ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 16 March 2020

ഒട്ടക മൂത്രവും ഇസ്ലാമും !

#ഒട്ടകമൂത്രം_കൊറോണക്കുള്ള_മരുന്നാണോ?

അങ്ങനെ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. അത്തരം  വ്യാജ പ്രചരണങ്ങളിൽ വിശ്വാസികൾ വഞ്ചിതരാവരുത്. മൂത്രപാന ചികിത്സയെ സംബന്ധിച്ച് 2016 സെപ്തംബർ 15നും 16നുമായി മറ്റൊരു സാഹചര്യത്തിൽ ഈ വിനീതൻ തന്നെ ഒരു പഠനക്കുറിപ്പ് ഫേസ് ബുക്ക് വാളിൽ പ്രസിദ്ധീകരിച്ചിരുന്നു. സഹചര്യേണ പ്രസക്തമായതിനാൽ അപ്പടി പുനഃപ്രസിദ്ധീകരിക്കുന്നു. സത്യം മനസ്സിലാക്കുവാൻ ഉദ്ദേശിക്കുന്നവർക്കു ഉപകരിച്ചേക്കും.

#ഒട്ടകമൂത്രം_കുടിക്കാൻ_നബി_സ്വ_പറഞ്ഞോ?

ഒരു ക്രിസ്ത്യൻ പാതിരിയുടെ FB പോസ്റ്റിൽ നബി സ്വ. ഒട്ടകത്തിന്റെ മൂത്രം കുടിക്കാൻ നിർദേശിച്ചുവെന്ന് പറഞ്ഞു പരിഹസിക്കുന്നു. ഇനി മുതൽ മുസ് ലിംകൾ ഒട്ടകത്തിന്റെ മൂത്രം കുടിച്ചു സുഖക്കേട് മാറ്റട്ടെ എന്നാണയാൾ പറയുന്നത്. വസ്തുതയെന്ത്?
Mushthak Kannur, Nishad Naseer

#പ്രതികരണം

ഇസ് ലാമിനെ മൂത്രപാന ചികിത്സയുമായി ബന്ധപ്പെടുത്തി വക്രീകരിച്ചു ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.  ഇവയിൽ അധികവും അർത്ഥശൂന്യവും കഴമ്പില്ലാത്തതുമാണ്. നബി സ്വ. മൂത്രപാന ചികിത്സ നിർദ്ധേശിച്ച ഒരു സംഭവം - ഒരേയൊരു സംഭവം - ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവമാണ്. സ്വഹീഹായ ഹദീസു ഗ്രന്ഥങ്ങളിലും അനേകം തഫ്സീറുകളിലും അക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്. അബൂ ഖിലാബ റ. നിവേദനം ചെയ്യുന്ന സുദീർഘമായ ഒരു ഹദീസിന്റെ ആരംഭമിങ്ങനെ: അനസ് റ. പറഞ്ഞു   ഒരിക്കൽ ഉഖ്ൽ അല്ലെങ്കിൽ ഉറയ്ന ഗോത്രക്കാരായ ഒരു സംഘം മദീനയിൽ വന്നു ; അവർക്ക്  മദീനയിലെ കാലാവസ്ഥ പിടിച്ചില്ല (ദീനം ബാധിക്കുകയും ചെയ്തു).  അപ്പോൾ (മരുന്നായി) കറവ ഒട്ടകങ്ങളുടെ പാലും മൂത്രവും കുടിക്കാൻ നബി  സ്വല്ലല്ലാഹു അലൈഹി വ സല്ലമ അവരോടു നിർദേശിച്ചു. അങ്ങനെ നബി തിരുമേനി നിർദേശിച്ചത്‌ പ്രകാരം  അവർ ഒട്ടകങ്ങളുടെ അടുത്ത് പോകുകയും അവരുടെ അസുഖം ഭേദമാവുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു."

#ഹദീസ്_ശ്രദ്ധിച്ചു_വായിക്കുക.

ഒന്ന്. നബി സ്വ. ചികിത്സ നിർദേശിച്ചത് എല്ലാ രോഗികൾക്കുമല്ല. ഉഖ്ൽ അല്ലെങ്കിൽ ഉറയ്നയിൽ നിന്നു തിരുസന്നിധിയിൽ വന്നവർക്കു മാത്രമാണ്. രോഗം എന്തായിരുന്നുവെന്ന് ഈ ഹദീസിൽ നിന്നു വ്യക്തമല്ലെങ്കിലും അവർക്കനുഭവപ്പെട്ട ഏതോ ഒരു രോഗത്തിനു മാത്രമാണെന്നുറപ്പ്. അതു ഉദരസംബന്ധമായ അസുഖമായിരുന്നുവെന്ന് ചില നിവേദനങ്ങളിലുണ്ട് .

