്റുളള അവിശ്വാസികളോടൊപ്പം കൊല്ലപ്പെടുമെന്നും ക്രൈസ്തവ സയണിസ്റ്റുകള്‍ വിശ്വസിക്കുന്നു.


 അപ്പോള്‍ പിന്നെ ക്രൈസ്തവരുടെ ദൈവരാജ്യം വരേണമേ എന്ന പ്രാര്‍ഥന ഭൗതീക മതരാഷ്ട്രത്തിന് വേണ്ടി അല്ലായെന്ന് പറയുന്നത് വ്യാജമല്ലേ

Monday, 26 January 2026

ശരീരഭാഗങ്ങൾ & കാണേണ്ട ഡോക്ടർമാർ

 ശരീരഭാഗങ്ങൾ & കാണേണ്ട ഡോക്ടർമാർ

🔹 1. എല്ല് (Bones) → 🏥 Orthopedic Doctor

🔹 2. സന്ധികൾ (Joints) → 🏥 Orthopedic / Rheumatologist

🔹 3. പേശികൾ (Muscles) → 🏥 Orthopedic / Physiotherapist

🔹 4. നടുവ് വേദന (Back Pain) → 🏥 Orthopedic / Spine Specialist

🔹 5. കഴുത്ത് വേദന (Neck) → 🏥 Orthopedic

🔹 6. മുട്ട് വേദന → 🏥 Orthopedic

🔹 7. തോൾ (Shoulder) → 🏥 Orthopedic

🔹 8. കൈ, കാലുകൾ → 🏥 Orthopedic

🔹 9. പൊട്ടൽ (Fracture) → 🏥 Orthopedic

🔹 10. സ്ലിപ്പ് ഡിസ്ക് → 🏥 Spine Specialist


🔹 11. ത്വക്ക് (Skin) → 🏥 Dermatologist

🔹 12. മുഖക്കുരു (Acne) → 🏥 Dermatologist

🔹 13. ചർമ്മ അലർജി → 🏥 Dermatologist

🔹 14. മുടികൊഴിച്ചിൽ → 🏥 Dermatologist

🔹 15. നഖ പ്രശ്നങ്ങൾ → 🏥 Dermatologist


🔹 16. തലവേദന → 🏥 Neurologist

🔹 17. തലച്ചോർ → 🏥 Neurologist

🔹 18. നാഡീപ്രശ്നങ്ങൾ → 🏥 Neurologist

🔹 19. അപസ്മാരം → 🏥 Neurologist

🔹 20. സ്ട്രോക്ക് → 🏥 Neurologist


🔹 21. കണ്ണ് → 🏥 Ophthalmologist (Eye Doctor)

🔹 22. കാഴ്ച കുറവ് → 🏥 Ophthalmologist

🔹 23. കാറ്ററാക്ട് → 🏥 Ophthalmologist

🔹 24. ചെവി → 🏥 ENT Specialist

🔹 25. കേൾവി കുറവ് → 🏥 ENT Specialist


🔹 26. മൂക്ക് → 🏥 ENT Specialist

🔹 27. തൊണ്ട → 🏥 ENT Specialist

🔹 28. പല്ല് → 🏥 Dentist

🔹 29. പല്ല് വേദന → 🏥 Dentist

🔹 30. മസൂദ/വായ്പുണ്ണ് → 🏥 Dentist


🔹 31. ഹൃദയം → 🏥 Cardiologist

🔹 32. നെഞ്ചുവേദന → 🏥 Cardiologist

🔹 33. രക്തസമ്മർദ്ദം → 🏥 Cardiologist

🔹 34. ശ്വാസകോശം → 🏥 Pulmonologist

🔹 35. ആസ്ത്മ → 🏥 Pulmonologist


🔹 36. വയറ് → 🏥 Gastroenterologist

🔹 37. ലിവർ → 🏥 Gastroenterologist / Hepatologist

🔹 38. ഫാറ്റി ലിവർ → 🏥 Gastroenterologist

🔹 39. കുടൽ → 🏥 Gastroenterologist

🔹 40. അൾസർ → 🏥 Gastroenterologist


🔹 41. വൃക്ക → 🏥 Nephrologist

🔹 42. മൂത്ര പ്രശ്നങ്ങൾ → 🏥 Urologist

🔹 43. പ്രമേഹം → 🏥 Diabetologist

🔹 44. തൈറോയ്ഡ് → 🏥 Endocrinologist

🔹 45. ഹോർമോൺ പ്രശ്നങ്ങൾ → 🏥 Endocrinologist


🔹 46. സ്ത്രീ രോഗങ്ങൾ → 🏥 Gynecologist

🔹 47. ഗർഭധാരണം → 🏥 Gynecologist

🔹 48. കുട്ടികളുടെ രോഗങ്ങൾ → 🏥 Pediatrician

🔹 49. പനി, സാധാരണ രോഗങ്ങൾ → 🏥 General Physician

🔹 50. മാനസിക പ്രശ്നങ്ങൾ → 🏥 Psychiatrist


🔹 51. രക്തരോഗങ്ങൾ (Anemia, Leukemia സംശയം) → 🏥 Hematologist

🔹 52. കാൻസർ സംശയം / കാൻസർ കെയർ → 🏥 Oncologist (Medical/Surgical/Radiation)

🔹 53. കാൻസർ സ്ക്രീനിംഗ് (ബ്രീസ്റ്റ്/കോലോൺ മുതലായവ) → 🏥 Oncologist / General Surgeon

🔹 54. ബ്രീസ്റ്റ് കട്ടി/വേദന → 🏥 Breast Surgeon / Gynecologist

🔹 55. തൈ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ (പുരുഷ) → 🏥 Urologist / Andrologist


 

🔹 56. ഉർവർക്ഷമത/Infertility (Female) → 🏥 Gynecologist / Reproductive Specialist (IVF)

🔹 57. Infertility (Male) → 🏥 Andrologist / Urologist

🔹 58. ലൈംഗിക രോഗങ്ങൾ/STD സംശയം → 🏥 Dermatologist (Venereology) / Infectious Disease

🔹 59. ഹോർമോൺ അസന്തുലനം (PCOS/Thyroid/Adrenal) → 🏥 Endocrinologist

🔹 60. മിനോപോസ്/പീഡങ്ങൾ → 🏥 Gynecologist

🔹 61. പൈൽസ്/ഫിഷർ/ഫിസ്റ്റുല → 🏥 Colorectal Surgeon


🔹 62. അമിതവണ്ണ ശസ്ത്രക്രിയ (Bariatric) → 🏥 Bariatric Surgeon

🔹 63. ഹെർണിയ → 🏥 General Surgeon

🔹 64. ഗാള്‍ബ്ലാഡർ സ്റ്റോൺ → 🏥 GI Surgeon

🔹 65. തൈറോയ്ഡ് ഗ്രന്ഥി കട്ട/സർജറി → 🏥 Endocrine Surgeon

🔹 66. സ്പ്ലീൻ/പാൻക്രിയാസ് surgery → 🏥 GI Surgeon

🔹 67. കരൾ/വൃക്ക ട്രാൻസ്‌പ്ലാന്റ് അസസ്മെന്റ് → 🏥 Transplant Team (Hepato/Nephro/Surgeon)


🔹 68. ഡയാലിസിസ് ആവശ്യം/കിഡ്നി ഫെയില്യർ → 🏥 Nephrologist (Dialysis Unit)

🔹 69. മൂത്രത്തിൽ രക്തം/Stone → 🏥 Urologist

🔹 70. മൂത്രം നിയന്ത്രിക്കാനാകാത്തത് (Incontinence) → 🏥 Urologist / Urogynecologist

🔹 71. അലർജി (തുമ്മൽ/തൊലി/ഭക്ഷണം) → 🏥 Allergist / Immunologist

🔹 72. ഇമ്യൂൺ കുറവ്/Autoimmune രോഗങ്ങൾ → 🏥 Immunologist / Rheumatologist

🔹 73. പതിവായി ഇൻഫെക്ഷൻ വരുന്നു → 🏥 Infectious Disease Specialist

🔹 74. ട്രാവൽ വാക്സിനുകൾ/മലേറിയ പ്രതിരോധം → 🏥 Travel Medicine / ID

🔹 75. ദീർഘകാല പനി കാരണം വ്യക്തമല്ല → 🏥 Infectious Disease Specialist


🔹 76. TB/എക്സ്ട്രാ-പൾമണറി TB → 🏥 Pulmonologist / ID

🔹 77. ഹെപ്പറ്റൈറ്റിസ് B/C → 🏥 Hepatologist / ID

🔹 78. HIV care → 🏥 Infectious Disease / HIV Clinic

🔹 79. വാക്സിനേഷൻ പദ്ധതികൾ (കുട്ടി/വയസ്കൻ) → 🏥 Pediatrician / General Physician

🔹 80. മുറിവ് ഇൻഫെക്ഷൻ/പുനഃപുഴുങ്ങൽ → 🏥 General Surgeon / ID

🔹 81. ത്വക്ക് പൊള്ളൽ/ബേൺസ് → 🏥 Burns & Plastic Surgeon


🔹 82. മുഖപരിഷ്കാരം/റീകൺസ്ട്രക്ഷൻ → 🏥 Plastic & Reconstructive Surgeon

🔹 83. കൈ ശസ്ത്രക്രിയ (Hand Surgery) → 🏥 Orthopedic Hand Surgeon / Plastic Hand

🔹 84. പാദപ്രശ്നങ്ങൾ/പൊടി–പാദരോഗം → 🏥 Podiatrist / Orthopedic

🔹 85. ലിംഫാറ്റിക്/എഡമ മാനേജ്മെന്റ് → 🏥 Vascular / Lymphedema Clinic

🔹 86. ബെഡ്‌സോർ/പ്രെഷർ സോർ → 🏥 Wound Care / Plastic / General Surgeon

🔹 87. കായിക പരുക്ക്/സ്പോർട്സ് പെർഫോർമൻസ് → 🏥 Sports Medicine


🔹 88. ഫിസിയോതെറാപ്പി/റിഹാബ് പ്ലാൻ → 🏥 Physiotherapist / Physiatrist

🔹 89. ഓക്ക്യൂപേഷണൽ തെറാപ്പി (ADL training) → 🏥 Occupational Therapist

🔹 90. പെയിൻ മാനേജ്മെന്റ് (ഇഞ്ചക്ഷൻ/നർവ് ബ്ലോക്ക്) → 🏥 Pain Specialist / Anesthesiologist

🔹 91. ജീരട്രിക് കെയർ (മുതിർന്നവർ) → 🏥 Geriatrician


🔹 92. പാലിയേറ്റീവ് കെയർ/End‑of‑life support → 🏥 Palliative Care Specialist

🔹 93. പോഷൺ/ഡയറ്റ് പ്ലാൻ (Diabetes/CKD/Liver) → 🏥 Dietitian / Clinical Nutritionist

🔹 94. Speech/Swallowing ബുദ്ധിമുട്ട് → 🏥 Speech & Swallow Therapist

🔹 95. വീക്ഷണം + പുസ്തക വായന തകരാർ (Dyslexia eval) → 🏥 Pediatric Neurologist / Psychologist

🔹 96. Autism/ADHD അസസ്മെന്റ് → 🏥 Developmental Pediatrician / Child Psychologist

🔹 97. കൗൺസലിംഗ്/മാനസിക ആരോഗ്യ support → 🏥 Psychologist / Psychiatrist

🔹 98. സബ്സ്റ്റൻസ് ഡീ‑അഡിക്ഷൻ (Alcohol/Drugs) → 🏥 De‑addiction Specialist / Psychiatrist

🔹 99. ഉറക്ക ലാബ് (Sleep Study/CPAP) → 🏥 Sleep Clinic / Pulmonologist

🔹 100. Occupational/Industry Health Check → 🏥 Occupational Medicine


please share

Saturday, 6 December 2025

ജമാഅത്തെ ഇസ്ലാമി വോട്ട് തേടുമ്പോൾ


 ജമാഅത്തെ ഇസ്ലാമി വോട്ട് തേടുമ്പോൾ


ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് മുസ്ലിം ലീഗിൽ നിന്ന് വോട്ട് സ്വീകരിക്കുക? 2010 ആഗസ്റ്റ് മൂന്നിന് മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ച സി ദാവൂദിന്റെ ലേഖനത്തിൽ മുസ്ലിം ലീഗിനെ ഒന്നാം തരം തീവ്രവാദ പ്രസ്ഥാനമായാണ് ജമാഅത്തെ ഇസ്ലാമി ചിത്രീകരിക്കുന്നത്. തീവ്രവാദത്തിനെതിരായ ലീഗ് നിലപാടിനെ ജമാഅത്തെ ഇസ്ലാമി കണക്കിന് പരിഹസിക്കുന്നു. 1947 ആഗസ്റ്റ് 16ന് ഒറ്റ രാത്രി കൊണ്ട് നാലായിരത്തിലേറെ പേരെ കൊന്ന് തള്ളിയ കൊൽക്കത്ത ഡയറക്ട് ആക് ഷൻ പോലുള്ള മികച്ച 'തീവ്രവാദവിരുദ്ധ' പ്രവർത്തനങ്ങളുടെ റെക്കോർഡ് കീശയിലിട്ട് നടക്കുന്ന പ്രസ്ഥാനമെന്നാണ് ജമാഅത്തെ ഇസ്ലാമി ലീഗിനെ വിശേഷിപ്പിക്കുന്നത്. 'ശുദ്ധമായ മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും' വക്താക്കളായ ജമാഅത്തെ ഇസ്ലാമി എങ്ങനെ ലീഗ് പ്രവർത്തകരിൽ നിന്ന് വോട്ട് തേടും? ആർ എസ് എസിന്റെയോ സി പി എമ്മിന്റെയോ അജൻഡകളെ തിരിച്ചറിയാനോ പ്രതിരോധിക്കാനോ ഉള്ള ആശയപരമോ പ്രായോഗികമോ ആയ പദ്ധതികളും പരിപാടികളും സ്വന്തമായി ആവിഷ്‌കരിക്കാനാകാത്ത ദുർബലമായ പാർട്ടിയെന്ന് ജമാഅത്തെ ഇസ്ലാമി ഈ ലേഖനത്തിൽ ലീഗിനെ അധിക്ഷേപിക്കുന്നു. എന്നിട്ടുമെന്ത് കൊണ്ട് 'ബൗദ്ധിക സമ്പത്ത്' വേണ്ടുവോളമുള്ള ജമാഅത്തെ ഇസ്ലാമി ലീഗിൽ നിന്ന് വോട്ട് തേടുന്നു? 

2003ലെ മാറാട് കൂട്ടക്കൊലയിൽ ശിക്ഷിക്കപ്പെട്ടവരിൽ ഒന്നാം സ്ഥാനത്ത് ലീഗാണെന്ന് ജമാഅത്തെ ഇസ്ലാമി ഈ ലേഖനത്തിൽ ആരോപിക്കുന്നു. മൂവാറ്റുപുഴ കൈവെട്ട് കേസിലേറെ കേരളീയ സമൂഹത്തെ സ്തംഭിപ്പിച്ച സംഭവമെന്നാണ് മാറാട് കലാപത്തെ ജമാഅത്തെ ഇസ്ലാമി വിശേഷിപ്പിക്കുന്നത്. ഈ സംഭവത്തിൽ പ്രതികളെന്ന് ജമാഅത്തെ ഇസ്ലാമി വിളിച്ച് പറയുന്ന ലീഗ് പ്രവർത്തകരിൽ നിന്ന്, മാറാട് ദേശത്ത് സമാധാന ദൂതുമായെത്തിയ സിദ്ദീഖ് ഹസന്റെ 'വെള്ളരിപ്രാവുകൾ' എങ്ങനെയാണ് വോട്ട് തേടുക? മാറാട് കലാപം അന്വേഷിക്കാൻ യു ഡി എഫ് സർക്കാർ തന്നെ നിശ്ചയിച്ച ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടിലെ പത്താം അധ്യായത്തിലെ വരികൾ ഒരിക്കൽ കൂടി വായിച്ച് നോക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ലീഗ് പ്രവർത്തകരെ ഓർമിപ്പിക്കുന്നു. '2003 മേയ് രണ്ടിന് മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഐ യു എം എൽ പ്രവർത്തകർ സജീവ പങ്കാളികളായി. ലീഗ് നേതൃത്വത്തിന്റെ, നന്നെ ചുരുങ്ങിയത് പ്രാദേശിക നേതൃത്വത്തിന്റെയെങ്കിലും അനുഗ്രഹാശിസ്സുകൾ ഇല്ലാതെയാണ് ലീഗുകാർ ഇതിൽ പങ്കാളികളായത് എന്ന് കരുതാൻ കഴിയില്ല'- മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് ഇപ്പോൾ ലീഗ് പ്രവർത്തകരിൽ നിന്ന് വോട്ട് തേടുക? 

മാറാട് സംഭവം സി ബി ഐ അന്വേഷിക്കുന്നതിനെ ഏറ്റവും ഭയപ്പാടോടെ കാണുകയും അതിനെതിര് നിന്ന് മാറാട് വിഷയത്തെ നിരന്തരമായി കത്തിച്ച് നിർത്തുകയുമായിരുന്നു അന്നത്തെ ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെന്ന് ജമാഅത്തെ ഇസ്ലാമി ആരോപിക്കുന്നു. സാക്ഷാൽ മുഖ്യമന്ത്രി ആന്റണിക്ക് പോലും കടന്ന് ചെല്ലാനാകാത്ത മാറാട് കടപ്പുറത്തേക്ക് സംഘ്പരിവാർ ബാന്ധവത്തിന്റെ സഹായത്തോടെ കടന്നുചെന്ന മൗദൂദിയൻ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ എങ്ങനെയാണ് സർവാപരാധങ്ങൾക്കും ഉത്തരവാദികളായ ലീഗ് പ്രവർത്തകരിൽ നിന്ന് വോട്ട് തേടുക? 

മാറാടിന്റെ രക്തക്കറ പേറി നടക്കുന്നവർ എന്നാണ് ജമാഅത്തെ ഇസ്ലാമി ഈ ലേഖനത്തിൽ മുസ്ലിം ലീഗിനെ വിശേഷിപ്പിക്കുന്നത്. 'ഒരു ചെളിയും പുരളാത്ത പരിശുദ്ധ നെയ്യാ'യ ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് രക്തക്കറ പുരണ്ട ലീഗിൽ നിന്ന് വോട്ട് തേടുക? പിൽക്കാലത്ത് പോപുലർ ഫ്രണ്ട് ആകുകയും ഇപ്പോൾ നിരോധിക്കപ്പെടുകയും ചെയ്ത എൻ ഡി എഫിന് തുടക്കം മുതൽ ഏറ്റവും കൂടുതൽ അണികളെ സംഭാവന ചെയ്ത പ്രസ്ഥാനമെന്ന് ജമാഅത്തെ ഇസ്ലാമി മുസ്ലിം ലീഗിനെ വിമർശിക്കുന്നു. എങ്കിൽ, ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് ലീഗ് പ്രവർത്തകരിൽ നിന്ന് വോട്ട് തേടുക? 

രസാവഹമായ ചോദ്യങ്ങൾ കൊണ്ട് മുസ്ലിം ലീഗിനെ മുൾമുനയിൽ നിർത്താനും ഈ ലേഖനത്തിൽ സി ദാവൂദ് തയ്യാറായിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയെ ആട്ടിപ്പായിക്കും എന്ന് കട്ടായം മുഴക്കുന്ന ലീഗിനും കൂട്ടുമുന്നണിക്കും ദേശീയതലത്തിൽ ഏതെങ്കിലും മുസ്ലിം വേദിയിൽ ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിക്കാൻ ധൈര്യമുണ്ടോ? അമ്പമ്പോ എന്ന് അതിശയിക്കാൻ വരട്ടെ. വേറെയുമുണ്ട് ചോദ്യങ്ങൾ. ജമാഅത്തെ ഇസ്ലാമി നേതൃത്വപരമായ പങ്കുവഹിക്കുന്ന മുസ്ലിം പേഴ്സനൽ ബോർഡ് പോലുള്ള വേദികളിലെ അംഗത്വം വേണ്ടെന്ന് വെക്കാൻ ലീഗിന് ധൈര്യമുണ്ടോ? അല്ലാത്ത പക്ഷം അവയിൽ നിന്ന് ജമാഅത്തിനെ പുറത്താക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടാനുള്ള ധീരത ലീഗിനുണ്ടോ? ഇത്രയും ഭീരുക്കളായ ലീഗ് പ്രവർത്തകരിൽ നിന്ന്, ജമാഅത്തെ ഇസ്ലാമി എങ്ങനെ വോട്ട് തേടും? അടിയന്തരാവസ്ഥാ കാലത്ത് ഇനി ജമാഅത്തെ ഇസ്ലാമിയിൽ പ്രവർത്തിക്കുകയേയില്ലെന്ന് സത്യം ചെയ്ത് മാപ്പെഴുതി കൊടുക്കുകയും ഇന്ദിരാ ഗാന്ധിയോട് മുട്ടിപ്പായി പ്രാർഥിക്കുകയും ചെയ്തതിന്റെ പേരിൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട ധീരതയുടെ കൊടിയടയാളങ്ങളല്ലേ നിങ്ങൾ? ഭീരുക്കളിൽ നിന്ന് നിങ്ങൾ വോട്ട് തേടാമോ?