രണ്ട്. ഒട്ടകത്തിന്റെ മൂത്രം മാത്രമല്ല, പാലും മരുന്നായി നിർദേശിച്ചിട്ടുണ്ട്. അതു മിശ്രിതമോ വെവ്വേറെയോ ആകാം.

മൂന്ന്. മൂത്രചികിത്സയിലൂടെ അവർ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

അഥവാ, ഫലം കണ്ട ഒരു ചികിത്സയെ കുറിച്ചാണ്, അല്ലാതെ ശമനം ഓഫർ ചെയ്തു പണം പറ്റിച്ച അനുഭവമല്ല ചർച്ച! ഇനി പറയാം.

#മൂത്രപാന_ചികിത്സ

ആരോഗ്യപാലനം, സൗന്ദര്യസംവർദ്ധനം മുതലായവക്കായി മൂത്രം ഉപയോഗിക്കുന്ന വൈദ്യസമ്പ്രദായമാണ് Urine Therapy അഥവാ മൂത്രപാന ചികിത്സ. 2012 ഫെബ്രുവരി 20-ലെ Times of India യിൽ ആചാര്യ വി. വാസുദേവയുടെ Does urine therapy work? എന്ന ലേഖനത്തിൽ പറയുന്നത് ശരീരത്തെ ചൈതന്യവത്താക്കി നിലനിർത്തി വാർദ്ധക്യത്തെ അകറ്റാനും, വിട്ടുമാറാത്ത പല രോഗങ്ങളേയും ശമിപ്പിക്കാനും ഈ വൈദ്യമുറയ്ക്ക് കഴിവുണ്ടെന്നാണ്.

#മൂത്രപാന_ചികിത്സയുടെ_ചരിത്രം.

  ഇത് അറബികൾക്കിടയിൽ മാത്രം നിലനിന്നിരുന്നതോ നബി സ്വ.യോടെ ആരംഭിച്ചതോ അല്ല. പുരാതന കാലം മുതലേ ഈജിപ്തിലും ചൈനയിലും ഇതു പ്രചാരത്തിലുണ്ടായിരുന്നു. മെക്സിക്കോയിലെ ആസ്ടെക്കുകൾ മുറിവുകൾ കഴുകാൻ മൂത്രം ഉപയോഗിച്ചിരുന്നു എന്ന് മാക്സൈൻ ഫ്രിത്ത്  2006 ഫെബ്രുവരി 21-നു  The Independant എന്ന ബ്രിട്ടീഷ് ദിനപ്പത്രത്തിൽ എഴുതിയ "Urine: The body's own health drink" എന്ന ലേഖനം വ്യക്തമാകുന്നു. ഒന്നാം നൂറ്റാണ്ടിലെ റോമൻ ചരിത്രകാരൻ പ്ലിനി, (പ്ലിനി ദ എൽഡർ), വൃണങ്ങൾ, തീപ്പോള്ളൽ, മുറിവുകൾ, തേൾ കുത്തൽ എന്നിവയുടെയൊക്കെ ചികിത്സയ്ക്ക് പുതുമൂത്രത്തിന്റെ ഉപയോഗം നിർദ്ദേശിച്ചിരുന്നു എന്ന് 2011 മാർച്ച് 10-ലെ "The guardian" ദിനപ്പത്രത്തിൽ എഴുതിയ The Unusual Uses of Urine എന്ന ശാസ്ത്ര ലേഖനത്തിൽ Richard Sugg പറയുന്നുണ്ട്.

ബിസി ഒന്നാം നൂറ്റാണ്ടിലെ  ലാറ്റിൻ കവി Catallus, സ്പെയിൻകാരനായ ഇഗ്‌നേഷ്യസിന്റെ ചിരിയെ പരിഹസിച്ചു കൊണ്ട് തന്റെ  Your Teeth! : Egnatius എന്ന കവിതയിൽ എഴുതുന്നത് വായിക്കൂ:

there’s nothing more foolish than foolishly smiling.
Now you’re Spanish: in the country of Spain
what each man pisses, he’s used to brushing
his teeth and red gums with, every morning,
so the fact that your teeth are so polished
just shows you’re the more full of piss.

(വിഡ്ഢിച്ചിരിയേക്കാൾ വിഡ്ഡിത്തം വേറെയില്ല.
നീയിപ്പൊ ഒരു സ്പെയിൻകാരൻ,
സ്പെയിൻ നാട്ടിൽ ഓരോ മനുഷ്യനും
സ്വന്തം മൂത്രം കൊണ്ടാണ്
രാവിലെ പല്ലും മോണയും തേയ്ക്കുന്നത്‌.
അതിനാൽ നിന്റെ പല്ലുകളുടെ തിളക്കം,
നീയാണ് ഏറ്റവും കൂടുതൽ മൂത്രിക്കുന്നതെന്നാണ് കാണിക്കുന്നത്).

പുരാതനറോമിലും സ്പെയിനിലും പല്ലുകൾ തിളക്കമുള്ളതായി നിലനിർത്താൻ മൂത്രം ഉപയോഗിച്ചിരുന്നുവെന്ന് ഈ വരികൾ അറിയിക്കുന്നുണ്ട്.

#ആധുനിക_കാലത്ത്.

ഇന്ത്യയുടെ അഞ്ചാം പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി മൂത്രപാന ചികിത്സയുടെ അതിശക്തനായ ഒരു വക്താവ് ആയിരുന്നു. സർവ രോഗസംഹാരിയാണെന്ന് പോലും അദ്ദേഹം വാദിച്ചിരുന്നുവത്രെ. 1978ൽ Dan Rather മായി അദ്ദേഹം നടത്തിയ ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ യൂറിൻ തെറാപ്പിക്കു അനുകൂലമായി വാദഗതികൾ നിരത്തുകയുണ്ടായി. ദീർഘകാലമായി മൂത്രപാന ചികിത്സ ചെയ്തിരുന്ന ദേശായി, ശരിയായ ചികിത്സ നേടാൻ കഴിയാത്ത മില്യൺ കണക്കിന് ഭാരതീയർ മൂത്രപാന ചികിത്സ സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു ( Chowdhury, Prasenjit (July 27, 2009)."Curative Elixir: Waters Of India". The Times of India. Archived from the original on 2009-06-30).

ബ്രിട്ടീഷ് സിനിമാ നടിയായിരുന്ന സാറാ മൈൽസ് മുപ്പതു വർഷത്തോളം അലർജി സംബന്ധമായ രോഗങ്ങൾക്ക് മൂത്രപാന ചികിത്സ നടത്തിയിരുന്നു ( 'I can't wait to get off this planet', interview with Sarah Miles in The Independent, September 2007).

2008 ൽ നിലവിൽ വന്ന ചൈന യൂറിന്‍ തെറാപ്പി അസോസിയേഷന്‍ വക്താക്കള്‍ പറയുന്നത് കഷണ്ടി മുതല്‍ ട്യൂമര്‍ വരെ മാറ്റാനുള്ള ഔഷധ ഗുണം മൂത്രത്തിനുണ്ടെന്നാണ്. രോഗശാന്തിയ്ക്ക് വേണ്ടി ഈ അസോസിയേഷനിലെ അംഗങ്ങള്‍ മൂത്രം കുടിയ്ക്കും. ഏത് രോഗവും ഇത്തരത്തില്‍ ഭേദമാക്കാമെന്നാണ് സംഘടന വാദിയ്ക്കുന്നത്.

കേരള നിയമസഭയിൽ ഇപ്പോഴും ഉദുമ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.കുഞ്ഞിരാമൻ എം.എൽ.എ 1995 മുതൽ ഹൃദ്രോഗ ചികിത്സക്കായി യൂറിൻ തെറാപ്പിയാണ് സ്വീകരിച്ചിരുന്നത്. ചന്തേര യു.പി. സ്കൂളിൽ നടന്ന 'രോഗമുക്തി സമൂഹത്തിന് യൂറിൻ തെറാപ്പി' എന്ന സെമിനാറിൽ സംസാരിച്ചുകൊണ്ടാണ് നല്ലൊരു വൈദ്യൻ കൂടിയായ എം.എൽ.എ ഇക്കാര്യം വെളിപ്പെടുത്തിയത്. 2013 നവംബർ 20ന് മൂത്രപാനചികിത്സയെ (urine therapy or urotherapy) കുറിച്ച് സൂര്യ ടി.വി സംഘടിപ്പിച്ച ഒരു സംവാദത്തില്‍  മൂത്രപാനംമൂലം വിവിധ രോഗങ്ങള്‍ ഭേദമായ ഇരുപതിലധികം പേര്‍ അനുഭവസാക്ഷ്യം പറയാനെത്തി. ഇങ്ങനെ ശ്രദ്ധേയരായ
അനേകം വ്യക്തികളെയും സംഭവങ്ങളെയും  ഉദ്ധരിക്കാനാകും. ചുരുക്കത്തിൽ ജനപ്രീതി നേടിയ ഒരു പരമ്പരാഗത ചികിത്സാ രീതിയാണ് യൂറിൻ തെറാപ്പി .