മുസ്ലിം സമുദായത്തിന്റെ അന്തസ്സും നിലനിൽപ്പും ചോദ്യം ചെയ്യപ്പെട്ട സമയത്തൊന്നും ആത്മാഭിമാനം സ്ഫുരിക്കുന്ന നിലപാടെടുത്ത് സമുദായത്തിന് നേതൃത്വം നൽകാൻ ലീഗിന് കഴിഞ്ഞില്ലെന്ന് ജമാഅത്തെ ഇസ്ലാമി കുറ്റപ്പെടുത്തുന്നു. അധികാരത്തിന്റെയും സ്വാർഥ താത്പര്യങ്ങളുടെയും ചക്കരക്കുടം പൊട്ടാതെ തട്ടാതെ തലയിലേറ്റി നടക്കുകയായിരുന്നു എന്ന് ജമാഅത്തെ ഇസ്ലാമി ആരോപിക്കുന്ന ലീഗിൽ നിന്ന് എങ്ങനെയാണ് അവർ വോട്ട് തേടുക? നിങ്ങളുടെ സ്ഥാനാർഥികളെ പാണക്കാട്ടെ കോലായയിൽ വെച്ച് തന്നെ പ്രഖ്യാപിക്കേണ്ടിവന്ന സാഹചര്യമെന്താണ്? സംഘ്പരിവാർ, സാമ്രാജ്യത്വ അജൻഡകളെ രാഷ്ട്രീയമായി ഫലപ്രദമായി നേരിടുന്നതിൽ ലീഗ് പരാജയപ്പെട്ടതായി ജമാഅത്തെ ഇസ്ലാമി മാധ്യമം ലേഖനത്തിൽ ആരോപിക്കുന്നു. ചുരുക്കത്തിൽ സർവരംഗത്തും സർവകാര്യങ്ങളിലും പരാജയപ്പെട്ട ലീഗിൽ നിന്ന് എന്താണ് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത്? ഈ പരാജയപ്പെട്ടവരിൽ നിന്നാണോ പുതിയ കൂട്ടുകെട്ടിൽ നിങ്ങൾ വോട്ട് തേടുന്നത്?

2005ലാണ് ചന്ദ്രിക സബ് എഡിറ്ററും ലീഗ് നേതാവുമായ സി പി സൈതലവി 'ജമാഅത്തെ ഇസ്ലാമി ഒരു ചെളിയും പുരളാത്ത പരിശുദ്ധ നെയ്യ്' എന്ന പുസ്തകം എഴുതുന്നത്. പ്രഥമ അധ്യായത്തിലെ ഏതാനും വരികൾ ഇപ്പോൾ വായിക്കുന്നത് കൗതുകകരമായിരിക്കും. 'മുസ്ലിം ലീഗിന് ഉപദേശം നൽകാൻ മാത്രം ഏത് 'ധാർമികത'യുടെ പിൻബലമാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളതെന്നറിഞ്ഞാൽ കൊള്ളാം. അല്ലെങ്കിൽ മുസ്ലിം ലീഗിന് മാർഗനിർദേശം നൽകാനുള്ള 'അർഹത'യെന്താണ് മാധ്യമത്തിനും ജമാഅത്തെ ഇസ്ലാമിക്കും? മുസ്ലിം ലീഗിന്റെ രൂപവത്കരണത്തിൽ പങ്കുവഹിച്ചവരാണോ നിങ്ങൾ? വളർച്ചയിൽ സഹായിച്ചോ? പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്നിട്ടുണ്ടോ? എല്ലാം പോകട്ടെ ഒരു നല്ല വാക്കെങ്കിലും ഇന്നോളം മുസ്ലിം ലീഗിനെ ക്കുറിച്ച് പറയാൻ വാ തുറന്നിട്ടുണ്ടോ നിങ്ങൾ?' 

ഇങ്ങനെയൊക്കെയുള്ള ജമാഅത്തെ ഇസ്ലാമിക്ക് എങ്ങനെയാണ് ലീഗ് പ്രവർത്തകർ വോട്ട് ചെയ്യുക? എന്തിനാണ് അവർ ജമാഅത്തിന് വോട്ട് തേടേണ്ടത്? 'ഇതൊന്നുമില്ലാത്തവർ ഉപദേശത്തിന്റെ മാറാപ്പഴിക്കുമ്പോൾ അതിവിടെ വേണ്ടെന്ന് വാതിൽ കൊട്ടിയടക്കാൻ മാത്രമുള്ള ബുദ്ധി മുസ്ലിം ലീഗുകാർക്കുണ്ട്.' ഉണ്ടോ? എന്നിട്ടെന്തേ, വാഴക്കാട് സ്റ്റേജിൽ ലീഗുകാരെ ഉപദേശിക്കാൻ സാക്ഷാൽ സി ദാവൂദ് തന്നെ വരേണ്ടി വന്നു? 

'1987ൽ ജമാഅത്ത് പത്രം ഭൂമി തൊട്ട നേരം മുതൽ തുടങ്ങിയതാണ് ഈ പറന്ന കളി. ഈ ദിനപത്രം എന്ന ആശയം തന്നെ ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ ഉള്ളിൽ മുളച്ചത് മുസ്ലിം ലീഗിനോടുള്ള ജന്മവൈരം കൊണ്ട് നടക്കുന്ന കാലത്താണ്. ഈ ജന്മവൈരികൾക്ക് വേണ്ടിയാണോ ലീഗ് പ്രവർത്തകർ വോട്ട് തേടേണ്ടത്? മുസ്ലിം ലീഗ് വേട്ട മാത്രമായിരുന്നു (ജമാഅത്ത്) പത്രത്തിന്റെ സ്ഥാപിത ലക്ഷ്യമെന്ന് ഓരോ വാർത്തയും ലേഖനവും മലയാളിയെ ബോധ്യപ്പെടുത്തി. ഈ കാലത്തിനിടയിൽ ഒരു വർഷവും മുടക്കമില്ലാതെ മുസ്ലിം ലീഗ് പിളരും എന്ന് എഴുതിപ്പോന്ന ഏക മലയാള പത്രം ഈ ജമാഅത്ത് ജിഹ്വയാണ്. ലീഗിനെ പിളർത്താൻ നിരന്തരം പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവർത്തകർ വോട്ട് പിടിക്കേണ്ടത്? പരിശുദ്ധ നെയ്യിൽ സി പി സൈതലവി തുടരുന്നു, 'ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയായിരുന്ന സിമിയുടെ ഉന്നത നേതാക്കളായും ജമാഅത്ത് ആശയത്തിന്റെ പ്രചാരകരായും പ്രവർത്തിച്ചവരാണ് ഇന്ന് കേരളത്തിൽ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളെന്ന് ജമാഅത്തുകാർ തന്നെ വിളിക്കുന്ന പല സംഘടനകളുടെയും അമരത്തുള്ളത്. സിമിയുടെ മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ഇ എം അബ്ദുർറഹ്മാൻ, ഇ അബൂബക്കർ, പ്രൊഫ. പി കോയ, പി അബ്ദുർറഹ്മാൻ ബിൻ അലി എന്നിവർ എൻ ഡി എഫ് ചെയർമാൻമാരായിരുന്നു. മാധ്യമത്തിന്റെ സർക്കുലേഷൻ മാനേജർ കൂടിയായ നാസറുദ്ദീൻ എളമരം എൻ ഡി എഫ് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. തീവ്രവാദത്തിന്റെ ഹെഡ്ഡാഫീസ് എന്നാണ് പരിശുദ്ധ നെയ്യിൽ ജമാഅത്തെ ഇസ്ലാമിയെ ലീഗ് നേതാവ് പരിചയപ്പെടുത്തുന്നത്. ഇവർക്കാണോ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലീഗ് പ്രവർത്തകർ വോട്ട് ചെയ്യേണ്ടത്? വോട്ട് തേടേണ്ടത്? ലീഗ് നേതാവ് സി പി സൈതലവിയുടെ ഈ വരികൾ ലീഗ് പ്രവർത്തകരും മുസ്ലിം സമുദായത്തിലെ സർവ അംഗങ്ങളും അതീവ ഗൗരവത്തോടെ വായിക്കണം. 'സ്വാതന്ത്ര്യം കിട്ടിയത് മുതൽ ജമാഅത്ത് പത്രം പുറത്തിറങ്ങിയ 1987 വരെയുള്ള നാൽപ്പത് വർഷത്തെ കേരള മുസ്ലിം ചരിത്രവും ശേഷം ഇത് വരെയുള്ള വർഷങ്ങളും താരതമ്യം ചെയ്താലറിയാം ഈ 'പത്രം' കൊണ്ട് സമുദായം എത്ര 'നേടി'യെന്ന്. സമുദായത്തിന്റെ കള്ളിയിൽ പേരുദോഷത്തിന്റെയും നഷ്ടങ്ങളുടെയും കണക്ക് എഴുതിച്ചേർക്കേണ്ടി വന്ന കാലയളവാണിത്' (പേ:38). 

കഴിഞ്ഞ മുപ്പതിലധികം വർഷങ്ങൾ നിരന്തരം സമുദായത്തിന് പേരുദോഷമുണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിക്കും അതിന്റെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിക്കുമാണോ ലീഗ് പ്രവർത്തകർ വോട്ട് ചെയ്യേണ്ടത്? സമുദായത്തിന്റെ കള്ളിയിൽ നഷ്ടങ്ങളുടെ കണക്ക് മാത്രം എഴുതിച്ചേർത്ത മൗദൂദികൾക്ക് ലീഗ് പ്രവർത്തകർ എങ്ങനെ വോട്ട് ചെയ്യും? ജമാഅത്ത് വോട്ടുകൾ കൊണ്ട് മറിച്ച് കളയാം എന്ന് വിചാരിക്കുന്നവർ പരിശുദ്ധ നെയ്യിലെ ഒരു തലവാചകം ഓർക്കണം, 'എണ്ണൂറിൽ താഴെ അംഗങ്ങളും എണ്ണിയാൽ തീരാത്ത സിദ്ധികളും'. ഇതാണ് ജമാഅത്ത് വോട്ടിന്റെ കണക്ക്. എല്ലാം ചേർന്നാൽ കേരളത്തിലെ ആകെ അംഗങ്ങൾ പതിനായിരമാണ്. 1992ലെ കണക്കാണ്. അതായത് അമ്പത് വർഷം കൊണ്ട് ഉണ്ടായ വോട്ടർമാർ. ശേഷമുള്ള മുപ്പത്തിനാല് വർഷങ്ങളിൽ കഴിഞ്ഞ അമ്പത് വർഷത്തിന്റെ വളർച്ചയുണ്ടെന്ന് കണക്കാക്കിയാൽ കേരളത്തിലെ ആകെ ജമാഅത്ത് വോട്ട് ഇരുപതിനായിരം. ഈ വോട്ടിനെ വേണം 17,337 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് വിഭജിക്കാൻ! ശരാശരി ഒരു വാർഡിൽ ഒന്നര വോട്ട് തികയാൻ ജമാഅത്തെ ഇസ്ലാമി ഇനിയും ഏറെ വളരണം. അതായത് ലീഗ് പ്രവർത്തകരുടെ വോട്ട് കൊണ്ട് വേണം ജമാഅത്തെ ഇസ്ലാമിക്ക് ഹുകൂമത്തെ ഇലാഹിയുടെ പടികൾ കയറാൻ. എന്താവശ്യത്തിനാണ് ലീഗ് ജമാഅത്തെ ഇസ്ലാമിക്ക് വോട്ട് ചെയ്യേണ്ടത്? വോട്ട് തേടേണ്ടത്? 

ജമാഅത്തെ ഇസ്ലാമി വോട്ട് തേടുമ്പോൾ ഞങ്ങൾ കേരള മുസ്ലിംകൾക്ക് ചിലത് ചോദിക്കാനുണ്ട്. എന്തിന് ഞങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്യണം? ഒരു കാലത്ത് ഖുർആൻ ഉദ്ധരിച്ച് ഇന്ത്യൻ ഭരണ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞവരല്ലേ നിങ്ങൾ? വോട്ട് ശിർക്കായിരുന്നില്ലേ? തിരഞ്ഞെടുപ്പ് ശിർക്കായിരുന്നില്ലേ? സ്ഥാനാർഥിത്വം ശിർക്കായിരുന്നില്ലേ? അല്ലാഹു പൊറുക്കാത്ത മഹാപാപമല്ലേ ശിർക്ക് എന്ന ബഹുദൈവത്വം? ജനാധിപത്യവും മതേതരത്വവും ശിർക്കായിരുന്നില്ലേ? ഇന്ത്യൻ പാർലിമെന്റും കേരള നിയമസഭയും ഗ്രാമപഞ്ചായത്ത് ബോർഡും താഗൂത്തായിരുന്നില്ലേ? ഇന്ത്യൻ നിയമ, വ്യവഹാര സംവിധാനങ്ങളെ സമീപിക്കുന്നത് മഹാപാപമായിരുന്നില്ലേ? ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനത്തിൽ മുസ്ലിം കുട്ടികൾ പഠിക്കുന്നത് മഹാപാപമായിരുന്നില്ലേ? മുസ്ലിം യുവാക്കൾ സർക്കാർ ജോലി സ്വീകരിക്കുന്നത് നിങ്ങൾക്ക് പാപമായിരുന്നില്ലേ? നിങ്ങൾക്ക് എന്തിന്റെ പേരിലാണ് ഞങ്ങൾ വോട്ട് ചെയ്യേണ്ടത്? ഈ സമുദായത്തെ അമ്പത് വർഷമെങ്കിലും പിറകോട്ട് തള്ളിയിട്ടതിനോ? വോട്ടും തിരഞ്ഞെടുപ്പും പാർലിമെന്റും നിയമസഭയും സ്‌കൂളും കോളജും സർക്കാർ ജോലിയും കോടതികളും എന്ന് മുതൽക്കാണ് നിങ്ങൾക്ക് തൗഹീദായത്? അനുവദനീയമായത്? ഹുകൂമത്തെ ഇലാഹിക്ക് വേണ്ടി ഉദ്ധരിച്ച് വളച്ച് കെട്ടി വ്യാഖ്യാനിച്ചെടുത്ത ഖുർആൻ സൂക്തങ്ങൾ നിങ്ങൾ എന്ത് ചെയ്തു? ജമാഅത്ത് ഭരണഘടന കണക്കെ തരാതരം മാറ്റിമറിക്കാൻ പറ്റുന്നതാണോ ഖുർആൻ? എന്ത് അർഹതയുടെ പേരിലാണ് ജമാത്തത്തെ ഇസ്ലാമി വോട്ട് തേടുന്നത്? 

1970 മേയ് 28ന് ന്യൂഡൽഹിയിൽ ചേർന്ന കോൺഗ്രസ്സ് നേതൃ സംഗമം (എ ഐ സി സി) ജമാഅത്തെ ഇസ്ലാമിക്കെതിരെ പാസ്സാക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാണിച്ച മുഖ്യവിഷയങ്ങൾ ഇവയായിരുന്നു. ഒന്ന്, ആർ എസ് എസിനെപ്പോലെ ജമാഅത്തും ഒരർധ സൈനിക സംഘടനയാണ്. രണ്ട്, കോൺഗ്രസ്സിന്റെ വിഭാവന പ്രകാരം സെക്യൂലർ സമൂഹത്തിൽ ജീവിക്കാൻ ജമാഅത്തിന് അവകാശമില്ല. മൂന്ന്, ജമാഅത്തെ ഇസ്ലാമി വർഗീയാക്രമണത്തിന്റെയും വിദ്വേഷത്തിന്റെയും വികാരങ്ങൾ ഇളക്കിവിടുന്നു.

ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് അക്ഷരാർഥത്തിൽ ശരിയായ നിരീക്ഷണമല്ലേ എ ഐ സി സി നടത്തിയിരിക്കുന്നത്? മൗദൂദി സാഹിത്യങ്ങൾ അടിവരയിട്ടംഗീകരിക്കുന്നതല്ലേ ഈ അഭിപ്രായങ്ങൾ? കോൺഗ്രസ്സിന് എന്ന് മുതൽക്കാണ് ജമാഅത്തെ ഇസ്ലാമി വിശുദ്ധ പശുവായത്? എന്തിന്റെ പേരിലാണ് കോൺഗ്രസ്സ് പ്രവർത്തകർ ജമാഅത്തെ ഇസ്ലാമിക്ക് വോട്ട് ചെയ്യേണ്ടത്? വോട്ട് തേടേണ്ടത്? കോൺഗ്രസ്സ് വോട്ടിൽ ഗ്രാമപഞ്ചായത്തിൽ ഹുകൂമത്തെ ഇലാഹി സ്ഥാപിക്കാൻ കോൺഗ്രസ്സ് പ്രവർത്തകർ നിന്ന് കൊടുക്കണമെന്നാണോ? 

അടിയന്തരാവസ്ഥാ വേളയിൽ ജമാഅത്ത് പണ്ഡിതൻ യു കെ ഇബ്റാഹീം മൗലവിയോട് ജമാഅത്തെ ഇസ്ലാമി മുൻ അമീർ കെ സി അബ്ദുല്ല മൗലവി പറഞ്ഞു, 'ഇനി ആ പൊട്ടത്തര (ജമാഅത്ത്)വും പറഞ്ഞ് ഇങ്ങോട്ട് വരണ്ട'. കെ സി പറഞ്ഞ പൊട്ടത്തരത്തെയാണിപ്പോൾ യു ഡി എഫ് തലയിലേറ്റിയിരിക്കുന്നത്. മുസ്ലിം വോട്ടർമാരെ പ്രകോപിപ്പിക്കുന്ന ഈ രാഷ്ട്രീയ മണ്ടത്തരത്തെ കൂടിയാണ് കെ സി പൊട്ടത്തരമെന്ന് വിളിക്കുന്നത്.


മാളിയേക്കൽ സുലൈമാൻ സഖാഫി

Thursday, 4 December 2025

ഇബ്നുതീമിയ്യ-എം എ ഉസ്താദ് എഴുതുന്നു

 ഹിജ്റ ആറാം നൂറ്റാണ്ടിന്റെ അവസാനമാകാറായപ്പോൾ

 ഹംബലി മദ്ഹബ്കാരൻ ആയിരുന്ന അഹമ്മദ് ഇബ്നു തീമിയ്യ അൽ ഹർറാനി എന്നയാൾ (ഹിജറ 661 -728) മുസ്ലീങ്ങൾക്കിടയിൽ നിരാക്ഷേപം നടന്നുവന്ന നിരവധി കാര്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടും ശിർക്കിന് പുതിയ നിർവചനം നൽകി വിഭജിച്ചുകൊണ്ടും രംഗത്ത് വരികയുണ്ടായി.

സമകാലീനരും അടുത്ത നൂറ്റാണ്ടുകാരുമായ ധാരാളം പണ്ഡിതന്മാർ അദ്ദേഹത്തെ വിമർശിച്ചും തെറ്റുകൾ ചൂണ്ടിക്കാട്ടിയും ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്.