#പ്രീമാരിൻ
ആർത്തവം നിലച്ചുപോവുക, യോനി വരണ്ടതാവുക, ആർത്തവവിരാമത്തെ തുടർന്നുണ്ടാകുന്ന അസ്ഥിക്ഷതം,  തുടങ്ങിയവക്ക് സ്ത്രീകൾക്ക് നിർദേശിക്കപ്പെടാറുള്ള ഈസ്ട്രജൻ ഉത്പന്നമായ PREMARIN എന്ന ഔഷധം പെൺകുതിരയുടെ മൂത്രമാണ് എന്ന് അറിയുന്നവർ വിരളമായിരിക്കും. PREMARIN എന്ന വാക്കിന്റെ പൂർണ രൂപം തന്നെ PREgnant MARe urIN (ഗർഭിണിയായ പെൺകുതിരയുടെ മൂത്രം) എന്നാണ്! ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മൂന്നാമത്തെ ഔഷധം പ്രീമാരിനാണ് - Tylenol ന്റെ തൊട്ടുപിറകെ!

#ഒട്ടകമൂത്രത്തിനു_പ്രത്യേകതയുണ്ടോ?

ഓരോ നാട്ടിലെയും ജനങ്ങൾ ആ നാട്ടിലെ വ്യത്യസ്ത ജീവികളുടെ മൂത്രത്തിനു സവിശേഷതയുണ്ടെന്ന് മനസിലാക്കിയിരുന്നു. ഭാരതത്തിൽ ഗോമൂത്രത്തിനായിരുന്നു പ്രചാരം. യൂറോപ്പിൽ കുതിരമൂത്രമാണ് കൂടുതൽ പ്രചരിച്ചത്. നബിതിരുമേനി യൂറിൻ തെറാപ്പി നിർദേശിച്ച സംഭവത്തിലുള്ളത് ഒട്ടകമാണ്. അതിനു മറ്റുള്ളവയേക്കാൾ സവിശേഷതയുണ്ടെന്ന വാദം അവിടെ ഉന്നയിച്ചിട്ടില്ല. എങ്കിലും ആധുനിക കാലത്തെ ചില പഠനങ്ങൾ ഒട്ടകമൂത്രത്തിന് സവിശേഷതയുണ്ടെന്ന് പറയുന്നു. British Institute of Biology യുടെ പ്രസിദ്ധീകരണത്തിൽ Dr Sabah Jassim  എഴുതിയ ശാസ്ത്ര പ്രബന്ധത്തിൽ ഒട്ടകമൂത്രത്തിലുള്ള പ്രതിരോധാണുക്കളുടെ എണ്ണം താരതമ്യേന കൂടുതലാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  BBC ലേഖകൻ David Bamford അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന് ഈ ലിങ്ക് ഉപയോഗിക്കുക: http://news.bbc.co.uk/1/hi/world/middle_east/1702393.stm

ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം Chinese Pharmaceutical Company നടത്തിയിട്ടുണ്ട്. കാൻസർ രോഗികൾക്ക് നടത്തിയ കീമോതെറാപ്പി 30 ശതമാനം പേരിലേ വിജയിച്ചുള്ളൂ. എന്നാൽ ഒട്ടക മൂത്രത്തിൽ നിന്ന് ഉണ്ടാക്കുന്ന കാൻസർ പ്രതിരോധ മരുന്നായ CDA-II അറുപത്തൊന്ന് ശതമാനം പേർക്ക് ഗുണം ചെയ്തു!

#പഠനങ്ങൾ
മൂത്രപാന ചികിത്സയെ കുറിച്ച് വിശദമായി ആഖ്യാനിക്കുന്ന ധാരാളം പഠനങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. ഗൂഗ്ളിൽ medicine made from urine എന്ന് ടൈപ് ചെയ്താൽ പ്രത്യക്ഷപ്പെടുന്ന ഒരോ ലിങ്കും നിങ്ങളെ അതിശയിപ്പിക്കും. ഈ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ രചന 1940 കളില്‍ ജെ.ഡബ്‌ളിയു. ആംസ്‌ട്രോങ് എന്ന ബ്രിട്ടീഷുകാരന്‍ എഴുതിയ The Water Of Life: A Treatise on Urine Therapy എന്ന പുസ്തകമാണ്. ടി. നാരായണന്‍ നിർവഹിച്ച ഈ ഗ്രന്ഥത്തിന്റെ സ്വതന്ത്ര പരിഭാഷ 2011 ൽ  'യൂറിന്‍ തെറാപ്പി' എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Martha M. Christy  എഴുതിയ Your Own Perfect Medicine: The Incredible Proven Natural Miracle Cure that Medical Science Has Never Revealed! എന്ന ഗ്രന്ഥവും ലോകവ്യാപകമായി വായിക്കപ്പെട്ടിട്ടുണ്ട്. Flora Peschek-Böhmer, Gisela Schreiber എന്നിവർ ചേർന്നെഴുതിയ Urine Therapy: Nature's Elixir for Good Health എന്ന ഗ്രന്ഥവും മികച്ച റഫറൻസാണ്.

#ഇസ്ലാമിക_നിലപാട്
ഇത്രയും വിവരിച്ചതിന്റെ താത്പര്യം യൂറിൻ തെറാപ്പി സർവ രോഗസംഹാരിയാണെന്നോ ഏറ്റവും മികച്ച ചികിത്സാരീതിയാണെന്നോ നിരുപാധികം പ്രോത്സാഹിക്കപ്പെടേണ്ടതാണെന്നോ  ഇസ്‌ലാം വിശ്വസിക്കുന്നുണ്ട് എന്നല്ല. ഒരു ചികിത്സാ രീതി എന്ന നിലയിൽ മനുഷ്യാനുഭവ ചരിത്രം അതിനെ വകവെച്ചിട്ടുണ്ട് എന്നാണ്. മൂത്രം മനുഷ്യന്റെതായാലും മൃഗത്തിന്റെതായാലും നജസ് - മാലിന്യം ആണ്. അത് ഉപയോഗിക്കുന്നതല്ലാതെ ജീവൻ നിലനിർത്തുവാനോ രോഗശമനത്തിനോ വേറെ വഴിയില്ലാതാകുമ്പോൾ അല്ലാതെ ഇസ്‌ലാം അനുവദിക്കുന്നില്ല. എന്നു മാത്രമല്ല, മറ്റു വഴികളുണ്ടായിരിക്കെ മൂത്രപാനം ചെയ്യുന്നത് ഹറാം - നിഷിദ്ധമായ പാപകൃത്യം കൂടിയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയോ വികാസമോ ഒന്നും ഇല്ലാതിരുന്ന കാലത്താണ് മറുമരുന്നില്ലാത്ത സാഹചര്യത്തിൽ നബിതിരുമേനി യൂറിൻ തെറാപ്പി നിർദേശിച്ചത്.

#മുസ്ലിംകൾ_ഒട്ടകമൂത്രം_കുടിക്കണോ?

ഹദീസിൽ യൂറിൻ തെറാപ്പിക്കു നിർദേശിച്ചതു ചൂണ്ടിക്കാട്ടി മുസ്‌ലിംകൾ ഇനി മുതൽ അസുഖം വന്നാൽ ഒട്ടകമൂത്രം കുടിക്കണം എന്ന് പരിഹസിക്കുന്ന മിഷണറി സുഹൃത്തും അയാളുടെ പോസ്റ്റിനു കീഴെ കമന്റിടുന്ന മറ്റു ചിലരും കഥയറിയാതെയാണ് ആട്ടം കാണുന്നത്. സാക്ഷാൽ ബൈബിളിൽ തന്നെ മൂത്രചികിത്സയെ സൂചിപ്പിക്കുന്ന വരികളുണ്ട്.

ഇരുപതാം നൂറ്റാണ്ടിൽ യൂറിൻ തെറാപ്പിയെ സംബന്ധിച്ച് എഴുതിയ ജെ.ഡബ്ലിയൂ. ആംസ്ട്രോങ്ങ്, തന്നെ ഈ ചികിത്സാവിധിയിലേക്ക് ആകർഷിച്ചത് ഹീബ്രു ബൈബിളിലെ 5/15 വാക്യമാണെന്ന് അവകാശപ്പെടുകയുണ്ടായി. "നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക." എന്നാണ് പ്രസ്തുത വാക്യം.

ചിലർ യിരമ്യാവ് 2/13 ഇതിനോട് ചേർത്തു വായിക്കുന്നു: "എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു."