 മഹാനായ തഖിയുദ്ദീൻ സുബ്കി (683 756 )പുത്രൻ താജുദ്ദീൻ സുബ്കി , സഫ്യുദീൻ ഹിന്ദി ,തഖ്യുദ്ദീൻ അൽ ഹിസ്നി (മരണം829) ഇമാം ഇസ്സുബ്നു ജമാഅ എന്നിവർ അവരിൽ ചിലരാണ്. ശിർക്ക് രണ്ടുവിധം ആക്കി തിരിക്കുകയും ഒന്ന് റുബൂബിയ്യത്തിലുള്ള ശിർക്ക് മറ്റൊന്നു ഉലൂഹിയ്യത്തിലുള്ള ശിർക്ക് എന്നിങ്ങനെ വിഭജിക്കുകയും ചെയ്തുകൊണ്ട് ഭൂരിപക്ഷം മുസ്ലികളേയും ശിർക്കിലേക്ക് തള്ളിവിടുന്ന പ്രവണത ഇബ്നുതീമിയ യിൽ നിന്നാണ് ഉടലെടുത്തത്. 


 റുബൂബിയത്തിൽ (ദൈവവിശ്വാസത്തിൽ) പൂർവ്വ മുശ്രിക്കുകൾ എല്ലാം മുവഹിദുകൾ ആയിരുന്നുവെന്നും എന്നാൽ ഉലൂഹിയത്തിൽ (ആരാധനക്കർഹൻ വേറെ ഉണ്ടെന്നതിൽ )ആയിരുന്നു അവരുടെ ശിർക്കെന്നും ഇബ്നുതീമിയ വാദിച്ചു. 

അതനുസരിച്ച് ഇസ്തിഗാസ, ഖബറിന്റെ അടുത്ത് പ്രാർത്ഥന നടത്തുക മുതലായവ ചെയ്യുന്നവർ ഉലൂഹിയ്യത്തിൽ ശിർക്ക് സ്വീകരിക്കുകയും മുശ്രിക്കാവുകയും ചെയ്യുന്നു എന്നായിരുന്നു അദ്ദേഹത്തിൻറെ സമർഥനം. (ഇഖ്തിളാഉ സ്വിറാഥിൽ മുസ്തഖീം)


തവസ്സുലിന്റെ ഇനങ്ങളിൽ ചിലതും തീമിയ നിഷേധിച്ചു.

ഖബറിനടുത്ത് വെച്ച് ഖുർആൻ ഓതുന്നതിനെയും ദിക്ർ ചൊല്ലുന്നതിനേയും ബിദ് അത്ത് ആക്കി.

മൗലിദ് ബിദ്അത്താണെന്നായിരുന്നു ഇദ്ദേഹത്തിൻറെ വാദം.മഹാന്മാരുടെ ഖബറിനടുത്ത് താമസിക്കൽ ,അവിടെ ചുറ്റിപ്പറ്റി കഴിയൽ മുതലായവ മുശിരിക്കുകളുടെ ദീനാണെന്ന് അദ്ദേഹം വാദിച്ചു. (അതേ ഗ്രന്ഥം  441 )

സിയാറത്തിനായി യാത്ര ചെയ്യുന്നത് വിരോധിക്കുകയും പ്രവാചകന്മാരുടെയും സ്വാലിഹീങ്ങളുടെയും മഖ്ബറകളിലേക്ക് യാത്ര പോകുന്നത് ബിദ്അത്തിന്റെയും ശിർക്കിന്റെയും വകുപ്പിൽ എണ്ണുകയും ചെയ്തു (457)

അല്ലാഹു അർശിൻന്മേൽ സ്ഥലം പിടിച്ചിരിക്കുന്നു എന്ന് വാദിച്ച കാരണത്താൽഅദ്ദേഹം അല്ലാഹുവിന് ജിസ്മ് (ശരീരം)സ്ഥിരപ്പെടുത്തിയ മുജസിമുകളിൽ പെട്ട ആളാണെന്ന് മഹാന്മാരിൽ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

അബുൽ ഹസൻ അലി ദിമശ്ഖി തൻറെ പിതാവിൽ നിന്ന് തന്നെ റിപ്പോർട്ട് ചെയ്യുന്നു.

"ഞങ്ങൾ ഇബ്നു തീമിയയുടെ പ്രസംഗ സദസ്സിൽ ഇരിക്കവേ അദ്ദേഹം പറഞ്ഞു.ഞാനീ പീഠത്തിൽ ഉപവിഷ്ടനായതുപോലെ അല്ലാഹു അർശിന്മേൽ ഉപവിഷ്ടനത്രേ "

ജനങ്ങൾ ചാടിയെഴുന്നേറ്റ് അദ്ദേഹത്തെ കസേരയിൽ നിന്ന് ഇറക്കുകയും അടിച്ചും ഇടിച്ചും കൊണ്ട് ഭരണാധികാരിയുടെ മുന്നിൽ ഹാജരാക്കുകയും ചെയ്തു.ഭരണാധികാരിയുടെ മുമ്പിൽവെച്ച് അദ്ദേഹവും പണ്ഡിതന്മാരുമായി വാദപ്രതിവാദം നടന്നപ്പോൾ 'അർറഹ്മാനു അലൽ അർശിസ്തവാ ' എന്ന മുതശാബിഹായ വാക്യമാണ് തെളിവായി  ഉദ്ധരിച്ചത്.

മഹാനായ സഫിയുദ്ധീൻ ഹിന്ദിയോട് പ്രധാന സംവാദത്തിൽ അദ്ദേഹം മുട്ടുകുത്തി.

പിന്നീട് ഖാളി കമാലുദ്ദീൻ സമർഖന്തിയുടെ കോടതിയിൽ ഹാജരാക്കപ്പെടുകയുംഅദ്ദേഹത്തിനു മുമ്പിൽ മുട്ടുകുത്തുകയും ചെയ്തെങ്കിലും ഞാൻ ശാഫിഈ മദ്ഹബ്കാരനാണെന്ന് പറഞ്ഞു തടി തപ്പുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട്

ഖാളി കമാലുദ്ദീൻ കുസ്വൈനിയുടെ കോടതിയിൽ വീണ്ടും ഇദ്ദേഹത്തെ ഹാജരാക്കപ്പെടുകയും അവിടെവച്ച് ശിർക്ക് വിധിക്കപ്പെടുകയും ചെയ്തിരുന്നു.

 തസവ്വുഫിനെ കഠിനമായി എതിർക്കുന്ന പല ഭാഗങ്ങളും ഇബ്നു തീമിയ്യയുടെ ഗ്രന്ഥങ്ങളിൽ കാണാം.

പ്രവാചകന്മാരുടെ ഖബറിടങ്ങളിലേക്ക് യാത്ര ചെയ്യാൻ പാടില്ലെന്ന് വാദിച്ചതിനാൽ ഹിജ്റ 721 ആം വർഷവും 722 ആം വർഷവും ഇദ്ദേഹത്തെ ജയിലിൽ അടക്കുകയുണ്ടായി.

പ്രസ്തുത വാദം വഴി ഇദ്ദേഹം ബിദ് അതു കാരനും പിഴച്ചവനുമായി തീർന്നുവെന്ന് ഖാളി ബദ്റുദ്ദീൻ ഇബ്നു ജമാഅ: ഫത് വ ചെയ്തിരിക്കുന്നു.

ഇമാം ബദ്റുദ്ദീൻ അൽഫിസാരി തുടങ്ങിയ ധാരാളം മഹാന്മാർ ഇദ്ദേഹം കാഫിർ ആണെന്ന് പോലും ഫത്‌വ നൽകിയിട്ടുണ്ട്.

ഹമ്പലി മദ്ഹബ്കാരൻ ആണെന്ന് അവകാശപ്പെടുന്ന ഇബ്നുതീമിയ്യ നാല് മദ്ഹബുകൾക്കും എതിരായി ധാരാളം വിഷയങ്ങളിൽ ഫത് വ നൽകിയതായി ഇദ്ദേഹത്തിൻ്റെ ശിഷ്യന്മാർ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

അത്തരം ഏതാനും ഫത് വകൾ ഇബ്നു തീമിയയുടെ അരുമ ശിഷ്യൻ അബ്ദുൽ ഹാദി രേഖപ്പെടുത്തിയത് കാണുക.

യാത്ര ചെറുതായാലും ദീർഘിച്ചാലും നിസ്കാരം ഖസ്റാക്കാം.

ഓത്തിന്റെ സുജൂദിന് വുളു ശർത്തില്ല.

കന്യകയായ സ്ത്രീക്ക് ഇസ്തിബ്റാഅ് ആവശ്യമില്ല.

ഖുൽഅ് ചെയ്തവളും ശുബ്ഹത്തിൻ്റെ വത് ഇൽ ഏർപ്പെട്ടവളും മൂന്നു ഥലാക്കിന്റെ അവസാനഘട്ടം പൂർത്തിയാക്കിയവളും ഒരു ഹൈള് കൊണ്ട് മാത്രം ഇസ്തിബ്റാ ചെയ്താൽ മതി.

കൂടുതൽ ഇദ്ദ ആവശ്യമില്ല.

ഹൈളുകാർക്ക് ത്വവാഫ് ചെയ്യാം അതിന് അവളുടെ മേൽ തെറ്റില്ല.

എല്ലാ സാധനവും അതിൻറെ സീറിനു പകരം വില്പന ചെയ്യാം.

ഒലിവ് ഒലിവ് എണ്ണക്ക് പകരം വിൽപ്പന ചെയ്യാമെന്ന് ഉദാഹരണമായി പറയുന്നു.

മുഥ്‌ലക്കോ അല്ലാത്തതോ ആയ ഏത് വെള്ളം കൊണ്ടും വുളു ചെയ്യാം.

നാണയം ആഭരണത്തിന് പകരമായി ഏറ്റ വ്യത്യാസത്തോടെ വിൽക്കാം.

ദ്രാവകം നജസ് ചേർന്നാൽ പകർച്ച ഇല്ലെങ്കിൽ മലിനമാവുകയില്ല.

വെള്ളമായാലും അല്ലാത്തതായാലും അല്പം ആയാലും കൂടുതലായാലും വ്യത്യാസമില്ല.

വെള്ളം ഉപയോഗിച്ചാൽ ജുമുഅ പെരുന്നാള് നിസ്കാരങ്ങൾ നഷ്ടപ്പെടും എന്ന് കാണുന്നവർക്ക് തയമം ചെയ്യാം.

മൂന്നു ത്വലാഖ് ഒന്നിച്ചു ചൊല്ലിയാൽ ഒന്നു മാത്രമേ സംഭവിക്കുകയുള്ളൂ.

ഇതൊക്കെ തീമിയയുടെ വാദങ്ങളാണ്.

ഇബ്നു തീമിയ്യയെ വെള്ളപൂശാൻ ശിഷ്യന്മാർ ധാരാളമായി ശ്രമിച്ചിട്ടുണ്ടെന്നും വിസ്മരിക്കുന്നില്ല. അല്ലാഹു പരാജയപ്പെടുത്തുകയും പിഴപ്പിക്കുകയും ചെയ്ത ആളാണെന്ന് ഇബ്നുതീമിയ്യയെ കുറിച്ച് ഫത്വ ചെയ്ത മഹാനായ ഇബ്നു ഹജറുൽ ഹൈതമി റളിയള്ളാഹു തങ്ങൾ ഇബ്നുതീമിയ്യയുടെ

ഗ്രന്ഥങ്ങൾ

പാരായണം ചെയ്തിരുന്നില്ലെന്ന് അബുൽ ഹസൻ നദ്വി പോലും പഴിച്ച് കാണുന്നത് അത്ഭുതകരമാണ്. 

തൻ്റെ സമകാലീകനായ തഖ്യുദീൻ സുബ്കി തുടങ്ങി ധാരാളം ഉന്നതന്മാർ സ്വീകരിച്ച നിലപാട് തന്നെയാണ് മഹാനായ ഇബ്നു ഹജർ (റ) ഈ വിഷയത്തിൽ പിന്തുടർന്നിട്ടുള്ളത്.

റൂഹുൽ മആനിയുടെ ഗ്രന്ഥകാരനായ ഖൈറുദീൻ ആലുസി "ജലാഉൽ ഐനൈൻ" എന്ന ഗ്രന്ഥത്തിലും ഇബ്നു ഹജർ (റ) വിനെ ആക്ഷേപിച്ചെഴുതിയതായി കാണാം.

നൂറ്റാണ്ടുകളായി ഉന്നത ശീർഷരായ അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ രേഖപ്പെടുത്തിയ കാര്യം അരക്കിട്ടുറപ്പിക്കുക മാത്രമേ ഖാതിമതുൽ മുഹഖിഖീൻ ഇബ്നു ഹജർ (റ) ചെയ്തിട്ടുള്ളൂ.

ആലൂസിയെ പോലുള്ളവരും ശിഷ്യഗണങ്ങളായ ഇബ്നു അബ്ദുൽ ഹാദി, ഇബ്നുൽ ഖയ്യിം എന്നിവരും അവരെ തുടർന്ന് ശൗഖാനി മുതലായവരും വടക്കേ ഇന്ത്യയിലെ പണ്ഡിതരിൽ ചിലരും നദ്വിയെ പോലുള്ള ആധുനികന്മാരും പ്രശംസിച്ചു വാഴ്ത്തി പറയുന്ന ഇബിനു തീമിയ്യ ധാരാളം പിഴച്ച വാദങ്ങളുടെ സമാഹാരമാണെന്ന് സുവ്യക്തമത്രെ.

 തഖ്യുദ്ദീൻ സുബ്കിയുടെ ശിഫാഉസ്സഖാം, ഹിസ്നിയുടെ ദഫ്ഉശുബഹി മൻതശബ്ബഹ മുതലായ

 ധാരാളം ഗ്രന്ഥങ്ങൾ ഇന്നും ആഗോള പ്രശസ്തമായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.

തീമിയ്യ ആശയങ്ങൾ പിഴച്ചവയാണെന്ന് സമർത്ഥിക്കാൻ വേണ്ടി വ്യക്തമായ തെളിവുകൾ ഉദ്ധരിച്ച ഗ്രന്ഥങ്ങളാണ് അവയൊക്കെ.

 അതെല്ലാം വായിക്കുന്ന ഒരു സുന്നി വിദ്യാർഥിക്ക് ഇബ്നുതീമിയ്യ ബിദ് ഈ പാർട്ടിയിൽ പെട്ട ആളാണെന്നതിൽ സംശയത്തിന് അവകാശമില്ല.

ഇബ്നുതീമിയ്യയുടെയും ശിഷ്യന്മാരുടെയും ചുവടൊപ്പിച്ചു കൊണ്ട് മദ്ഹബുകളെ നിഷേധിക്കാൻ ഫത്ഹുൽ ഖദീർ ,നൈലുൽ ഔതാർ തുടങ്ങിയ ഗ്രന്ഥങ്ങളിലും തീവ്രശ്രമം നടത്തുകയുണ്ടായി.

ഭാവി തലമുറ സൂക്ഷിക്കുവാനും ബോധവാൻമാരാകാനും വേണ്ടിയാണ് അവ ഇവിടെ അനുസ്മരിക്കുന്നത്.


 ആക്ഷേപിച്ചെഴുതിയതായി കാണാം.

നൂറ്റാണ്ടുകളായി ഉന്നത ശീർഷരായ അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ രേഖപ്പെടുത്തിയ കാര്യം അരക്കിട്ടുറപ്പിക്കുക മാത്രമേ ഖാതിമതുൽ മുഹഖിഖീൻ ഇബ്നു ഹജർ (റ) ചെയ്തിട്ടുള്ളൂ.

ആലൂസിയെ പോലുള്ളവരും ശിഷ്യഗണങ്ങളായ ഇബ്നു അബ്ദുൽ ഹാദി, ഇബ്നുൽ ഖയ്യിം എന്നിവരും അവരെ തുടർന്ന് ശൗഖാനി മുതലായവരും വടക്കേ ഇന്ത്യയിലെ പണ്ഡിതരിൽ ചിലരും നദ്വിയെ പോലുള്ള ആധുനികന്മാരും പ്രശംസിച്ചു വാഴ്ത്തി പറയുന്ന ഇബിനു തീമിയ്യ ധാരാളം പിഴച്ച വാദങ്ങളുടെ സമാഹാരമാണെന്ന് സുവ്യക്തമത്രെ. തഖ്യുദ്ദീൻ സുബ്കിയുടെ ശിഫാഉസ്സഖാം, ഹിസ്നിയുടെ ദഫ്ഉശുബഹി മൻതശബ്ബഹ മുതലായ

 ധാരാളം ഗ്രന്ഥങ്ങൾ ഇന്നും ആഗോള പ്രശസ്തമായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.

തീമിയ്യ ആശയങ്ങൾ പിഴച്ചവയാണെന്ന് സമർത്ഥിക്കാൻ വേണ്ടി വ്യക്തമായ തെളിവുകൾ ഉദ്ധരിച്ച ഗ്രന്ഥങ്ങളാണ് അവയൊക്കെ.

 അതെല്ലാം വായിക്കുന്ന ഒരു സുന്നി വിദ്യാർഥിക്ക് ഇബ്നുതീമിയ്യബിദ് ഈ പാർട്ടിയിൽ പെട്ട ആളാണെന്നതിൽ സംശയത്തിന് അവകാശമില്ല.

ഇബ്നുതീമിയ്യയുടെയും ശിഷ്യന്മാരുടെയും ചുവടൊപ്പിച്ചുകൊണ്ട് മദ്ഹബുകളെ നിഷേധിക്കാൻ ഫത്ഹുൽ ഖദീർ ,നൈലുൽ ഔതാർ തുടങ്ങിയ ഗ്രന്ഥങ്ങളിലും തീവ്രശ്രമം നടത്തുകയുണ്ടായി.

ഭാവി തലമുറ സൂക്ഷിക്കുവാനും ബോധവാൻമാരാകാനും വേണ്ടിയാണ് അവ ഇവിടെ അനുസ്മരിക്കുന്നത്.


ശൈഖുനാ എം എ ഉസ്താദ്

Sunday, 19 October 2025

തട്ട വിലക്കിന്റെ മതം,രാഷ്ട്രീയം

 തട്ട വിലക്കിന്റെ മതം, രാഷ്ട്രീയം   

                                                                                                                                        റഹ് മത്തുല്ല സഖാഫി എളമരം

(ജന. സെക്രട്ടറി, എസ് വൈ എസ് കേരള)


പ്രമാണത്തിന്റെ അര വരി പോലും ആവശ്യമില്ലാത്ത വിധം എല്ലാ മനുഷ്യര്‍ക്കും അറിയുന്ന കാര്യമാണ് മുസ്ലിം സ്ത്രീകള്‍ അവരുടെ മത നിയമത്തിന്റെ ഭാഗമായി തല മറക്കാറുണ്ടെന്നത്. ഭര്‍ത്താവ്, പിതാവ്, മകന്‍, സഹോദരന്‍ തുടങ്ങിയ 'മഹ്റമു'(വിവാഹബന്ധം നിഷിദ്ധമായവര്‍) കളല്ലാത്ത പുരുഷന്മാരുടെ മുമ്പില്‍ ഇത് നിര്‍ബന്ധമാണെന്നാണ് മതനിയമം. വിശുദ്ധ ഖുര്‍ആന്‍ സൂറ: അന്നൂര്‍ 31ലും, സൂറ: അല്‍അഹ്‌സാബ് 59ലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ഒരു മുസ്ലിമിന് മതാചാരമെന്ന നിലക്ക് നിര്‍ബന്ധമുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുന്നത് കോടതിയുടെ പരിധിയില്‍ വരുന്ന കര്യമാണെന്ന് വിചാരിക്കുന്നില്ല. അത് തീരുമാനിക്കേണ്ടത് ഇസ്ലാമിന്റെ പ്രമാണങ്ങളാണ്. അതനുസരിച്ച് തീര്‍പ്പ് പറയേണ്ടത് പ്രമാണം പഠിച്ച പണ്ഡിതന്മാരുമാണ്. മറ്റു മതങ്ങളുടെ കാര്യവും ഇങ്ങനെത്തന്നെയാണ്. ഭരണഘടന വ്യാഖ്യാനിക്കുന്ന ചുമതലയാണ് കോടതിക്കുള്ളത്. മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ തല മറയ്ക്കല്‍ മുസ്ലിം സ്ത്രീകള്‍ക്ക് അനിവര്യമാണെന്നതില്‍ മുസ്ലിംകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ മുഖം കൂടി മറയ്ക്കല്‍ നിര്‍ബന്ധമുണ്ടോ എന്ന കാര്യത്തിലാണ് രണ്ടഭിപ്രായമുള്ളത്. ഇതിലും സൂക്ഷ്മത പാലിക്കുന്നവരുടെ വീക്ഷണം അന്യരുടെ മുമ്പില്‍ 'നിഖാബ്' ധരിക്കണമെന്നാണ്. വ്യക്തിയെ തിരിച്ചറിയല്‍ ആവശ്യമുള്ളപ്പോഴൊക്കെ നിഖാബ് നീക്കല്‍ അനുവദനീയവുമാണ്. നിഖാബിന്റെ വിഷയത്തില്‍ ഭിന്നവീക്ഷണമുള്ളത് കൊണ്ട് തന്നെ അതില്‍ രക്ഷിതാക്കള്‍ കുട്ടികളെ നിര്‍ബന്ധിക്കാറില്ല. തങ്ങള്‍ക്ക് അതാണ് കൂടുതല്‍ സുരക്ഷിതം എന്ന് തോന്നുന്നവര്‍ നിഖാബ് ധരിക്കലാണ് പതിവ്. തലയും കഴുത്തും മറയ്ക്കല്‍ നിര്‍ബന്ധമുള്ള കാര്യമാണ്. മാത്രമല്ല മക്കനയുടെ ഭാഗം മാറിടത്തിലേക്ക് താഴ്ത്തിയിട്ട് വേണം മക്കന ധരിക്കാന്‍ എന്നുകൂടി ഖുര്‍ആന്‍ പറയുന്നുണ്ട്. ഇത്രയും പറഞ്ഞത്, യേശുവിന്റെ മണവാട്ടികള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമായത് പോലെ തന്നെ മുസ്ലിം സ്ത്രീകള്‍ക്കും നിര്‍ബന്ധമുള്ള കാര്യമാണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ്. ഇത് പറയുമ്പോള്‍ കര്‍ണാടക കോടതിയുടെ ഉത്തരവ് ഉയര്‍ത്തിക്കാട്ടേണ്ടതില്ല. അതിനാണ് മതത്തില്‍ എന്തൊക്കെയാണ് നിര്‍ബന്ധ ആചാരമുള്ളതെന്ന് തീരുമാനിക്കുന്നത് കോടതിയല്ല എന്ന് പറഞ്ഞത്.