ആദ്യത്തെ വാക്യത്തിലെ 'സ്വന്തജലാശയത്തിലെ തണ്ണീർ' എന്ന വാക്യവും രണ്ടാമത്തേതിലെ 'ജീവജലം' എന്ന വാക്കുമാണ് വേറെ അർഥസാധ്യതകൾ ഉണ്ടെങ്കിലും യൂറിൻ തെറാപ്പിക്ക് അനുകൂലമായി ഉദ്ധരിക്കപ്പെടാറുള്ളത്. ആംസ്ട്രോങ്ങ് തന്റെ കൃതിക്കു "ജീവജലം" (Water of Life)  എന്ന പേരാണ് കൊടുത്തതു എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് കുഞ്ഞാടുകൾ ആദ്യം സ്വന്തം മൂത്രം പാനം ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റാവില്ല.

ഹൈന്ദവ നിലപാടും വ്യത്യസ്തമല്ല. മൂത്രപാന ചികിത്സ ആർഷഭാരത സംസ്കാരത്തിന്റെ ഭാഗമാണ് എന്നാണ് പല ഹിന്ദുക്കളും വിശ്വസിക്കുന്നത്. കേന്ദ്രമന്ത്രി ശ്രീ നിദിൻ ഗാഡ്കരിയെ ഉദ്ധരിച്ച് ഈയിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കും.

താന്ത്രിക പാരമ്പര്യത്തിൽ പെട്ട 'ദമരതന്ത്രം' എന്ന സംസ്കൃതകൃതിയിലെ ഒരു ഖണ്ഡം മൂത്രപാനത്തിന്റെ മഹത്വങ്ങൾ എടുത്തു പറയുന്നു. ശിവൻ പാർവതിക്കു നൽകുന്ന ഉപദേശത്തിന്റെ രൂപത്തിൽ എഴുതപ്പെട്ട 107 ശ്ലോകങ്ങൾ അടങ്ങുന്ന ഈ ഖണ്ഡം മൂത്രചികിത്സയുടെ രീതിയും പ്രയോജനങ്ങളും വിവരിക്കുന്നുണ്ട്.

രാത്രി മൂന്നു യാമം പിന്നിട്ട ശേഷം ഉറക്കമുണർന്ന്, കിഴക്കുദിശയിലേക്ക് തിരിഞ്ഞു നിന്ന് സ്വർണ്ണം, വെള്ളി, ചെമ്പ്, ഓട്, പിത്തള, ഇരുമ്പ്, മണ്ണ്, ദന്തം, തോൽ, തടി എന്നിവയിൽ ഏതെങ്കിലും കൊണ്ടുള്ള പാത്രത്തിൽ മൂത്രം ശേഖരിക്കണം. ഇപ്രകാരം ശേഖരിക്കുന്ന മൂത്രം പത്തു വർഷം നിഷ്ഠാപൂർവം പാനം ചെയ്താൽ വായുവിലൂടെ പറക്കാനാകുമെന്നും പന്ത്രണ്ടു വർഷം അതു തുടരുന്നവർ ആചന്ദ്രതാരം ജീവിക്കുമെന്നും മറ്റുമുള്ള അവകാശവാദവും ഇതിലുണ്ട്.

സാധാരണ ഉദ്ധരിച്ചു കാണാറുള്ളത് ദമരതന്ത്രത്തിലെ പത്താം ശ്ലോകമാണ്:
"മുഖശുദ്ധിം വിധായാതാ
കൃത്വാ ചാവശ്യകീ ക്രിയാം
പിബേത് ശിവാംബു വിമലം
ജൻമ രോഗ വിനാശനം"
(പ്രഭാതത്തിൽ എഴുന്നേറ്റ് മുഖം കഴുകി പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ച ശേഷം തന്റെ നിർമലമായ മൂത്രം - ശിവാംബു - കുടിച്ചാൽ എല്ലാ വിധ ജൻമരോഗങ്ങളെയും അതു നശിപ്പിക്കും).  കൂടുതൽ വായിക്കാൻ :
www.healsa.co.za/PDF%20Files/Damar_Tantra.pdf.

ആയുർവേദത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ചരകന്റെ വിശ്വപ്രസിദ്ധമായ ഗ്രന്ഥമായ ചരകസംഹിതയിലെ ഒരു ഭാഗത്ത് എട്ടു തരം മൂത്രങ്ങളുടെ ഗുണങ്ങൾ വിശദീകരിക്കുന്നത് പ്രസിദ്ധമാണ്. wikisource ൽ "ചരകസംഹിത/സൂത്രസ്ഥാനം/ദീർഘഞ്‌ജീവിതീയം'' എന്ന് ടൈപു ചെയ്താൽ പൂർണമായ സംസ്കൃത മൂലത്തോടൊപ്പമുള്ള പരിഭാഷയും ലഭ്യമാണ്.