കര്‍ണാടക കോടതിയുടെ ഉത്തരവ് അവിടുത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തന്നെ അവഗണിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് വിധി വന്നപ്പോള്‍ എന്തിനായിരുന്നു വിശ്വാസ സംരക്ഷണ സമരവുമായി ഇറങ്ങിയത്? അതനുസരിച്ചാല്‍ പോരായിരുന്നോ. മുസ്ലിം സ്ത്രീകള്‍ക്ക് തലയും കഴുത്തും മാറും മറയും വിധം മുഖമക്കന നിര്‍ബന്ധമാക്കിയത് മരണാനന്തര ജീവിതത്തില്‍ ആരുടെയും മണവാട്ടി ആകുന്നതിന് വേണ്ടിയല്ല. മറിച്ച് പാരത്രിക വിജയത്തിനൊപ്പം ഐഹിക ലോകത്ത് തന്റെ അഭിമാനവും അന്തസ്സും കാത്തുസൂക്ഷിക്കുന്നതിനും ലൈംഗിക വൈകൃതമുള്ള സ്ത്രീ, പുരുഷന്മാരില്‍ നിന്ന് സുരക്ഷിതത്വം ഉറപ്പാക്കുന്നത്തിന് വേണ്ടി കൂടിയാണ്. ഇക്കാര്യം വിശുദ്ധ ഖുര്‍ആന്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇതാണ് ശിരോവസ്ത്രവുമായി ബന്ധപ്പെട്ട് മതത്തിന് പറയാനുള്ളത്.

ഇനി പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളില്‍ പതിമൂന്ന് വയസ്സുകാരിയായ ഒരു മുസ്ലിം പെണ്‍കുട്ടിക്ക് സ്‌കൂള്‍ യൂനിഫോമിന്റെ എല്ലാ കാര്യങ്ങളും പാലിച്ച് തലയില്‍ ഒരു തട്ടം കൂടി മതാചരണത്തിന്റെ ഭാഗമായി ധരിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ആ കുട്ടി സ്‌കൂള്‍ മാറിപ്പോകേണ്ടി വരികയും ചെയ്ത സംഭവത്തിലെ വര്‍ഗീയ രാഷ്ട്രീയത്തെക്കുറിച്ച് പറയാം. തലയില്‍ തട്ടമിട്ട് പര്‍ദയും ധരിച്ച ഒരു കന്യാസ്ത്രീ അതും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോസ്റ്റിലിരുന്നു കൊണ്ട് പറഞ്ഞത്, ഈ പതിമൂന്നുകാരി തലയില്‍ തട്ടമിടുമ്പോള്‍ അത് മറ്റുള്ളവരെ ഭയപ്പെടുത്തുന്നുണ്ടെന്നാണ്. ആ 'മറ്റുള്ളവര്‍' ഈ സ്ത്രീയും അവിടുത്തെ പി ടി എ പ്രസിഡന്റും സമാന ചിന്തയുള്ള മറ്റു ചിലരുമായിരിക്കും. സ്വന്തം തലയിലുള്ളതെന്തെന്ന് പോലും ഇത് പറയുമ്പോള്‍ അവര്‍ മറന്നു പോയിരുന്നു. ഇത് ക്രൈസ്തവ മതത്തിന്റെ പൊതുവിലുള്ള സമീപനമാണെന്ന് വിശ്വസിക്കുന്നില്ല. കാരണം അതെ പള്ളുരുത്തിയില്‍ തന്നെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളില്‍ കുട്ടികളെ തല മറയ്ക്കാന്‍ അനുവദിക്കുന്നുണ്ട്. ഇത് വ്യക്തമാക്കുന്നത് ക്രിസ്തീയ സമുദായത്തിലെ ഒരു വിഭാഗത്തെ 'കാസായിസം' എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യമാണ്. വര്‍ഗീയ രാഷ്ട്രീയത്തിന്റെ ബീഭത്സ യുഗത്തെക്കുറിച്ചുള്ള ഭീകരമായ ഒരു ഭയമാണ് പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളും പ്രിന്‍സിപ്പലും സൃഷ്ടിച്ചിരിക്കുന്നത്. പണ്ട് ഉത്തരേന്ത്യയിലും മറ്റും കേട്ടുകൊണ്ടിരുന്ന മത ചിഹ്നങ്ങളോടുള്ള അസഹിഷ്ണുത പച്ചയായി കേരളത്തിലും പറയാന്‍ ധൈര്യപ്പെട്ടു തുടങ്ങിയെന്നത് മാത്രമല്ല, ഈ വിവേചനത്തിന് ഏറെ വിധേയരായിക്കൊണ്ടിരിക്കുന്ന കന്യാസ്ത്രീകളില്‍ നിന്ന് തന്നെ ഇത്തരം അവിവേകമുണ്ടാകുന്നു എന്നത് ഭീതി പരത്തുന്ന കാര്യമാണ്.

രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ എന്തായുധം കിട്ടിയാലും ഉപയോഗിക്കുന്നവര്‍ എന്ന നിലക്ക് ബി ജെ പി മുസ്ലിംകള്‍ക്കെതിരെ ക്രൈസ്തവ അവകാശ സംരക്ഷകരായി അവതരിച്ചതില്‍ അത്ഭുതമില്ല. ഇതേ വസ്ത്രം ധരിച്ച കന്യാസ്ത്രീകളെ ആക്രമിച്ചതും അവഹേളിച്ചതും ജയിലിലിട്ടതുമെല്ലാം മറന്നു കൊടുക്കാം. തൃപ്പൂണിത്തുറ അവരെ സംബന്ധിച്ച് അല്‍പ്പം സാധ്യതയുള്ള മണ്ഡലമാണ്. അതാണ് ബി ജെ പിയുടെ തട്ടത്തില്‍ പൊതിഞ്ഞ രാഷ്ട്രീയമെന്നത് വ്യക്തം. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കളാരും ഒരു സമുദായത്തിന്റെ മൗലികാവകാശം പരസ്യമായി നിഷേധിച്ച വിവരം തന്നെ അറിഞ്ഞ മട്ടില്ല. ഹൈബി ഈഡന്‍ എം പി, കുട്ടിയുടെ രക്ഷിതാവിനെ ഭീഷണിപ്പെടുത്തി തട്ടമിടാതെ തന്നെ സ്‌കൂളില്‍ അയക്കാന്‍ നിബന്ധിപ്പിച്ചു. 'കാസ'ക്കാരായ സ്‌കൂള്‍ അധികാരികളെ അവരുടെ നിലപാടില്‍ നിന്ന് പിന്തിരിപ്പാക്കാന്‍ മുതിര്‍ന്നാല്‍ അത് മുതലെടുത്ത് ബി ജെ പി കൂടുതല്‍ വോട്ട് തട്ടുമോ എന്ന 'രാഷ്ട്രീയബോധം' എം പിയും പ്രകടിപ്പിച്ചു. ഒരു പതിമൂന്നുകാരി നേരിട്ട അവകാശലംഘനത്തിനെതിരെ ശബ്ദിക്കാന്‍ ഒറ്റ കോണ്‍ഗ്രസ്സുകാരനുമുണ്ടായില്ല. കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കാണിച്ച ആര്‍ജവമെങ്കിലും മുസ്ലിം ലീഗ് ഉള്‍ക്കൊള്ളുന്ന മുന്നണിയെ നയിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രകടിപ്പിക്കേണ്ടിയിരുന്നു. വര്‍ഗീയത പടരാതിരിക്കാനുള്ള ശ്രദ്ധയും കരുതലും മുസ്ലിം സമുദായത്തിന്റെ മാത്രം ബാധ്യതയാണെന്ന പൊതുബോധമാണോ ഹൈബി ഈഡന്‍ എം പിയെയും മറ്റും നയിക്കുന്നത്? സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന മുസ്ലിം ലീഗ് മൂന്ന് ദിവസം മൗനവ്രതം ആചരിച്ചു. ഒടുവില്‍ ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഒരു മുസ്ലിം വിദ്യാര്‍ഥിനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു എന്ന രീതിയില്‍ പ്രസ്താവനയുമായി കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തെത്തി. ഇതിലും അവകാശ രാഷ്ട്രീയത്തിന് പകരം വോട്ട് രാഷ്ട്രീയമാണ് നിഴലിച്ചു നില്‍ക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി നിവര്‍ന്നു നിന്ന് സംസാരിച്ചത് കേരളത്തിന്റെ സാംസ്‌കാരിക മാനം കാക്കുന്നതായി എന്ന് പറയാന്‍ മടിക്കേണ്ടതില്ല. നേരത്തേ ഇതേ മന്ത്രിയെ സൂംബ ഡാന്‍സിന്റെ പേരില്‍ ഇവിടെ വിമര്‍ശിച്ചത് മറക്കുന്നില്ല. കുഞ്ഞാലിക്കുട്ടിക്ക് പോലും അതിനെ അഭിനന്ദിക്കേണ്ടി വന്നിട്ടുണ്ട്. നീതിക്കും ന്യായത്തിനും വേണ്ടി നിവര്‍ന്നു നിന്ന് സംസാരിക്കുന്നതാണ് രാഷ്ട്രീയം, അധികാരത്തെ മുന്നില്‍ കണ്ട് ഉരുണ്ട് കളിക്കുന്നതല്ല. കുട്ടി സ്‌കൂള്‍ മാറിപ്പോകുന്നുവെന്ന് അറിഞ്ഞ ശേഷം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നടത്തിയ ഒരു പത്രസമ്മേളനമുണ്ട്. മതേതര ഇന്ത്യയുടെ ആത്മാവ് പൊറുക്കാത്ത ഒരു തരം കൊലച്ചിരിയോടെയായിരുന്നു തുടക്കം. ചോദ്യങ്ങളെ അഡ്രസ്സ് ചെയ്യില്ലെന്ന ആമുഖവും ഉണ്ടായിരുന്നു.  ഒരു പതിമൂന്നുകാരി പെണ്‍കുട്ടിയെ തോല്‍പ്പിച്ച്, പുകച്ച് പുറത്തുചാടിച്ചതിന്റെ വിജയഭേരിയായിരുന്നു അവരുടെ ഓരോ വാക്കുകളിലും നിറഞ്ഞു നിന്നത്. അതിന് സഹായിച്ച കൃസംഘികള്‍ക്കും ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്കും നന്ദി പറയുകയായിരുന്നു ആ സ്ത്രീ. ഇതേ അവസരത്തില്‍ വരുന്ന മറ്റൊരു വാര്‍ത്ത മറ്റു ചില കുട്ടികളും ഈ സ്‌കൂള്‍ ഒഴിവാക്കി പള്ളുരുത്തി പരിസരത്ത് തന്നെയുള്ള ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളിലേക്ക് ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യത്തോടെ പഠനം മാറ്റുന്നു എന്നതാണ്. ഇതാണ് ഇത്തരം വര്‍ഗീയവാദികള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും ഉചിതായ ഒരു തിരിച്ചടി.


(റഹ്മത്തുല്ല സഖാഫി എളമരം- സിറാജ്, ഒക്‌ടോബര്‍ 20)

Thursday, 28 August 2025

നബിദിനം സാധാരണക്കാർക്കു പെട്ടെന്ന് കാര്യം മനസിലാകാൻ

 *എല്ലാ കാര്യവും നബി (സ) നേരിട്ട് പിടിപ്പിക്കേണ്ടതുണ്ടോ....?*


നബിദിനാഘോഷത്തിന്റ അടിസ്ഥാനം(basic) *മൂന്നു* കാര്യങ്ങളിൽ ഒതുങ്ങി നിൽക്കുന്നു.


1:നബി (സ)എന്ന വലിയ അനുഗ്രഹം ലഭിച്ചതിനു നന്ദി ചെയ്യുക

2 :നബി (സ)യെ ആദരിക്കുക

3:അവിടത്തോടുള്ള സ്നേഹപ്രകടനം നടത്തുക.

ഇതു മൂന്നും മതം വിലക്കാത്ത ഏതു രീതിയിലും ആവാം..


ചില ഉദാഹരണങ്ങൾ നോക്കാം..


1 : നമുക്ക് നല്ലൊരു, ജോലി കിട്ടിയാൽ അതിനു നന്ദിയായി ഒരു പേജ് ഖുർആൻ ഓതാം അല്ലെങ്കിൽ ഒരു പാവം മനുഷ്യനു, 100 രൂപ സംഭാവന ചെയ്യാം.. ഈ നന്ദി പ്രകടനം നടത്തുമ്പോൾ നബി (സ)ക്കു ജോലി കിട്ടുകയും എന്നിട്ട്, അതിനു നന്ദിയായി, ഇതുപോലുള്ള സൽകർമ്മം ചെയ്തതായി തെളിയേണ്ട ആവശ്യമില്ല.


2 : നബി (സ) അവിടുത്തെ വായിലെ, ഉമിനീർ പുറത്തേക്കു തുപ്പിക്കളയുമ്പോൾ,  അതു താഴെ വീഴാൻ അനുവദിക്കാതെ,സ്വഹാബികൾ അവരുടെ കയ്യിലെടുത്ത് ശരീരത്തിൽ പുരട്ടുമായിരുന്നു,(സ്വഹീഹുൽ ബുഖാരി, 2731)(അവിടുത്തെ ഉമിനീർ, കസ്തൂരി പോലെ സുഗന്ധപൂരിതമായിരുന്നല്ലോ) 

ഇവിടെ, സ്വഹാബികൾ, നബി (സ)യുടെ, ഉമിനീരിനെപ്പോലും ആദരിക്കുകയാണ്. ഇങ്ങനെ ഒരു ആദരവു നടത്താൻ അവരോട് നബി (സ) കൽപ്പിച്ചതായി തെളിവുകൾ കാണുന്നില്ല. അതേസമയം ഇങ്ങനെ ചെയ്യുമ്പോൾ അതിനെ നബി (സ) *വിലക്കിയിട്ടില്ല എന്നത്* പ്രത്യേകം ശ്രദ്ധിക്കുക.


3 : നബി (സ)യോടുള്ള, ആദരവിന്റെ ഭാഗമായി ഇമാം മാലിക് (റ), മദീനയിൽ വാഹനപ്പുറത്ത് സഞ്ചരിക്കാറുണ്ടായിരുന്നില്ല.( ഖാളീ ഇയാള് (റ)ന്റ ശിഫ 2/128)


4 :  ഉമർ (റ), വഫാതിന്റ സമയത്തു,  തന്റെ ഖബർ, നബി (സ)യുടെ ചാരത്ത്, ആക്കാൻ വേണ്ടി ആഇശ(റ) യോട് സമ്മതം ചോദിക്കുകയും അവിടെ ഖബർ ആവുകയും ചെയ്തു.


5 : പ്രമുഖ സ്വഹാബി,ഇബ്നു ഉമർ (റ), നബി (സ) മിമ്പറിൽ ഇരുന്ന സ്ഥലം, സ്പർശിച്ച്, ആ കൈകൊണ്ട് തന്റെ മുഖം തടവുമായിരുന്നു (ശിഫ, 2/127)

ഇതെല്ലാം നബി (സ)യോടുള്ള, വിവിധ രീതിയിലുള്ള സ്നേഹപ്രകടന മായിരുന്നു.


 മുകളിൽ പറഞ്ഞ, നന്ദി പ്രകടനം, ആദരവ്, സ്നേഹ പ്രകടനം ഇതൊന്നും നബി(സ) നേരിട്ടു പഠിപ്പിച്ച കാര്യങ്ങളല്ലല്ലോ. എങ്കിലും അതൊന്നും ചീത്ത ബിദ്അത്തോ കുറ്റകരമായ കാര്യമോ അല്ല എന്നതിൽ ഏതൊരു സത്യവിശ്വസിക്കും സംശയമുണ്ടാവില്ല.


 *എങ്കിൽ,* നബി (സ)യോടുള്ള ആദരവിന്റെയും സ്നേഹത്തിന്റെയും ഭാഗമായും,ലോകാ നുഗ്ര ഹിയായ, മുത്തു നബി (സ)യെ, പടച്ച റബ്ബ് നമുക്ക് നൽകിയതിനുള്ള നന്ദിയായും നബി (സ)യുടെ മദ്ഹുകൾ പാടിപ്പറഞ്ഞ് അവിടത്തെ പിറവിയിൽ വിവിധ രൂപത്തിൽ  സന്തോഷപ്രകടനങ്ങൾ നടത്തുന്നത് തീർച്ചയായും അനുവദനീയമാണെന്ന്  ഈമാനുള്ള ഏതൊരാൾക്കും വ്യക്തമാകുന്നതാണ്..


കൂടാതെ, പുത്തൻ വാദികളുടെ ആശയ സ്രോതസ്സായ, *ഇബ്നു തൈമിയ* നബിദിനത്തോടു പൂർണ്ണമായി യോജിപ്പല്ലെങ്കിലും നബിദിനാഘോഷം പ്രതിഫലാർഹമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 


അദ്ദേഹം പറയുന്നു :നബി(സ) യുടെ ജന്മദിനത്തെ, ആദരിക്കുകയും ആ ദിവസത്തെ ഒരു ആഘോഷമായി കൊണ്ടാടുകയും ചെയ്യുന്നവരുണ്ട്. *അവർക്കതിൽ വലിയ പ്രതിഫലം ഉണ്ട്, കാരണം അതൊരു സദുദ്ദേശ്യപരമായ കർമവും അതോടൊപ്പം, അതിൽ നബി(സ)യെ ആദരിക്കലമുണ്ട്* 

(ഇഖ്തിളാഉ സ്വിറാത്വിൽ മുസ്തഖീo 2/126

Sunday, 3 August 2025

KSRTC ഡിപ്പോ ഫോൺ നമ്പറുകൾ

 📢 KSRTC യുടെ എല്ലാ ബസ് സ്റ്റേഷനുകളിലും മൊബൈൽ ഫോൺ സംവിധാനം നിലവിൽ വന്നു


ജില്ലാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും (SM ഓഫീസ് ഉൾപ്പെടെ) ഫോൺ നമ്പരും ചുവടെ ചേർക്കുന്നു


👑തിരുവനന്തപുരം 

🌌തിരുവനന്തപുരം സെൻട്രൽ: 9188933716

🌌തിരുവനന്തപുരം സെൻട്രൽ (നാഗർകോവിൽ സെക്ടർ): 9188933717

🌌തിരുവനന്തപുരം സിറ്റി സൗത്ത്: 9188933718

🌌തിരുവനന്തപുരം സിറ്റി നോർത്ത്: 9188933719

🌌നെടുമങ്ങാട്: 9188933702

🌌പേരൂർക്കട: 9188933715

🌌വിതുര: 9188933724

🌌പാലോട്: 9188933709

🌌ആര്യനാട്: 9188933700 

🌌വെള്ളനാട്: 9188933720 

🌌ആറ്റിങ്ങൽ: 9188933701

🌌കിളിമാനൂർ: 9188933706

🌌നെയ്യാറ്റിൻകര: 9188933708

🌌വിഴിഞ്ഞം: 9188933725

🌌വെഞ്ഞാറമൂട്: 9188933726

🌌കാട്ടാക്കട: 9188933705

🌌വെള്ളറട: 9188933721

🌌പാപ്പനംകോട്: 9188933710

🌌കണിയാപുരം: 9188933703

🌌പൂവാർ: 9188933711

🌌പാറശ്ശാല: 9188933712 

🌌കളിയിക്കാവിള: 9188933713 

🌌വികാസ്ഭവൻ: 9188933722

🌌പോത്തൻകോട്: 9188933704

🌌മെഡിക്കൽ കോളേജ്: 9188933723

🌌കല്ലറ: 9188933707


👑കൊല്ലം 

🌌കൊല്ലം: 9188933739

🌌കൊട്ടാരക്കര: 9188933732

🌌കരുനാഗപ്പള്ളി: 9188933736

🌌പുനലൂർ: 9188933730

🌌പത്തനാപുരം: 9188933735

🌌ആര്യങ്കാവ്: 919188933727

🌌കുളത്തൂപ്പുഴ: 9188933734

🌌ചടയമംഗലം: 9188933728

🌌ചാത്തന്നൂർ: 9188933729

🌌ഓച്ചിറ: 9188933755


👑പത്തനംതിട്ട 

🌌പത്തനംതിട്ട: 9188933744

🌌അടൂർ: 9188933740

🌌പന്തളം: 9188933743

🌌തിരുവല്ല: 9188933746

🌌റാന്നി: 9188933745

🌌കോന്നി: 9188933741

🌌പമ്പ: 9446592990

🌌മല്ലപ്പള്ളി: 9188933742


👑ആലപ്പുഴ 

🌌ആലപ്പുഴ: 9188933748

🌌കായംകുളം: 9188933754

🌌ഹരിപ്പാട്: 9188933753

🌌മാവേലിക്കര: 9188933756

🌌ചേർത്തല: 9188933751

🌌ചെങ്ങന്നൂർ: 9188933750

🌌എടത്വാ: 9188933752


👑കോട്ടയം

🌌കോട്ടയം: 9188933760

🌌ചങ്ങനാശ്ശേരി: 9188933757

🌌പാലാ: 9188933762

🌌വൈക്കം: 9188933765

🌌ഈരാറ്റുപേട്ട: 9188933758

🌌പൊൻകുന്നം: 9188933763

🌌എരുമേലി: 9188933759

🌌ഏറ്റുമാനൂർ: 9188933761

🌌മുണ്ടക്കയം: 9188933764


👑ഇടുക്കി 

🌌മൂന്നാർ: 9188933771

🌌കുമളി: 9188933768

🌌കുമളി ടൌൺ: 9188933769

🌌തൊടുപുഴ: 9188933775

🌌മൂലമറ്റം: 9188933770

🌌കട്ടപ്പന (വെള്ളയാംകുടി): 9188933766

🌌കട്ടപ്പന മുനിസിപ്പൽ സ്റ്റാൻഡ്: 9188933767

🌌നെടുങ്കണ്ടം: 9188933774

🌌അടിമാലി: 9188933772


👑എറണാകുളം 

🌌എറണാകുളം: 9188933779

🌌എറണാകുളം ജെട്ടി: 9188933780

🌌വൈറ്റില ഹബ്ബ്: 9188933781

🌌പിറവം: 9188933790

🌌അങ്കമാലി: 9188933778

🌌കോതമംഗലം: 9188933783

🌌കോതമംഗലം മുനിസിപ്പൽ സ്റ്റാൻഡ്: 9188933784

🌌ആലുവ: 9188933776

🌌മൂവാറ്റുപുഴ: 9188933785

🌌നോർത്ത് പറവൂർ: 9188933787

🌌പെരുമ്പാവൂർ: 9188933788

🌌കൂത്താട്ടുകുളം: 9188933782


👑തൃശ്ശൂർ 

🌌തൃശ്ശൂർ: 9188933797

🌌ചാലക്കുടി: 9188933791

🌌ഗുരുവായൂർ: 9188933792

🌌പുതുക്കാട്: 9188933796

🌌ഇരിങ്ങാലക്കുട: 9188933793

🌌കൊടുങ്ങല്ലൂർ: 9188933794

🌌മാള: 9188933795


👑പാലക്കാട് 

🌌പാലക്കാട്‌: 9188933800

🌌മണ്ണാർക്കാട്: 9188933799

🌌വടക്കഞ്ചേരി: 9188933802

🌌ചിറ്റൂർ: 9188933798


👑മലപ്പുറം

🌌മലപ്പുറം: 9188933803

🌌പൊന്നാനി: 9188933807

🌌തിരൂർ: 9188933808

🌌നിലമ്പൂർ: 9188933805

🌌പെരിന്തൽമണ്ണ: 9188933806


👑കോഴിക്കോട് 

🌌കോഴിക്കോട്: 9188933809

🌌വടകര: 9188933814

🌌തിരുവമ്പാടി: 9188933812

🌌തൊട്ടിൽപ്പാലം: 9188933813

🌌താമരശ്ശേരി: 9188933811


👑വയനാട് 

🌌സുൽത്താൻബത്തേരി: 9188933819

🌌കൽപ്പറ്റ: 9188933816 

🌌കൽപ്പറ്റ മുനിസിപ്പൽ സ്റ്റാൻഡ്:9188933817

🌌മാനന്തവാടി: 9188933818


👑കണ്ണൂർ 

🌌കണ്ണൂർ: 9188933822

🌌തലശ്ശേരി: 9188933824  

🌌പയ്യന്നൂർ: 9188933823


👑കാസർഗോഡ്

🌌കാസർഗോഡ്: 9188933826  

🌌കാഞ്ഞങ്ങാട്: 9188933825


👑കേരളത്തിന് പുറത്തുള്ള പ്രധാന കേന്ദ്രങ്ങൾ 

🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820

🌌മൈസൂർ: 9188933821

🌌നാഗർകോവിൽ: 9188933714

🌌തെങ്കാശി: 9188933731

🌌കോയമ്പത്തൂർ: 9188933801

🌌മംഗലാപുരം: 9188933827


അപ്പോൾ, നമ്പരുകൾ സേവ് ചെയ്ത് വെക്കാൻ മറക്കണ്ട 🙂

Friday, 25 July 2025

സ്ഥലം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 ഭൂമി വാങ്ങുമ്പോൾ പരിശോധിക്കേണ്ട സർട്ടിഫിക്കറ്റുകൾ:-


🍁TitleDeed (ആധാരം ):-  നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആ സ്ഥലത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥ അവകാശം തെളിയിക്കുന്ന രേഖയാണ് ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന ഈ വ്യക്തി അയാൾക്ക് മുൻപ് ആ സ്ഥലത്തിന്റെ ഉടമയായിരുന്ന വ്യക്തിയിൽ നിന്നും നിയമപരമായ വഴിയിലൂടെ ആണോ ഈ സ്ഥലം ഏറ്റെടുത്തിട്ടുള്ളത് എന്നതിന്റെ തെളിവാണ് ഈ ആധാരം 


🍁മുന്നാധാരം :-  ആധാരത്തിനു മുൻപുള്ള ആധാരം. നമുക്ക് സ്ഥലം വിൽക്കുന്ന വ്യക്തിക്ക് ആരാണോ സ്ഥലം വിറ്റത് അയാളുടെ ആധാരം ആണ് മുന്നാധാരം. അധാരവും മുന്നാധാരവും തമ്മിൽ വ്യത്യാസം ഉണ്ടാവരുത്. അങ്ങനെ ഉണ്ടെങ്കിൽ ശരിയാക്കാൻ വളരെയധികം ഫോർമാലിറ്റീസ് ഉണ്ട്. അതിനാൽ ഇത് ഒഴിവാക്കാൻ മുന്നാധാരം നല്ലത് പോലെ വായിച്ചു മനസ്സിലാക്കുക.


🍁Encumbrance certificate ( ബാധ്യത സർട്ടിഫിക്കറ്റ്):- നമ്മൾ വാങ്ങാൻ പോകുന്ന വസ്തു ബാങ്കിലോ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ ബാധ്യതപെടുത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള സർട്ടിഫിക്കട്ടാണ് ബാധ്യത സർട്ടിഫിക്കറ്റ്. വസ്തു ബാധ്യതപെടുത്തിയിട്ടുണ്ടെങ്കിൽ അറിയാൻ സാധിക്കുന്നതാണ്.ഇതിനായി സബ് രജിസ്റ്റർ ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്.


🍁Possession certificate (കൈവശ അവകാശ സർട്ടിഫിക്കറ്റ്):-  സ്ഥലത്തിന്റെ കൈവശ അവകാശം സ്ഥലം വിൽക്കുന്ന വ്യക്തിയിൽ തന്നെ നിലനിൽക്കുന്നു എന്ന് ഉറപ്പുവരുത്താൻ വേണ്ടിയുള്ള സർട്ടിഫിക്കറ്റ് ആണ് കൈവശ അവകാശ സർട്ടിഫിക്കറ്റ്. ഈ സർട്ടിഫിക്കട്ടിനു വേണ്ടി വില്ലേജ് ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്.

🍁Non Attachment certificate:- ഈ വസ്തുവിൽ എന്തെങ്കിലും നിയമ നടപടികൾക്ക് വിധേയമായിട്ടില്ല ജപ്തി നടപടികൾക്കും വിധേയമായിട്ടില്ല എന്ന്  ഉറപ്പുവരുത്തുന്ന സർട്ടിഫിക്കറ്റ് ആണ്. ഇത്  വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.


🍁Land Tax Receipt(കരമടച്ച രസീത്):- ഏറ്റവും പുതിയ ഭൂനികുതി അടച്ച റെസിപ്റ്റ് ആണ് നോക്കേണ്ടത്.  ആ വസ്തു സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിൽ സ്ഥലത്തിന്റെ രേഖ റെക്കോർഡ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തെണ്ടതാണ്. ഇതിനെയാണ് പോക്ക് വരവ് എന്ന് പറയുന്നത്.


🍁Record of Right( അവകാശങ്ങളുടെ രേഖ):- ഈ വസ്തു ആരുടെ പേരിൽ എന്നും ഇതിൽ വേറെ അവകാശികൾ ഉണ്ടോ എന്നും അറിയുന്നതിന് റവന്യു ഓഫീസിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് ആണ്


🍁Basic Tax Register:- നമ്മൾ വാങ്ങാൻ പോകുന്ന ഭൂമി ഏതു തരം ഭൂമി എന്ന് ഉറപ്പുവരുത്താൻ സാധിക്കും. നിലം, തോട്ടം, പുരയിടം ഇതിൽ ഏതാണെന്നു അറിയാൻ ഈ സർട്ടിഫിക്കറ്റ് കൊണ്ട് സാധിക്കും.നിലം ആണെങ്കിൽ കെട്ടിടം വയ്ക്കാൻ സാധിക്കില്ല.


🍁Location Sketch:-  വസ്തുവിന്റെ അതിരുകളും ബന്ധപ്പെട്ട റോഡ്കളും കാണിച്ചു കൊണ്ട് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന രേഖയാണ് ഇത്.


ഇതെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷം ഭൂമി വാങ്ങുക 🥰

Tuesday, 27 May 2025

ദുൽഹിജ്ജ ആദ്യ പത്തിലെ സുപ്രധാന കർമ്മങ്ങൾ

 *ദുൽഹിജ്ജ :* 

*ആദ്യ പത്തിലെ*

*സുപ്രധാന ആചാരങ്ങൾ*

🎗️🎗️🎗️🎗️🎗️🎗️🎗️


  🕳️ *ഒന്ന്:*  

 ദുൽഹിജ്ജ :

ഒന്നു മുതൽ പത്ത് ദിവസം ,സൂറത്തുൽ ഫജ്ർ, പതിവാക്കൽ സുന്നത്താണ്. അവലംബയോഗ്യമായ ഹദീസുകൾ ഇവ്വിഷയത്തിൽ വന്നിട്ടുണ്ട്.(ഫത്ഹുൽ മുഈൻ ,ഇആനത്ത്: 2/107)

*يسن أن يواظب على - والفجر وليال عشر - في عشر ذي الحجة*


🕳️  *രണ്ട്:*

ദുൽഹിജ്ജ :

ആദ്യത്തെ പത്തു ദിവസം ആട് , മാട് ,ഒട്ടകങ്ങളെ കാണുകയോ അവയുടെ ശബ്ദം കേൾക്കുകയോ ചെയ്യുമ്പോൾ തക്ബീർ ചൊല്ലൽ സുന്നത്താണ്.( ഇആനത്ത്: 1/ 419)

*يكبر ندبا في عشر ذي الحجة حين يرى شيئا من بهيمة الأنعام أو يسمع صوتها*


  അല്ലാഹു അക്ബർ എന്നു ഒരു പ്രാവശ്യം മാത്രം പറയലാണ് സുന്നത്ത്.അതാണു പ്രബല വീക്ഷണം.( ശർവാനി: 3/54)

*يقول ألله أكبر فقط مرة على المعتمد*


🕳️  *മൂന്ന്:*

ദുൽഹിജ്ജ :

ആദ്യത്തെ ഒമ്പതു ദിവസം നോമ്പ് പിടിക്കൽ സുന്നത്താണ്. നബി(സ്വ) പ്രസ്തുത നോമ്പ് അനുഷ്ഠിച്ചിരുന്നു.( ഇആ നത്ത് :2/415)

*كان رسول الله صلى الله عليه وسلم يصوم تسع ذي الحجة*


🕳️  *നാല്:*

അറഫ: ദിവസം (ദുൽ ഹിജ്ജ :9 ന്) നോമ്പ് ശക്തമായ സുന്നത്താണ്.( ഹജ്ജിന്റെ കർമവുമായി ബന്ധപ്പെട്ടവനു അറഫ: നോമ്പ് സുന്നത്തില്ല.   അവൻ നോമ്പ് ഒഴിവാക്കലാണ് സുന്നത്ത്.   ( ഇആനത്ത്: 2/4/4)

*يسن متأكدا صوم يوم عرفة لغير حاج*


🕳️ *അഞ്ച്:*

ദുൽഹിജ്ജ :

 എട്ടിനു നോമ്പ് പിടിക്കൽ പ്രത്യേകം സുന്നത്തുണ്ട്.

യതാർത്ഥത്തിൽ അന്നു ദുൽഹിജ്ജ :ഒമ്പതാകുമോ എന്ന സൂക്ഷ്മതയ്ക്കു വേണ്ടിയും ദുൽഹിജ്ജ :യുടെ ആദ്യത്തെ ഒമ്പത് ദിവസങ്ങളിൽ പെട്ടു എന്ന നിലയ്ക്കും സുന്നത്തു വന്നു എന്നതുകൊണ്ടാണ് പ്രത്യേകത ഉണ്ടായത്.( ഇആനത്ത്: 2/415)

*يكون الثامن مطلوبا من جهتين جهة الإحتياط بعرفة وجهة دخوله في العشر غير العيد*

ദുൽഹിജ്ജ :ആദ്യത്തെ ഒമ്പത് ദിവസം ,അറഫ ദിവസം (ദുൽഹിജ്ജ :ഒമ്പത്) എന്നീ രണ്ടു പ്രത്യേകത അറഫ: നോമ്പിനും ഉണ്ട്.


 🕳️ *ആറ്:*

ദുൽഹിജ്ജ :മാസത്തിലെ ആദ്യ പത്തു ദിനരാത്രങ്ങളിൽ സ്വദഖ:  വർദ്ധിപ്പിക്കൽ ശക്തമായ  സുന്നത്താണ്. റമളാൻ മാസത്തിനു ശേഷം സ്വദഖ: ചെയ്യാനും വർദ്ദിപ്പിക്കാനും ഏറ്റവും മഹത്വമായത് ദുൽഹിജ്ജ : ആദ്യ പത്തു ദിനരാത്രങ്ങളാണ്.

(മുഗ്നി, ശർവാനി: 7/199 , തുഹ്ഫ: 7-179)

*وتتأكد في الأيام الفاضلة كعشر ذي الحجة وأيام العيد*

*ويليه أي رمضان عشر ذي الحجة*


🕳️ *ഏഴ്:*

   ഉള്ഹിയ്യത്ത്  ഉദ്ദേശിച്ചവർ ദുൽ ഹിജ്ജ : ഒന്നു മുതൽ മൃഗത്തെ അറവ് നടത്തുന്നത് വരെ തൻ്റെ ശരീരത്തിലെ നഖം, മുടി, രക്തം, ശരീരത്തിൻ്റെ മറ്റു ഭാഗങ്ങൾ എന്നിവ നീക്കാതിരിരിക്കണം.

   നീക്കാതിരിക്കൽ സുന്നത്തും നീക്കൽ കറാഹത്തുമാണ് . ( നീക്കൽ അനിവാര്യമാണെങ്കിൽ കറാഹത്തില്ല ( ഉദാ: പല്ല് വേദന കാരണം പല്ല് പറിക്കൽ)

(തുഹ്ഫ: 9 / 346)


🕳️ *എട്ട്:*

      അറഫ: ദിനം സുബ്ഹ് മുതൽ അയ്യാമുത്തശ് രീഖിൻ്റ  അവസാന ദിനം മഗ് രിബിൻ്റെ സമയം പ്രവേശിക്കുന്നത് വരെ നിസ്കരിക്കപ്പെടുന്ന എല്ലാ നിസ്കാരങ്ങൾക്കു ഉടനെയും (നിസ്കാരാനന്തരമുള്ള ദിക്റിൻ്റെ മുമ്പ്) തക്ബീർ ചൊല്ലൽ സുന്നത്താണ്. - ഈ തക്ബീറിന് മുഖയ്യദ് എന്നു പറയും -  (ഇആനത്ത് : 1/303)


*ﻭﻳﻜﺒﺮ ﻋﻘﺐ ﻛﻞ ﺻﻼﺓ ﻣﻦ ﻋﻘﺐ ﻓﻌﻞ ﺻﺒﺢ ﻳﻮﻡ ﻋﺮﻓﺔ.*

*ﻭﻗﻮﻟﻪ: ﺇﻟﻰ ﻋﺼﺮ ﺁﺧﺮ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ ﺃﻱ ﺇﻟﻰ ﻋﻘﺐ ﻓﻌﻞ ﻋﺼﺮ ﺁﺧﺮﻫﺎ.*

*ﻭﻫﺬا ﻣﻌﺘﻤﺪ اﺑﻦ ﺣﺠﺮ.*

*ﻭاﻋﺘﻤﺪ ﻣ ﺭ ﺃﻧﻪ ﻳﺪﺧﻞ ﺑﻔﺠﺮ ﻳﻮﻡ ﻋﺮﻓﺔ ﻭﺇﻥ ﻟﻢ ﻳﺼﻞ اﻟﺼﺒﺢ، ﻭﻳﻨﺘﻬﻲ ﺑﻐﺮﻭﺏ ﺁﺧﺮ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ.*

*ﻭﻋﻠﻰ ﻛﻞ ﻳﻜﺒﺮ ﺑﻌﺪ ﺻﻼﺓ اﻟﻌﺼﺮ ﺁﺧﺮ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ، ﻭﻳﻨﺘﻬﻲ ﺑﻪ ﻋﻨﺪ اﺑﻦ ﺣﺠﺮ، ﻭﻋﻨﺪ ﻣ ﺭ ﺑﺎﻟﻐﺮﻭﺏ.*


🕳️ *ഒമ്പത് :*

      ബലിപെരുന്നാൾ രാവ് സൂര്യൻ അസ്തമിച്ചത് മുതൽ പെരുന്നാൾ നിസ്കാരം വരെ നിരന്തരം തക്ബീർ ചൊല്ലൽ സുന്നത്താണ് - ഈ തക്ബീറിന് മുർസൽ എന്നു പറയും - (ഫത്ഹുൽ മുഈൻ: പേജ്: 110 )

*يكبر في ليلتهما من غروب الشمس إلى أن يحرم الإمام مع رفع صوت*


🕳️ *പത്ത്:*

    പെരുന്നാൾ രാവ് ഇബാദത്ത് കൊണ്ട് സജീവമാക്കൽ പ്രത്യേകം സുന്നത്താണ്.( ശർവാനി:3 /51

 *ﻭﻳﺴﺘﺤﺐ ﺇﺣﻴﺎء ﻟﻴﻠﺘﻲ اﻟﻌﻴﺪ ﺑﺎﻟﻌﺒﺎﺩﺓ ﻭﻟﻮ ﻛﺎﻧﺖ ﻟﻴﻠﺔ ﺟﻤﻌﺔ ﻣﻦ ﺻﻼﺓ ﻭﻏﻴﺮﻫﺎ ﻣﻦ اﻟﻌﺒﺎﺩاﺕ، ﻭﻳﺤﺼﻞ اﻹﺣﻴﺎء ﺑﻤﻌﻈﻢ اﻟﻠﻴﻞ*

Saturday, 19 April 2025

തജ്‍വീദ് [ഖുര്‍ആന്‍ പാരായണ ശാസ്ത്രം]

 തജ്‍വീദ് എന്നാല്‍ നന്നാക്കുക എന്നാണ് ഭാഷാര്‍ഥം. പരിശുദ്ധ ഖുര്‍ആനിലെ അക്ഷരങ്ങള്‍ അതിന്റെ ഉത്ഭവ സ്ഥാനമോ ഉച്ചാരണ സ്വഭാവമോ തെറ്റിക്കാതെ പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേക നിയമങ്ങള്‍ പാലിക്കലോട് കൂടി പാരായണം ചെയ്യുക എന്നതാണ് തജ്‍വീദിന്റെ സാങ്കേതികാര്‍ഥം. തജ്‍വീദ് പഠിക്കല്‍ ഫര്‍ള് കിഫായയും (സാമൂഹിക കടമ), അതനുസരിച്ച് പാരായണം ചെയ്യല്‍ ഫര്‍ള് ഐനുമാണ് (വ്യക്തിപരമായ നിര്‍ബന്ധം). മതത്തിലെ പ്രാമാണിക തെളിവുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ് ഇത്.