അതായത്, ലോകത്തെ എല്ലാ പുരാതന സംസ്കാരങ്ങളിലും മൂത്രപാന ചികിത്സ നിലനിന്നിരുന്നു. എല്ലാവരും അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാം മാത്രമാണ് നിവൃത്തി കെട്ടാലല്ലാതെ ഈ 'മാലിന്യചികിത്സ' പാടില്ലെന്ന് വിലക്കിയത്.
✍ Muhammad Sajeer Bukhari

Wednesday, 4 March 2020

തബ്ലീഗ് നേതാവ് നബിയുടെ ഉസ്താദ് !

*തള്ളുമ്പോൾ ഒരു മയത്തിനൊക്കെ തള്ളിക്കൂടേ തബ്ലീഗുകാരേ...❓*
👇👇👇👁️👁️👁️

✍️ വിജ്ഞാനത്തിന്റെ അവസാന വാക്കും സൃഷ്ടികളിൽ ഏറ്റവും ഉത്തമരുമായ തിരുനബി(സ്വ)ക്ക് എല്ലാഭാഷകളിലും  പരിജ്ഞാനമുണ്ടെന്ന് ഖുര്‍ആന്‍ ആയത്തുദ്ധരിച്ച് ഇമാം ഇബ്നുഹജറുല്‍ അസ്ഖലാനി(റ) ലോകപ്രസിദ്ധമായ തന്റെ ഫത്ഹുല്‍ ബാരിയില്‍ സംശയലേശമന്യേ രേഖപ്പെടുത്തിയിട്ടുണ്ട്. അമ്പിയാക്കൾക്കോ ഔലിയാക്കൾക്കോ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ വിശേഷണങ്ങളുണ്ടെന്ന് കേട്ടാൽ അതംഗീകരിക്കാനോ അത്തരം വിശേഷണങ്ങൾ കൊടുക്കാൻ പടച്ചോനെ ഒരു നിലക്കും സമ്മതിക്കുകയോ ചെയ്യാത്ത -വഹാബിസത്തിന്റെ ബി ടീമായ തബ്ലീഗുകാർ കനത്ത ബാറ്റിംഗുമായാണ് ക്രീസിലിറങ്ങിയത്. എത്ര പ്രാമാണിക പണ്ഡിതർ  പറഞ്ഞാലും തിരുനബിക്ക് അത്തരം വിശേഷണങ്ങൾ അംഗീകരിച്ചു കൊടുക്കാൻ ഞമ്മള് സമ്മതിക്കില്ലെന്നതാണ് നിലപാട്... പടച്ചോൻ കൊടുക്കാൻ തീരുമാനിച്ചാലും ഞമ്മന്റെ മൗലാനമാരത് തടയുമെന്ന ധിക്കാരം... അതെങ്ങിനെയാണെന്നോ.... തിരു നബിയെപ്പിടിച്ച് തബ്ലീഗ് മൗലാനമാരുടെ ശിഷ്യനാക്കുക... എങ്ങിനെയുണ്ട് പരിപാടി... തബ്ലീഗുകാരോടാണ് പടച്ചോന്റെ കളി...

                       തിരുനബിയെപ്പിടിച്ച് ഞമ്മന്റ സ്കൂളിൽ അഡ്മിഷൻ കൊടുത്ത് - നബിക്കറിയാത്ത ഉർദു പഠിപ്പിച്ചു കൊടുത്തു... അങ്ങിനെ തബ്ലീലീഗുകാർ നബിയുടെ ഉസ്താദുമായി... ഇനി പടച്ചോൻ എന്തോന്ന് ചെയ്യാൻ... തബ്ലീലീഗ് കാരോടാണ് പടച്ചോന്റെ കളി... കിളി പോയ അണികളാകട്ടെ ഈ തള്ളൊക്കെ വെള്ളം ചേർക്കാതെ വിഴുങ്ങുകയും ചെയ്തു. ഇത്തരക്കാരിനി അഡ്മിഷൻ നമ്പർ അന്വേഷിച്ച് നടന്നാലും അത്ഭുതപ്പെടാനില്ല. ആരുമായും സംസാരിച്ച്  സമയം കളയരുതെന്ന ഒറ്റമൂലി ഉള്ളത് കൊണ്ട് അണികൾ ഇതൊന്നും ചോദിക്കില്ല.നേതാക്കൾക്ക് അതിനാൽ പരമസുഖവും പരിപ്പുകറിയും...