തര്‍തീല്‍ ( അര്‍ഥം ചിന്തിച്ച് സാവധാനം ഓതല്‍)

ഹദര്‍ (തജ്‍‍വീദ് പാലിച്ചു കൊണ്ട് വേഗത്തില്‍ ഓതല്‍)

 തദ്‍വീര്‍ (തര്‍തീല്‍ ഹദറിന്റെ ഇടയില്‍ ഓതല്‍). ഇതില്‍ തര്‍തീല്‍ ആയി ഓതുന്നതിനാണ് കൂടുതല്‍ പ്രതിഫലമുള്ളത്. പഠനാവശ്യത്തിനായി സാവധാനം ഓതുന്നതിന് തഹ്ഖീഖ് എന്നു പറയുന്നു. തജ്‍വീദിന്റെ ഘടകങ്ങള്‍ അഞ്ചെണ്ണമാകുന്നു.

അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനങ്ങള്‍ (മഖ്റജ്) അറിയല്‍.

അക്ഷരങ്ങളുടെ വിശേഷണങ്ങള്‍ (സ്വിഫത്ത്) അറിയല്‍.

 പുതുതായി വരുന്ന നിയമങ്ങള്‍ അറിയല്‍.

 നിരന്തരമായ പരിശീലനം.

ഗുരുമുഖത്ത് നിന്നും പഠിക്കല്‍.


മഖ്റജുകള്‍ ( അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനം)

ആകെ അഞ്ച് സ്ഥലങ്ങളില്‍ നിന്നും പതിനേഴ് മഖ്റജുകളാണ് ഉള്ളത്.


വായയുടെ ഉള്‍ഭാഗം

തൊണ്ട

നാവ്

രണ്ട് ചുണ്ടുകള്‍

തരിമൂക്ക്.

ഇങ്ങനെ അഞ്ച് സ്ഥലങ്ങളിലെ 17 മഖ്റജുകളില്‍ നിന്നുമായി അറബി അക്ഷരമാലയിലെ 29 അക്ഷരങ്ങള്‍ ഉച്ചരിക്കപ്പെടുന്നു.


ا و يവായയുടെ ഉള്‍ഭാഗത്ത് നിന്ന്.

ء ه തൊണ്ടയുടെ താഴെ നിന്ന്.

ع ح തൊണ്ടയുടെ മധ്യത്തില്‍ നിന്ന്.

غ خ തൊണ്ടയുടെ മുകളില്‍ നിന്ന്.

ق നാവിന്റെ മുരടും മേലെ അണ്ണാക്കും.

ك ഖാഫിന്റെ അല്പം താഴെ നിന്ന്.

ج ش ي നാവിന്റെ മധ്യവും അതിനോട് നേരിടുന്ന മേലെ അണ്ണാക്കും.

ض നാവിന്റെ രണ്ടാലൊരു ഭാഗവും അണപ്പല്ലുകളും

ل നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ ഊനും (പല്ലുമായി അല്പം അകന്ന്).

ن നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ ഊനും (ലാമിന്‍റെ താഴെ പല്ലുമായി അടുത്ത്).

ر നാവിന്റെ തലയുടെ മുതുകും മേലെ മുന്‍പല്ലുകളുടെ ഊനും.

ط د ت നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ മുരടും.

ص ز س നാവിന്റെ തലയും താഴെയും മേലെയുമുള്ള മുന്‍പല്ലുകളുടെ ഇടയും.

ظ ذ ث നാവിന്റെ തലയും മേലെ മുന്‍പല്ലുകളുടെ താഴെ അറ്റവും.

ف താഴെ ചുണ്ടിന്റെ ഉള്‍ഭാഗവും മേലെ മുന്‍പല്ലുകളുടെ താഴെ തലയും.

و ب م രണ്ട് ചുണ്ടുകളുടെ ഇട.

ن م തരിമൂക്ക് (മണിക്കുമ്പോള്‍മാത്രം)


സ്വിഫാത്തുല്‍ ഹുറൂഫ്

വിപരീതമുള്ള വിശേഷണങ്ങള്‍

ജഹ്‌റ് * ഹംസ്

ജഹ്‌റ് : മഖ്‌റജില്‍ ഊന്നല്‍ ശക്തിയായതിനാല്‍ ശ്വാസം നടക്കാതിരിക്കല്‍.

മഖ്‌റജില്‍ ഊന്നല്‍ ശക്തിയായതിനാല്‍ ശ്വാസം നടക്കാതിരിക്കല്‍.

ع ظ م و ز ن ق ا رء ذ ي غ ض ج د ط ل ب

ഹംസ് : മഖ്‌റജില്‍ ഊന്നല്‍ ദുര്‍ബലമായതിനാല്‍ ശ്വാസം നടക്കല്‍.

ف ح ث ه ش خ ص س ك ت

ശിദ്ദത് * രിഖ്‌വ് * തവസ്സ്വുത്വ്

ശിദ്ദത് : മഖ്‌റജില്‍ പൂര്‍ണ്ണ ശക്തിയോടെ ഊന്നുന്നതിനാല്‍ ശബ്ദം നടക്കാതിരിക്കല്‍.

أ ج د ق ط ب ك ت

രിഖ്‌വ് : മഖ്‌റജില്‍ ഊന്നല്‍ ദുര്‍ബലമായതിനാല്‍ മൃദുവായി ശബ്ദം നടക്കല്‍.

خ ذ غ ث ح ظ ف ض ش و ص ز ي س ا ه

തവസ്സ്വുത്വ് : മഖ്‌റജില്‍ കൂടുതല്‍ ഊന്നാതെ ഉച്ചരിക്കുന്നതിനാല്‍ മിതമായ ശബ്ദം നടക്കല്‍.

ل ن ع م ر

ഇസ്തിഅ്‌ലാഅ് * ഇസ്തിഫാല്‍

ഇസ്തിഅ്‌ലാഅ് : നാവ് അണ്ണാക്കിലേക്ക് ഉയരല്‍.

خ ص ض غ ط ق ظ

ഇസ്തിഫാല്‍ : നാവ് അണ്ണാക്കിലേക്ക് ഉയരാതെ താഴ്ന്നിരിക്കല്‍.

ث ب ت ع ز م ن ي ج و د ح ر ف ه أ ذ س ل ش ك

ഇത്വ് ബാഖ് * ഇന്‍ഫിതാഹ്്‍

ഇത്വ് ബാഖ് : നാവിന്റെ മദ്ധ്യഭാഗം അണ്ണാക്കുമായി ചേരല്‍.്‍

ص ض ط ظ

ഇന്‍ഫിതാഹ് : നാവ് അണ്ണാക്കുമായി അകന്നിരിക്കല്‍.്‍

م ن أ خ ذ و ج د س ع ة ف ز ك ا ح ق ل ه ش ر ب غ ي ث്‍


വിപരീതങ്ങളില്ലാത്ത സ്വിഫത്തുകള്‍ :

സ്വഫീര്‍ : പക്ഷിസ്വരത്തോട് തുല്യമായ ശബ്ദമുണ്ടാവല്‍.്‍

ص ز ش

ഖല്‍ഖലത് : സാകിനായാലും ഹര്‍കതുള്ള പോലെ വ്യക്തമാക്കുക. വഖ്ഫില്‍ നന്നായി വെളിവാക്കണം.

ق ط ب ج د

ലീന്‍ : ഫത്ഹിന്ന് ശേഷം സാകിനായി വന്ന യാഇനെയും വാവിനെയും മയമായി ഉച്ചരിക്കല്‍.

و ي

ഇന്‍ഹിറാഫ് : സ്വന്തം മഖ്‌റജില്‍ നിന്ന് തെറ്റാനോ നീങ്ങാനോ സാധ്യതയുള്ളത്.

ل ر

തക്‌രീര്‍ : നാവിന്റെ തല വിറക്കുന്നത്.

ر

തഫശ്ശീ : ളാഇന്റെ മഖ്‌റജ് വരെ കാറ്റ് പരക്കുന്നത്.

ش

ഇസ്തിത്വാലത് :മഖ്‌റജില്‍ ശബ്ദം നീളുന്നത്.

ض


തന്‍വീനിന്റെയും സാകിനായ നൂനിന്റെയും വിധികള്‍

തന്‍വീന്‍- എഴുത്തിലും വഖ്ഫ് ചെയ്യുമ്പോഴും കൊഴിഞ്ഞ് പോകുകയും കൂട്ടി ഉച്ചരിക്കുന്ന അവസരത്തില്‍ നാമങ്ങളുടെ അവസാനത്തില്‍ സ്ഥിരപ്പെടുന്നതുമായ സാഇദയായ സുകൂനുള്ള നൂനാണ് തന്‍വീന്‍.


തന്‍വീനിന്റെയും സാകിനായ നൂനിന്റെയും ശേഷം സംഭവിക്കുന്ന അക്ഷരങ്ങളെ ആസ്പദമാക്കി ഇവക്ക് നാല് വിധികളാണ് ഉള്ളത്.


 ഇള്ഹാര്‍

 ഇദ്ഗാം

 ഇഖ്‍ലാബ്

 ഇഖ്ഫാഅ്

ഇള്ഹാര്‍

ഇള്ഹാര്‍ എന്നാല്‍ വെളിവാക്കി ഉച്ചരിക്കുക എന്നാണ് അര്‍ത്ഥം. തന്‍വീനിന്റെയോ സാകിനായ നൂനിന്റെയോ ശേഷം ഹല്‍ഖില്‍ (തൊണ്ട) നിന്ന് പുറപ്പെടുന്ന ء ه ع ح غ خ എന്നീ അക്ഷരങ്ങളില്‍ പെട്ട ഒന്നാണെങ്കില്‍ ഇവയെ നാവിന്റെ തല ഊനില്‍ വെച്ച് മണിക്കാതെ വ്യക്തമായി ഉച്ചരിക്കണം. ഇതിന് ഇള്ഹാര്‍ എന്ന് പറയുന്നു.


ഉദാഹരണം. من آمن, من هاجر, من عسل, من حكيم, من غير سوء, من خير فقير.


ഇഖ്‍ലാബ്

ഇഖ്‍ലാബ് എന്ന് പറഞ്ഞാല്‍ മറിക്കുക എന്നാണ് അര്‍ത്ഥം. സാകിനായ നൂനിന്റെയും തന്‍വീനിന്റെയും ശേഷം بവന്നാല്‍ ഇവയെ മീമായി മറിച്ച് ഗുന്നത്തോട് കൂടി ഉച്ചരിക്കണം.


ഉദാഹരണം. من بين أيديهم. عليم بذات الصدور


ഇദ്ഗാം

ഇദ്ഗാം എന്നാല്‍ പ്രവേശിപ്പിക്കല്‍ എന്നാണ് അര്‍ഥം. സാകിനായ നൂനിന്റെയും തന്‍വീനിന്റെയും ശേഷം ي ر م ل و ن യില്‍ പെട്ട ഏതക്ഷരം വന്നാലും ആ അക്ഷരത്തിലേക്ക് ചേര്‍ത്തി ഇദ്ഗാം ചെയ്യണം.


ഇദ്ഗാം രണ്ട് ഇനമാണ്. ഗുന്നത്തോട് കൂടെയുള്ള ഇദ്ഗാമും (ഇദ്ഗാം ബി ഗുന്ന), ഗുന്നത്ത് ഇല്ലാതെയുള്ള ഇദ്ഗാമും (ഇദ്ഗാം ബിലാഗുന്ന).


ل ر എന്നീ അക്ഷരങ്ങളാണെങ്കില്‍ ഗുന്നത്ത് ഇല്ലാതെയാണ് ഇദ്ഗാം ചെയ്യേണ്ടത്.


ഉദാഹരണം. من لدنه, من ربهم,


ن و م ي എന്നീ അക്ഷരങ്ങളാണെങ്കില്‍ ഗുന്നത്തോട് കൂടെ ഇദ്ഗാം ചെയ്യണം.


ഉദാഹരണം. من يظلم, من ناصرين, من مرقدنا, من وجد,


ഇഖ്ഫാഅ്

ഇഖ്ഫാഅ് എന്നാല്‍ മറച്ച് വെക്കല്‍, അവ്യക്തമാക്കല്‍ എന്നൊക്കെയാണ് അര്‍ഥം. സാകിനായ നൂനിന്റെയും തന്‍വീനിന്റെയും ശേഷം മുകളില്‍ പറയപ്പെടാത്ത അറബി അക്ഷരമാലയിലെ ബാക്കി പതിനഞ്ച് അക്ഷരങ്ങള്‍ വന്നാല്‍ അവയെ മറച്ച് മണിച്ച് കൊണ്ട് ഉച്ചരിക്കണം.


ഇഖ്ഫാഇന്റെ അക്ഷരങ്ങള്‍. ص ذ ث ج ش ق س ك ض ظ ز ت د ط ف


ഉദാഹരണം, ينصركم, منذر, منثور, أنجيناكم.


സാകിനായ മീമിന്റെ വിധികള്‍

സാകിനായ മീമിന് ശേഷം വരുന്ന അക്ഷരങ്ങള്‍ ആസ്പദമാക്കി സാകിനായ മീമിന് മൂന്ന് വിധികള്‍ വരുന്നതാണ്.


ഇദ്ഗാം ബി ഗുന്ന

ഇഖ്ഫാഅ്

ഇള്ഹാര്‍

ഇദ്ഗാം

സാകിനായ മീമിന് ശേഷം ഹര്‍കത്തുള്ള മീം വന്നാല്‍ ഒന്നാമത്തെ മീമിനെ രണ്ടാമത്തെ മീമില്‍ ചേര്‍ത്തി ഗുന്നത്തോട് കൂടി ഉച്ചരിക്കണം.


ഉദാഹരണം. كم من فئة , المص


ഇഖ്ഫാഅ്

സാകിനായ മീമിന് ശേഷം ബാഅ് വന്നാല്‍ മീമിനെ ഗുന്നത്തോട് കൂടെ ഇഖ്ഫാഅ് ചെയ്യണം.


ഉദാഹരണം. أم بظاهر. ومن يعتصم بالله.


ഇള്ഹാര്‍

സാകിനായ മീമിന് ശേഷം മീമോ ബാഓ അല്ലാത്ത ഏത് അക്ഷരങ്ങള്‍ വന്നാലും മീമിനെ മണിക്കാതെ ഉച്ചരിക്കണം.


ഉദാഹരണം. و خلقناكم أزواجا. فهم فيها. أموالهم.


തഫ്ഖീമും തര്‍ഖീഖും

അറബീ അക്ഷരങ്ങള്‍ക്ക് കനപ്പിക്കുക, നേര്‍പിക്കുക എന്നിങ്ങനെ രണ്ട് അവസ്ഥകളുണ്ട്. നാവ് ഉയര്‍ത്തിക്കൊണ്ട് കനപ്പിക്കലും നാവ് താഴ്ത്തല്‍ കൊണ്ട് നേര്‍പിക്കലും സംഭവിക്കുന്നു. കനപ്പിക്കുന്നതിന് തഫ്ഖീം എന്നും നേര്‍പിക്കുന്നതിന് തര്‍ഖീഖ് എന്നും പറയുന്നു.


റാഇന്റെ തഫ്ഖീമും തര്‍ഖീഖും

റാഇന്റെ ഹര്‍കതുകളും റാഇന് സുകൂനാണെങ്കില്‍ അതിന്റെ മുമ്പുള്ള ഹര്‍കതുകളും അതിന്റെ ശേഷം വന്ന ഹര്‍ഫുകളെയും പരിഗണിച്ച് കൊണ്ടാണ് തഫ്ഖീം ചെയ്യണോ തര്‍ഖീഖ് ചെയ്യണോ എന്ന് തീരുമാനിക്കുന്നത്.


അഞ്ച് അവസ്ഥകളില്‍ റാഇന് തഫ്ഖീം (കനപ്പിക്കല്‍) ചെയ്യപ്പെടണം.


റാഇന്റെ ഹര്‍കത് ഫത്‌ഹോ ളമ്മോ ആവുക.

റാഇന് സുകൂനാണെങ്കില്‍ അതിന് മുമ്പുള്ള ഹര്‍ഫിന് ഫത്‌ഹോ ളമ്മോ ആവുക.

സാകിനായ റാഇന് മുമ്പുള്ള കസ്‌റ് താല്‍കാലികമാവുകയോ, കസ്‌റുള്ള അക്ഷരവും സുകൂനുള്ള റാഉം രണ്ട് പദത്തിലായി വരികയോ ചെയ്യുക.

സാകിനായ റാഇന്റെ മുമ്പുള്ള കസ്‌റ് അസ്വ്‌ലിയ്യും റാഇന് ശേഷമുള്ളത് കസ്‌റില്ലാത്ത ഇസ്തിഅ്‌ലാഇന്റെ ഹര്‍ഫും ആകുക.

ഫത്ഹിന്റെയോ, ളമ്മിന്റെയോ ശേഷം സാകിനായ യാഅ് അല്ലാത്ത അക്ഷരത്തിന് ശേഷം വഖ്ഫിന് വേണ്ടി റാഇന് സുകൂന്‍ വരിക.


നാല് അവസ്ഥകളില്‍ റാഇന് തര്‍ഖീഖ് (നേര്‍പ്പിക്കല്‍) ചെയ്യപ്പെടണം.

റാഇന്റെ ഹര്‍കത് കസ്‌റാകുക.

സ്ഥിരമായ കസ്‌റ് ഉള്ള അക്ഷരത്തിന് ശേഷം റാഅ് സാകിനായി, റാഇന് ശേഷം കസ്‌റില്ലാത്ത ഇസ്തിഅ്‌ലാഇന്റെ അക്ഷരം ഇല്ലാതെ വരല്‍.

സാകിനായ റാഇന് മുമ്പ് സാകിനായ യാഅ് ഉണ്ടാവുക.

സാകിനായ റാഇന് മുമ്പുള്ളതിന്റെ മുമ്പുള്ള ഹര്‍ഫിന് കസ്‌റ് ആകുക.

ഇദ്ഗാം

സുകൂനുള്ള ഒരക്ഷരത്തെ ഹര്‍കത്തുള്ള അക്ഷരത്തില്‍ ചേര്‍ത്തി ശദ്ദോട് കൂടി ഒരക്ഷരമായി ഉച്ചരിക്കുന്നതിന് ഇദ്ഗാം എന്ന് പറയുന്നു. ഒരു പോലോത്ത രണ്ടക്ഷരങ്ങള്‍ ചേര്‍ത്ത് ഉച്ചരിക്കുന്നതിന് മുതമാസിലൈനി എന്നും, ഒരേ മഖ്‌റജില്‍ നിന്നും പുറപ്പെടുന്ന വ്യത്യസ്തമായ രണ്ടക്ഷരങ്ങള്‍ കൂട്ടി ഉച്ചരിക്കുന്നതിന് മുതജാനിസൈനി എന്നും പറയുന്നു.


മഖ്‌റജില്‍ അടുപ്പമുള്ളതോ കൂടുതല്‍ സ്വിഫത്തുകളില്‍ യോജിപ്പുള്ളതോ ആയ ഹര്‍ഫുകളെ മുതഖാരിബൈനി എന്ന് പറയുന്നു. എന്നാല്‍ മുതഖാരിബൈനിയും മുതജാനിസൈനിയും ആയ ഹല്‍ഖിന്റെ ഹര്‍ഫുകളെ ഇദ്ഗാം ചെയ്യുന്നതല്ല. അതുപോലെ മദ്ദിന്റെ അക്ഷരങ്ങളായ യാഇനെയും വാവിനെയും ഇദ്ഗാം ചെയ്യപ്പെടുകയില്ല, ചെയ്താല്‍ മദ്ദ് ഇല്ലാതെയാകും.


മദ്ദ്

ഫത്ഹിനെ അലിഫ് കൊണ്ടും കസ്‌റിനെ സാകിനായ യാഅ് കൊണ്ടും ളമ്മിനെ സാകിനായ വാവ് കൊണ്ടും നീട്ടുന്നതിന് മദ്ദ് എന്ന് പറയുന്നു. മദ്ദ് രണ്ട് വിധമാണ്-


മദ്ദ് അസ്വ്‌ലിയ്യ്

മദ്ദ് ഫര്‍ഇയ്യ്

മദ്ദക്ഷരങ്ങളായ അലിഫ്, വാവ്, യാഅ് എന്നിവയെ ഉച്ചാരണത്തില്‍ കൊണ്ടുവരാന്‍ മാത്രം ആവശ്യമായ ഒരു മിതമായ നീട്ടലിന്ന് അസ്വ്‌ലിയ്യായ മദ്ദ് എന്ന് പറയുന്നു. ഇതിന് മദ്ദ് ത്വബഇയ്യ് എന്നും പേരുണ്ട്.


ചില കാരണങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ നീട്ടുന്നതിന് ഫര്‍ഇയ്യായ മദ്ദ് എന്ന് പറയുന്നു.


കൂടുതല്‍ നീട്ടേണ്ട കാരണങ്ങള്‍ മദ്ദക്ഷരത്തിന് ശേഷം ഹംസോ സുകൂനോ ഉണ്ടാവലാണ്.


മദ്ദ് ഫര്‍ഇയ്യ് 5 വിധമാണ്,


മദ്ദ് മുത്തസ്വില്‍ : മദ്ദക്ഷരത്തിന് ശേഷം അതേ കലിമത്തില്‍ തന്നെ ഹംസ് വരുന്നത്. ഇവിടെ 7 ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടല്‍ നിര്‍ബന്ധമാണ്.

മദ്ദ് മുന്‍ഫസ്വില്‍ : ഒരു പദത്തിന്റെ അവസരത്തില്‍ മദ്ദക്ഷരവും അടുത്ത പദത്തിന്റെ തുടക്കത്തില്‍ ഹംസും വരുന്നത്. ഇവിടെ 7 ഹര്‍കതിന്റെ ഖദ്‌റ് നീട്ടല്‍ ജാഇസാണ്.

മദ്ദ് ലാസിം : മദ്ദക്ഷരത്തിന്റെയോ ലീനക്ഷരത്തിന്റെയോ ശേഷം അതേ പദത്തില്‍ തന്നെ സുകൂന്‍ സ്ഥിരമായി ഉണ്ടാവുന്നതാണ് മദ്ദ് ലാസിം. ഇവിടെ 6 ഹര്‍കതിന്റെ ഖദ്‌റ് നീട്ടല്‍ നിര്‍ബന്ധമാണ്.

മദ്ദ് ആരിള് : മദ്ദക്ഷരത്തിന് ശേഷമുള്ള അക്ഷരത്തില്‍ വഖ്ഫ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മദ്ദാണിത്. ഇവിടെ 6 ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടല്‍ ജാഇസാണ്.

മദ്ദ് ലീന്‍ : വഖ്ഫ് ചെയ്യുന്നത് ലീനക്ഷരത്തിന് ശേഷമാണെങ്കില്‍ അതിന് മദ്ദ് ലീന്‍ എന്നു പറയുന്നു. ഇവിടെ രണ്ടോ, നാലോ, ആറോ ഹര്‍കതിന്റെ ഖദ്‌റ് നീട്ടല്‍ ജാഇസാണെങ്കിലും രണ്ട് ഹര്‍കത്തിന്റെ ഖദ്‌റ് നീട്ടലാണ് നല്ലത്.

വഖ്ഫ്

ഓതിക്കൊണ്ടിരിക്കേ ശ്വാസം വിടാന്‍ വേണ്ടി കലിമത്തുകളുടെ അവസാനത്തില്‍ നിര്‍ത്തുന്നതിനാണ് വഖ്ഫ് എന്ന് പറയുന്നത്.


വഖ്ഫിന്റെ അടയാളങ്ങളും വിധികളും:

 م വഖ്ഫ് ചെയ്യല്‍ നിര്‍ബന്ധം

 لا വഖ്ഫ് ചെയ്യരുത്

 ط വഖ്ഫ് ചെയ്യലാണ് ഉത്തമം

 قلى വഖ്ഫ് ചെയ്യലാണ് ഏറ്റവും ഉത്തമം

 صلى ചേര്‍ത്തി ഓതലാണ് ഉത്തമം

 ج വഖ്ഫ് ചെയ്തും, ചേര്‍ത്തിയും ഓതാം

 രണ്ടാലൊരിടത്ത് വഖ്ഫ് ചെയ്യാം

 O ആയത്ത് അവസാനിച്ചിരിക്കുന്നു.

Tuesday, 1 April 2025

ഏപ്രിൽ ഒന്ന് വഹാബികളുടെ റെക്സോണത്തൗഹീദിന് പത്തരമാറ്റിന്റെ തിളക്കം

 *ഏപ്രിൽ ഒന്ന് വഹാബികളുടെ റെക്സോണത്തൗഹീദിന് പത്തരമാറ്റിന്റെ തിളക്കം...😄*

👇👇👇👁️👁️👁️

https://www.facebook.com/share/v/1DYWYovgVq/

✍️നുണ,മിമിക്രി മത്സരങ്ങൾക്ക് ക്യാമ്പ് സംഘടിപ്പിച്ച ഒരു മത ലേബൽ  സംഘടനയേ ലോകത്തുള്ളൂ. അണികളെ കള്ളം പറയാൻ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന  വഹാബിസം...!


മാറി മാറി വരുന്ന തൗഹീദും ശിർക്കും പിന്നെ നൂറുകൂട്ടം വൈരുദ്യങ്ങളും ഈ പരിശീലനക്കളരിയിലെ അപൂർവ  ഉത്പന്നങ്ങളിൽ ചിലത് മാത്രമാണ്.


*നുണപറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എടത്താനാട്ടുകര അബ്ദുറഹ്മാൻ മൗലവിയുടെ അഭിമുഖത്തിൽ നിന്ന് ചില വിശുദ്ധ വരികൾ ഏപ്രിൽ ഫൂളിലെ പരിശുദ്ധ കർമ്മങ്ങൾക്കായി കാതോർക്കുന്ന  നവോത്ഥാന ന്യൂ ജനറേഷന് അഭിമാനപൂർവ്വം സമർപ്പിക്കുന്നു...*


"ഞങ്ങളുടെ ക്യാമ്പുകളിൽ നുണ പറയൽ മത്സരങ്ങൾ തന്നെ നടന്നിരുന്നു.1996 ഡിസംബറിൽ മേപ്പയൂർ സ്കൂളിൽ അസ്ഗറലി,പി. ടി ബീരാൻകുട്ടി,അലി പത്തനാപുരം,എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട നൂറോളം വി സി(വളണ്ടിയർ കോറം) പ്രവർത്തകരുടെ രഹസ്യ യോഗം നടന്നു. അതിൽ എടത്താനാട്ടുകാര മഹല്ലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലിലൊരാളായിരുന്നു ഞാൻ.പ്രച്ഛന്ന വേഷം,മിമിക്രി,കയറിൽ തൂങ്ങിയുള്ള കയറ്റം,നുണ പറയൽ മത്സരം മുതലായവ ആ ക്യാമ്പിൽ നടന്നു.അത് ഇസ്ലാമികമാണോ?നമുക്ക് ചേർന്നതാണോ എന്ന ചോദ്യങ്ങൾക്ക് ആവശ്യമായി വരും എന്നാണ് അസ്ഗറലി മറുപടി പറഞ്ഞത്.. ഏതായാലും അന്നത്തെ നുണ പറയൽ മത്സരത്തിൽ ഒന്നാം സ്ഥാനം എനിക്കും രണ്ടാം സ്ഥാനം പിരിച്ചുവിടപ്പെട്ട ഐ.സ്.എം ന്റെ ഇന്നത്തെ സ്റ്റേറ്റ് ട്രഷറർ എൻ.എം ജലീൽ മാസ്റ്റർക്കുമാണ് ലഭിച്ചത്.മത്സരവിജയി എന്ന നിലക്ക് അഞ്ച് റെക്‌സോണ സോപ്പും സോപ്പു പെട്ടികളും കിട്ടി.സ്വരം മാറ്റി ഫോണിലൂടെ സംസാരിച്ചു തെറ്റിധാരണയുണ്ടാക്കാൻ  തക്കപാകത്തിൽ മിമിക്രി പരിശീലനവും നടന്നു.അതിലും എനിക്ക് സമ്മാനം കിട്ടിയിരുന്നു.ആ ക്യാമ്പിൽ സി.പി ഉമർ സുല്ലമി ജിഹാദ് എന്ന വിഷയ സംബദ്ധമായി ക്ലാസെടുത്തിരുന്നു എന്നാണെന്റെ ബലമായ ഓർമ."[ഇസ്‌ലാഹ് മാസിക സമ്മേളന പതിപ്പ്  2003 ജനുവരി]


ഏതായാലും ഇമ്മാതിരി ഞവോത്ഥാനം ഞമ്മക്ക് മാണ്ടേ മാണ്ട... ആ സോപ്പും സോപ്പും പെട്ടിയും വഹാബീ നവോത്ഥാനത്തിന്റെ ''തിരു ശേഷിപ്പുകളായി'' എല്ലാ ഏപ്രിൽ ഒന്നിനും ജ്വലിച്ച് നിൽക്കട്ടെ...ട്രാൻസ്ഫോർമറിലെ അപായ സൂചന പോലെ...!

*ഖുദ്സി*

31-03-2025

Saturday, 29 March 2025

വഹാബിയുടെ തറാവീഹ് 4 റകഅത്തെന്ന്

*വഹാബിയുടെ തറാവീഹ് 4 റകഅത്തെന്ന്...🤣*

👇👇👇👁️👁️👁️

https://www.facebook.com/share/p/12KYGxhxEzg/

✍️''തിരുനബിയുടെ രാത്രി നിസ്കാരം എത്രയായിരുന്നു..?.റമളാനിലോ അല്ലാത്തപ്പോളോ 11 നെക്കാൾ അധികരിപ്പിക്കാറുണ്ടായിരുന്നില്ല''...

                         രാത്രിക്കുള്ള മഗ്രിബ് 3 റകഅത്ത് . ഇഷാ 4 റകഅത്ത് . 4+3= 7 റകഅത്ത് ...ഇനി ആകെ 4 റകഅത്തുണ്ട്.അതാണ് നബിയുടെ തറാവീഹ് ... മൗലവി വാചാലനായി...🤔

                  ഏതായാലും 11 റകഅത്തിന് ഒരു തീരുമാനമായി.വഹാബികൾ ഇങ്ങിനെയാണ്... പറയാനുള്ളത് മുഖത്തു നോക്കിപ്പറയും. വഹാബിത്തറാവീഹ് 20 ൽ നിന്ന് 11 ലേക്കും 8 ലേക്കും 4 ലേക്കും ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വക വഹാബികളുടെ ഇക്കോലവും കേട്ട് പുറത്തിറങ്ങിയപ്പോളാണ് വിസ്ഡം ജിന്ന് വഹാബി നേതാവ് ഫൈസൽ മൗലവിയുടെ പുതിയ തൗഹീദ് ഇറങ്ങിയത്. ''തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരമില്ലത്രെ ''... ''റമളാൻ അല്ലാത്തപ്പോളും തറാവീഹ് ഉണ്ടെന്ന് '' പറഞ്ഞ് മറ്റൊരു മുജാഹിദ് മൗലവി പുതിയ തൗഹീദുമായി ലോഞ്ച് ചെയ്തു...

ഇത് കേട്ട പടച്ചോൻ,വടിയായി മണ്ണിനടിയിലായ സകല വഹാബികളെയും പിടിച്ച് നരകത്തിലിടുകയും ഈ വിവരം നേരത്തെ അറിയിക്കാത്തതിന് ഫൈസൽ മൗലവിയെ ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു... 😆

*ഖുദ്സി*

27-03-2025

 


Friday, 28 March 2025

ഫിത്വ്,ര്‍ സക്കാത്ത് പണമായി നല്‍കരുതെന്ന് ഗർഫ് സലഫികൾ

*ഫിത്വ്,ര്‍ സക്കാത്ത് പണമായി നല്‍കാന്‍ പാടില്ല - ഗള്‍ഫ് സലഫികള്‍:-*
====
ഫിത്വ്,ര്‍ സക്കാത്ത് നല്‍കേണ്ടത് ഭക്ഷണം തന്നെയാണെന്നാണ് കര്‍മ്മശാസ്ത്ര സരണികളായ നാലു മദ് ഹബില്‍ മൂന്ന് മദ്ഹബും പഠിപ്പിക്കുന്നത്, മഹാനായ ഇമാമുല്‍ അഅ്‌ളം അബൂഹനീഫ(റ)വിന്റെ മദ് ഹബിലും ഭക്ഷണം തന്നെയാണു നല്‍കേണ്ടത് എന്നാലും ജനങ്ങള്‍ക്ക് ഉപകാരപ്രദമായതു കൊണ്ട് വിലയും നല്‍കാമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ നാലു മദ്ഹബും പിഴച്ചതാണെന്നും ഖുര്‍ആനും ഹദീ സുമാണ് ഇസ്,ലാമില്‍ പ്രമാണമെന്നും വാതോരാതെ പ്രസംഗിച്ചു നടന്നിരുന്ന ഒഹാബീ-ജമാഅത്തുകാര്‍ ഏതടിസ്ഥാനത്തിലാണ് ജനങ്ങളില്‍ നിന്നും ഫിത്വ്,ര്‍ സക്കാത്തിന്റെ പേരില്‍ പൈസ പിരിച്ചെടുക്കുന്ന തെന്ന് വ്യക്തമാക്കേണ്ടതുണ്ട്, ഹനഫീ മദ്ഹബില്‍ അങ്ങിനെ പറ്റും എന്ന ന്യായം ഒഹാബിക്ക് തെളിവാക്കാന്‍ പറ്റില്ല കാരണം മദ്ഹബുകള്‍ പിന്‍തുടരുന്നതില്‍ നിന്നും ജനങ്ങളെ ഖുര്‍ആനിലേക്കും ഹദീസിലേക്കും ക്ഷണിക്കാനാണു മുജാഹിദ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്ന് "ഇസ്ലാഹീപ്രസ്ഥാന ചരി ത്രത്തിനൊരാമുഖം" എന്ന പുസ്തകത്തിലും മുജാഹിദുകളുടെ ഔദ്യോഗിക മുഖപത്രമായ "അല്‍മനാ റി" ലും മറ്റും അവര്‍ ജനങ്ങളെ പഠിപ്പിച്ചതാണ്, അതുകൊണ്ട് തന്നെ മദ്ഹബുകളിലെ വൈവിദ്യങ്ങള്‍ തെളിവാക്കാന്‍ ഒഹാബിക്ക് ഒരിക്കലും സാധ്യമല്ല. അവര്‍ തെളിവു പറയേണ്ടത് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമാണ്. എന്നാല്‍ ഫിത്വ്,ര്‍ സക്കാത്ത് പണമായി നല്‍കാന്‍ നബിചര്യയില്‍ തെളിവില്ലെ ന്നാണ് ഒഹാബികളുടെ ഗള്‍ഫിലെ നേതാക്കള്‍ പഠിപ്പിക്കുന്നത് അതൊന്ന് നമുക്ക് പരിശോധിക്കാം.
സൗദീ ഗ്രാന്റ് മുഫ്ത്തി ആലു ശൈഖുമായും, സലഫീ പണ്ഡിതനായ സ്വാലിഹുല്‍ ഫൗസാനുമായും "അല്‍മദീനാ" പത്രത്തിന്റെ പ്രതിനിധി "മുഹമ്മദുല്‍ബൈളാനി" എന്ന വ്യക്തി നടത്തിയ അഭിമുഖത്തില്‍ പറയുന്നത് കാണുക:-
كبار العلماء: زكاة الفطر لا تدفع نقدا:-
....أمّا النّقود فالنبيّ صلى الله عليه وسلم لم يأمر بها مع أنّها كانت موجودة في وقته، كانت النّقود موجودة في عهد الرسول صلى الله عليه وسلم لـماذا عدل عنها وأمر بصاع من الطعام فنحن نتقيّد بما جاء في الحديث من جانبه أوضح الشيخ الدكتور عليّ الحكمي أنّ زكاة الفطر تدفع طعاما وذلك اتّباعا للسّنّة وهذا هو الأصحّ. (الـمدينة:9-9-2010)(الخميس:30 رمضان :1431هــ). 
ഫിത്വ്,ര്‍ സക്കാത്ത് നാണയമായി നല്‍കപ്പെടുകയില്ല, എന്ന തലക്കെട്ടില്‍ ആലുശ്ശൈഖും ഫൗസാനും പറയുന്നു: നബി(സ്വ)യുടെ കാലത്ത് നാണയമുണ്ടായിരുന്നു എന്നിട്ടും നബി(സ്വ) നാണയം നല്‍കാന്‍ കല്പിക്കാതെ ഭക്ഷണത്തില്‍ നിന്ന് ഒരു “സ്വാഅ്” നല്‍കാനാണു കല്പിച്ചത്, അതു കൊണ്ട് തന്നെ നാം നബി(സ്വ)യുടെ ഹദീസില്‍ കല്പിച്ചതനുസരിച്ച് അനുഷ്ടിച്ചു വരുന്നു, ഡോക്ടര്‍ ശൈഖ് അലിഅല്‍ ഹിക മി വ്യക്തമാക്കുന്നു:നിശ്ചയം ഫിത്വ്,ര്‍ സക്കാത്ത് ഭക്ഷണമായിട്ടാണു നല്‍കേണ്ടത്, അത് നബി(സ്വ)യുടെ സുന്നത്തിനോട് പിന്‍പറ്റിയതിനു വേണ്ടിയാണ്, അങ്ങിനെ ഭക്ഷണമായി ഫിത്വ്,ര്‍ സക്കാത്ത് കൊടുക്ക ലാണ് ഏറ്റവും സ്വഹീഹായിട്ടുള്ളതും. (അല്‍മദീന പത്രം:09-09-2010)(1431-റമളാന്‍:30- വ്യാഴം).
ഫിത്വ്,ര്‍ സക്കാത്ത് പിരിച്ചെടുക്കുന്നവരെ നിങ്ങള്‍ സൂക്ഷിക്കുക എന്ന തലക്കെട്ടില്‍ സൗദീ ഗ്രാന്റ് മുഫ്ത്തി "അല്‍മദീനാ പത്രത്തി"ലൂടെ വീണ്ടും പറയുന്നു:
المفتي: إحذروا من جامعي صدقات الفطر فهم لا يؤدونها في وقتها:-
..... ولا يجوز إخراج قيمتها نقدا بل تخرج كما فعل به النبيّ وأصحابه فمن أخرجها غير ما فعله صلى الله عليه وسلم فقد خالف هديه صلى الله عليه وسلم. (المدينة:03-08-2013)
"ഫിത്വ്,ര്‍ സക്കാത്ത്” ശേഖരിക്കുന്ന ആളുകളെ നിങ്ങള്‍ പേടിക്കുക, അവര്‍ സകാത്ത് കൊടുക്കേണ്ട സമയത്ത് കൊടുക്കുകയില്ല" എന്ന തലക്കെട്ടില്‍ വീണ്ടും ആലുശ്ശൈഖ് പറയുന്നു:"നാണയമായി ഫിത്വ്,ര്‍ സക്കാത്തിന്റെ വില നല്‍കല്‍ അനുവദനീയമല്ല, മറിച്ച് നബി(സ്വ)യും സ്വഹാബത്തും നല്‍കിയതു പോലെ ഭക്ഷണമാണു നല്‍കേണ്ടത്, നബി(സ്വ) ചെയ്യാത്ത രീതിയില്‍ ആരെങ്കിലും സക്കാത്ത് നല്‍കി യാല്‍ അവര്‍ നിശ്ചയം നബി(സ്വ)യുടെ ചര്യക്ക് എതിര്‍ പ്രവര്‍ത്തിച്ചു".(അല്‍മദീന പത്രം:03-08-2013) ല്‍ പറയുന്നതായി കാണാം.
അതേ പോലെ സൗദിയിലെ മറ്റൊരു സലഫീ പണ്ഡിതനായ ഇബ്നുഉസൈമീന്‍ പറയുന്നതു കൂടി കാണു ക:
وَلاَ تَجْزِئُ إِخْرَاجُ قِيمَةِ الطَّعَامِ لِأَنَّ ذَلِكَ خِلاَفُ مَا أَمَرَ بِهِ رَسُولُ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ وَقَدْ ثَبَتَ عَنْهُ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ:مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ- رَوَاهُ مُسْلِمٌ- وَلِأَنَّ إِخْرَاجَ اْلقِيمَةِ مُخَالِفٌ لِعَمَلِ الصَّحَابَةِ رَضِيَ اللهُ عَنْهُمْ حَيْثُ كَانُوا يُخْرِجُونَهَا صَاعًا مِنْ طَعَامٍ وَقَدْ قَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ:عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي – وَلِأَنَّ زَكَاةَ الْفِطْرِ عِبَادَةٌ مَفْرُوضَةٌ مِنْ جِنْسٍ مُعَيَّنٍ فَلاَ تَجْزِئُ إِخْرَاجُهَا مِنْ غَيْرِ الْجِنْسِ الْمُعَيَّنِ كَمَا لاَ يَجْزِئُ إِخْرَاجُهَا فِي غَيْرِ الْوَقْتِ الْمُعَيَّنِ. (مَجَالِسُ رَمَضَانْ:ص/210) لِصَالِحِ الْعُثَيْمِينْ.
ഉസൈമീന്‍ പറയുന്നു: "ഫിത്വ്,ര്‍ സക്കാത്ത് ഭക്ഷണത്തിന്റെ വില നല്‍കിയാല്‍ മതിയാകില്ല, നിശ്ചയം അങ്ങിനെ നല്‍കല്‍ നബി(സ്വ)യുടെ കല്പനക്ക് വിരുദ്ധമാണ്, നിശ്ചയം നബി(സ്വ)പറഞ്ഞതായി സ്ഥിരപ്പെ ട്ടിരിക്കുന്നു: "ആരെങ്കിലും നമ്മുടെ ദീനില്‍പെടാത്ത കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ള പ്പെടേണ്ടതാണ്". നിശ്ചയം ഫിത്വ്,ര്‍ സക്കാത്ത് വില കൊടുക്കല്‍ സ്വഹാബാക്കളുടെ ചര്യക്കും എതിരാ ണ്, അവര്‍ ഭക്ഷണത്തില്‍ നിന്നും ഒരു “സ്വാഅ്” ആയിരുന്നു കൊടുത്തിരുന്നത്, നിശ്ചയം നബി(സ്വ) പറയുന്നു: "എന്റെ സുന്നത്തും എന്റെ ശേഷം എന്റെ ഖുലഫാഉര്‍,റാശിദുകളുടെ സുന്നത്തും നിങ്ങള്‍ മുറുകെ പിടിക്കണം" നിശ്ചയം ഫിത്വ്,ര്‍ സക്കാത്ത് ഒരു നിശ്ചിത ഇനത്തില്‍ നിന്നും ഫര്‍ളാക്കപ്പെട്ട ഇബാദത്താണ്, അതു കൊണ്ട് തന്നെ നിശ്ചിത ഇനമല്ലാത്തതില്‍ നിന്നും നല്‍കല്‍ മതിയാവുകയില്ല, ഫിത്വ്,ര്‍ സക്കാത്ത് നല്‍കാന്‍ നിശ്ചയിക്കപ്പെട്ട സമയത്തല്ലാതെ നല്‍കിയാല്‍ മതിയാകാത്തതു പോലെ തന്നെ". ഉസൈമീനിന്റെ (മജാലിസു റമളാന്‍:പേജ്/210)ല്‍ കാണാവുന്നതാണ്.
അതേ പോലെ സൗദീ ഗ്രാന്റ് മുഫ്ത്തിയായിരുന്ന ഒഹാബികളുടെ സ്വീകാര്യനായ പണ്ഡിതന്‍ "ഇബ്നു ബാസ്" "ഫിത്വ്,ര്‍ സക്കാത്ത് വില നല്‍കുന്നതിന്റെ വിധി" എന്ന തലക്കെട്ടോടെ മൂന്ന് പേജില്‍ സക്കാ ത്തിനെ കുറിച്ച് വിശദീകരിച്ച് അവസാനം പറയുന്നു:
... وَمِمَّا ذَكَرْنَا يَتَّضِحُ لِصَاحِبِ الْحَقِّ أَنَّ إِخْرَاجَ النُّقُودِ فِي زَكَاةِ الْفِطْرِ لاَ يَجُوزُ وَلاَ يَجْزِئُ عَمَّنْ أَخْرَجَهُ؛ لِكَوْنِهِ مُخَالِفًا لِمَا ذُكِرَ مِنَ الْأَدِلَّةِ الشَّرَعِيَّةِ. (مَجْمُوعَةُ فَتَاوَى وَمَقَالاَتٍ مُتَنَوِّعَة:14/208 – 211)لِابْنِ بَازْ. 
ഇബ്നു ബാസ് പറയുന്നു:"നമ്മള്‍ വിവരിച്ചതില്‍ നിന്നും സത്യത്തിന്റെ വാക്താക്കള്‍ക്ക് ബോധ്യമാ വും, നിശ്ചയം ഫിത്വ്,ര്‍ സക്കാത്ത് കാഷ് നല്‍കല്‍ അനുവദനീയമല്ലെന്നും അങ്ങിനെ നല്‍കിയവന്റെ സകാത്ത് വീടുകയില്ലെന്നും, കാരണം അങ്ങിനെ വില നല്‍കുന്നത് ശറഇയ്യായ പറയപ്പെട്ട പ്രമാണ ങ്ങള്‍ക്ക് വിരുദ്ധമാണ്". ഇബ്നുബാസിന്റെ (മജ്മൂഅത്തു ഫത്താവാ വമഖാലാത്തിന്‍ മുത്തനവ്വിഅ: 14/208-211)ല്‍ വിശദീകരിച്ചതായി കാണാം.
സലഫീ പണ്ഡിതനായ “അബ്ദുല്ലാഹില്‍ അന്‍ഖറി” യോട് ചോദിച്ച ചോദ്യത്തിനു അയാള്‍ കൊടുത്ത മറുപടി:
سُئِلَ الشَّيْخُ عَبْدُ اللهِ بْنِ عَبْدِ الْعَزِيزِ الْعَنْقَرِي، هَلْ يَجْزِئُ إِخْرَاجُ زَكَاةِ الْفِطْرِ مِنَ النَّقْدَيْنِ؟ - فَأَجَابَ:إِخْرَاجُ زَكَاةِ الْفِطْرِ مِنَ النَّقْدَيْنِ لاَ يَجْزِئُ، وَلَوْ تَعَذَّرَتْ أَجْنَاسُ الطَّعَامِ. (اَلدُّرَرُ السَّنِيَّةِ فِي اْلأَجْوِبَةِ النَّجْدِيَّة:5/224) جَمَعَهُ عَبْدُ الرَّحْمَنْ النَّجْدِي-1392هـ
സലഫീ പണ്ഡിതനായ "അബ്ദുല്ലാ അല്‍അന്‍,ഖറി" യോട് ചോദിക്കപ്പെട്ടു:ഫിത്വ്,ര്‍ സക്കാത്ത് നാണയങ്ങ ളായി നല്‍കാന്‍ പറ്റുമോ?. മറുപടി: ഭക്ഷണ സാധനത്തിന്റെ ഇനങ്ങള്‍ ലഭിക്കല്‍ പ്രയാസമാണെങ്കിലും ശരി നാണയങ്ങള്‍ ഫിത്വ്,ര്‍ സക്കാത്തായി നല്‍കിയാല്‍ മതിയാവുകയില്ല. (അദ്ദുറ,റുസ്സനിയ്യ ഫില്‍ അജ് വിബത്തിന്നജ്ദിയ്യ:5/224)യില്‍ കാണാവുന്നതാണ്. ഈ ഗ്രന്ഥം ഹിജ്റ:1392.ല്‍ മരണപ്പെട്ട അബ്ദുല്‍ റഹ്,മാന്‍ അന്നജ്ദി എന്ന സലഫീ പണ്ഡിതന്‍ ഇബ്നുഅബ്ദില്‍ വഹാബ് മുതല്‍ അദ്ധേഹത്തിന്റെ കാലം വരെയുള്ള സലഫീ പണ്ഡിതന്മാരുടെ ഫത്,വകളും മസാഇലുകളും ക്രോഡീകരിച്ചു പ്രസിദ്ധീക രിച്ച ഗ്രന്ഥമാണ്.
ചുരുക്കത്തില്‍ ഗള്‍ഫ് സലഫികളൊക്കെ ഫിത്വ്,ര്‍ സക്കാത്ത് പണമായി നല്‍കിയാല്‍ മതിയാവുകയില്ലെ ന്നാണു പഠിപ്പിക്കുന്നത്. എന്ന സത്യം മൂടി വെച്ച് കേരളത്തിലെ ഒഹാബികള്‍ ഫിത്വ്,ര്‍ സക്കാത്ത് പണ മായി പിരിച്ചെടുത്ത് നഷ്ടപ്പെടുത്തുന്നു.  
====
*അബൂ യാസീന്‍ അഹ്സനി-ചെറുശോല*
ahsani313@gmail.com
***


 

Wednesday, 26 March 2025

മാസം കാണൽ: കണക്ക് വലിച്ചെറിഞ്ഞ് തൗഹീദും തിരുത്തി പൊത്തോന്ന് വീഴുന്ന വഹാബികൾ

 *മാസം കാണൽ: കണക്ക് വലിച്ചെറിഞ്ഞ്  തൗഹീദും തിരുത്തി പൊത്തോന്ന് വീഴുന്ന വഹാബികൾ...😆*

👇👇👇👁️👁️👁️

https://www.facebook.com/share/v/1A8nSn4oLs/

✍️രണ്ട് ദിവസം പെരുന്നാൾ... ഇടയിലൊപ്പിക്കാനൊരു റസ്റ്റ് ദിവസം... നാണക്കേട് കാരണം പുറത്തിറങ്ങാൻ കഴിയാതെ വഹാബീ മുറി മൊല്ലമാർ... അതിനിടയിൽ കണക്ക് നോക്കി കുത്തിയിരുന്ന ഹിലാൽ ഹിജ്റ മൗലവിമാരെ പൊതുജനം കോമഡിയാക്കി... ആകെപ്പാടെ നാണം കെട്ട വഹാബികളവസാനം തടി രക്ഷിക്കാനായി സ്വന്തം തൗഹീദ് മാറ്റി...ഇനി മുതൽ മുസ്ലിംകളെപ്പോലെ മാസം കണ്ടാലേ വഹാബീ ആപ്പീസിലെ ബീവിമാർ നോമ്പും പെരുന്നാളും നടത്തൂ എന്നിടത്തെത്തി സെൽഫീ തൗഹീദ്... 🤭


                                          ''ശാസ്ത്രം വികസിച്ചു - ചൊവ്വയിലെത്തി- ഇനി എന്തിന് കടപ്പുറം''... ഹൊ...എന്തൊക്കെയായിരുന്നു വഹാബീ പുകിലുകൾ... അവസാനം പവനായി ശവമായി..അല്ല പിന്നെ...🤣

നാണം കെടാൻ ഒന്നും ബാക്കിയില്ലാതായാൽ പാരമ്പര്യ മുസ്ലിം വഴി സ്വീകരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല... ദയവ് ചെയ്ത് നാറ്റിക്കരുത്... മുന്നേ വടിയായ വഹാബികളുടെ കാര്യമോർക്കുമ്പോളാണ്...വഹാബികൾ മുഴുവൻ മണ്ടൻമാരാണെന്ന് നേഴ്സറിക്കുട്ടികൾ പോലും പറയുന്നത് വെറുതെയല്ല. കോഴിക്കൂടടയ്ക്കും മുന്നേ ആപ്പീസിലെ സ്വന്തം സ്വർഗത്തിൽ കയറാനോടിയ മുതലുകളാണ്. കെടക്കണ കെടപ്പു കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല...😆

*ഖുദ്സി*

25-03-2025

Monday, 24 March 2025

ആരോഗ്യ അളവുകളും ടിപ്സുകളും

*മനസ്സിൽ സൂക്ഷിക്കേണ്ട പ്രധാന കാര്യങ്ങൾ:*
 1. ബിപി: 120/80
 2. പൾസ്: 70 - 100
 3. താപനില: 36.8 - 37
 4. ശ്വാസം: 12-16
 5. ഹീമോഗ്ലോബിൻ: പുരുഷൻ -13.50-18
 സ്ത്രീ - 11.50 - 16
 6. കൊളസ്ട്രോൾ: 130 - 200
 7. പൊട്ടാസ്യം: 3.50 - 5
 8. സോഡിയം: 135 - 145
 9. ട്രൈഗ്ലിസറൈഡുകൾ: 220
 10. ശരീരത്തിലെ രക്തത്തിന്റെ അളവ്: PCV 30-40%
 11. പഞ്ചസാരയുടെ അളവ്: കുട്ടികൾക്ക് (70-130) മുതിർന്നവർക്ക്: 70 - 115
 12. ഇരുമ്പ്: 8-15 മില്ലിഗ്രാം
 13. വെളുത്ത രക്താണുക്കൾ WBC: 4000 - 11000
 14. പ്ലേറ്റ്‌ലെറ്റുകൾ: 1,50,000 - 4,00,000
 15. ചുവന്ന രക്താണുക്കൾ RBC: 4.50 - 6 ദശലക്ഷം.
 16. കാൽസ്യം: 8.6 -10.3 mg/dL
 17. വിറ്റാമിൻ ഡി 3: 20 - 50 ng/ml.
 18. വിറ്റാമിൻ ബി 12: 200 - 900 പിജി / മില്ലി.
 *40/50/60 വയസ്സ് പ്രായമുള്ളവർക്കുള്ള പ്രത്യേക നുറുങ്ങുകൾ:*
 *1- ആദ്യത്തെ നിർദ്ദേശം:* ദാഹമോ ആവശ്യമോ ഇല്ലെങ്കിലും എല്ലായ്‌പ്പോഴും വെള്ളം കുടിക്കുക, ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങൾ, അവയിൽ മിക്കതും ശരീരത്തിൽ വെള്ളത്തിന്റെ അഭാവം മൂലമാണ്.  പ്രതിദിനം കുറഞ്ഞത് 2 ലിറ്റർ.
 *2- രണ്ടാമത്തെ നിർദ്ദേശം:* ശരീരത്തിൽ നിന്ന് കഴിയുന്നത്ര ജോലി ചെയ്യുക, നടത്തം, നീന്തൽ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കായികവിനോദം പോലെയുള്ള ശരീരത്തിന്റെ ചലനം ഉണ്ടായിരിക്കണം.
 *3-3 മത്തെ നുറുങ്ങ്:* കുറച്ച് കഴിക്കുക... അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തി ഉപേക്ഷിക്കുക... കാരണം അത് ഒരിക്കലും നല്ലതല്ല.  സ്വയം നഷ്ടപ്പെടുത്തരുത്, പക്ഷേ അളവ് കുറയ്ക്കുക.  പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉപയോഗിക്കുക.
 *4- നാലാമത്തെ നിർദ്ദേശം:* അത്യാവശ്യമല്ലാതെ വാഹനം ഉപയോഗിക്കരുത്.  പലചരക്ക് സാധനങ്ങൾ എടുക്കുന്നതിനോ ആരെയെങ്കിലും കണ്ടുമുട്ടുന്നതിനോ എന്തെങ്കിലും ജോലി ചെയ്യുന്നതിനോ നിങ്ങൾ എവിടെയെങ്കിലും പോകുകയാണെങ്കിൽ, നിങ്ങളുടെ കാലിൽ നടക്കാൻ ശ്രമിക്കുക.  എലിവേറ്ററുകളും എസ്‌കലേറ്ററുകളും ഉപയോഗിക്കുന്നതിന് പകരം പടികൾ കയറുക.
 *5- 5-ാം നിർദ്ദേശം* കോപം ഉപേക്ഷിക്കുക, വിഷമിക്കുന്നത് നിർത്തുക, കാര്യങ്ങൾ അവഗണിക്കാൻ ശ്രമിക്കുക.  വിഷമകരമായ സാഹചര്യങ്ങളിൽ സ്വയം മുഴുകരുത്, അവ എല്ലാ ആരോഗ്യത്തെയും നശിപ്പിക്കുകയും ആത്മാവിന്റെ മഹത്വം കവർന്നെടുക്കുകയും ചെയ്യുന്നു.  പോസിറ്റീവ് ആളുകളുമായി സംസാരിക്കുക, അവരെ ശ്രദ്ധിക്കുക.
 *6- ആറാമത്തെ നിർദ്ദേശം* ഒന്നാമതായി, പണത്തോടുള്ള ആസക്തി ഉപേക്ഷിക്കുക
 നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി ബന്ധപ്പെടുക, ചിരിക്കുക, സംസാരിക്കുക!  പണത്തിനു വേണ്ടിയല്ല, നിലനിൽപ്പിന് വേണ്ടിയാണ് പണം ഉണ്ടാക്കുന്നത്.
 *7-7-ാം കുറിപ്പ്* നിങ്ങളോട് അല്ലെങ്കിൽ നിങ്ങൾക്ക് നേടാൻ കഴിയാത്ത എന്തിനെക്കുറിച്ചോ അല്ലെങ്കിൽ നിങ്ങൾക്ക് അവലംബിക്കാൻ കഴിയാത്തതിനെക്കുറിച്ചോ ഖേദിക്കരുത്.
 അത് അവഗണിക്കുക, മറക്കുക.
 *8- എട്ടാം അറിയിപ്പ്* . അഹങ്കരിക്കരുത്. വിനയമുള്ളവരാകുക.

 വിനയം ആളുകളെ സ്നേഹത്താൽ അടുപ്പിക്കുന്നു.
 *9- ഒമ്പതാം നുറുങ്ങ്* നിങ്ങളുടെ മുടി വെളുത്തതാണെങ്കിൽ, അത് ജീവിതത്തിന്റെ അവസാനത്തെ അർത്ഥമാക്കുന്നില്ല.  ഇത് ഒരു നല്ല ജീവിതത്തിന്റെ തുടക്കമാണ്.  ശുഭാപ്തിവിശ്വാസം പുലർത്തുക, ഓർമ്മയിൽ ജീവിക്കുക, യാത്ര ചെയ്യുക, ആസ്വദിക്കുക.  ഓർമ്മകൾ സൃഷ്ടിക്കുക!
 *10- 10-ാം നിർദ്ദേശങ്ങൾ* നിങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹത്തോടെയും സഹാനുഭൂതിയോടെയും വാത്സല്യത്തോടെയും കണ്ടുമുട്ടുക!  പരിഹാസമായി ഒന്നും പറയരുത്!  നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടുക!.##