                         ''കുരുത്തക്കേടിന്റെ'' മാസ്റ്റർ പീസിവർ കുടം തുറന്നു വിട്ടാലും അത്ഭുതപ്പെടാനില്ല. ആശാനല്ലേ, ശിഷ്യനോടാകുമ്പോൾ അതൊക്കെ സ്വാഭാവികം മാത്രം... ഇനി - ആ മഹത്തായ തള്ള് ,തബ്ലീഗ് നേതാവ് അമ്പേട്ടവിയിലൂടെ ഇങ്ങിനെ വായിക്കാം...

         
                   “സദ്വൃത്തനായ ഒരാള്‍ നബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ) ഉറുദുവില്‍ പലകാര്യങ്ങളും സംസാരിക്കുന്നത് കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു. അങ്ങ് ശരിയായ അറബിയായിരിക്കേ എങ്ങനെയാണ് ഈ ഭാഷ സംസാരിക്കുന്നത്? തിരു നബി(സ) പ്രതികരിച്ചു. ദയൂബന്ദ് മദ്റസയിലെ പണ്ഡിതരുമായി ബന്ധപ്പെട്ട് തുടങ്ങിയപ്പോള്‍ എനിക്ക് ഈ ഭാഷ വശമായി’’ (ബറാഹീനെ ഖാത്വിഅ പേ.30 ]

                    നബി തങ്ങൾ ഉറുദു പഠിച്ചത് ഏത് ഉസ്താദിൽ നിന്നാണെന്ന് എല്ലാ തബ്ലീഗുകാർക്കും ശെരിക്ക് മനസ്സിലായല്ലോ അല്ലേ... തിരു നബിയുടെ പോലും ഉസ്താദാണ് ഞമ്മടെ നേതാക്കൾ... ഇത് കേട്ടാലുടനെ ,നമുക്ക് ദീൻ എത്തിച്ചു തന്ന മുൻ കാല -പ്രാമാണിക പണ്ഡിത മഹത്തുക്കളുടെ കിതാബുകളുമായി നിങ്ങളെ വഴി പിഴപ്പിക്കാനും ഞമ്മന്റെ നേതാക്കളുടെ ഉസ്താദ് പദവി എടുത്തുകളയാനും ചിലർ വന്നേക്കാം... ശ്രദ്ധിച്ചോളണമവരെ... നാം അവരോട് സംസാരിച്ച് സമയം കളയരുത്... നമുക്ക് നിസ്കരിക്കാനാളെക്കൂട്ടുന്ന മാസ്റ്റർ പീസുമായി ഇരുളിലേക്ക് ഊളിയിടാം...!... അതാകുമ്പോൾ സാധാരണക്കാരൊട്ടും സംശയിക്കില്ല...!...
*ഖുദ്സി*
04-03-2021



Friday, 28 February 2020

ഉംറ മുടങ്ങിയാൽ ?

*⛔കൊറോണ, ഉംറ മുടങ്ങി⛔*

*ചോദ്യം:👇*

ഉംറക്ക് ഇഹ്റാം ചെയ്തു വിമാനത്തിൽ കയറി, പക്ഷെ ഉംറ ചെയ്യാൻ കഴിയാതെ തിരിച്ചു പോരേണ്ടി വന്നു, ഇനി എന്താണ് ചെയ്യേണ്ടത് ? പെട്ടെന്ന് ഉത്തരം പറഞ്ഞു തന്നാലും.

*✳മറുപടി:👇*

ഇത്തരം പ്രതിസന്ധികൾക്കെല്ലാം വളരെ വ്യക്തവും കൃത്യവും എന്നാൽ ലളിതവ്യമായ പരിഹാരം ഇസ്ലാമിക ശരീഅത്തിൽ ഉണ്ട്.

അല്ലാഹു പറയുന്നു:

{وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنَ الْهَدْيِ وَلَا تَحْلِقُوا رُءُوسَكُمْ حَتَّى يَبْلُغَ الْهَدْيُ مَحِلَّهُ..}- الْبَقَرَةُ: 196.

ദൈവപ്രീതിക്കായി ഹജ്ജും ഉംറയും ഉദ്ദേശിച്ചാല്‍ അതു നിറവേറ്റുക. എവിടെയെങ്കിലും വച്ച് നിങ്ങള്‍ തടയപ്പെട്ടാല്‍, അപ്പോള്‍ സാധ്യമായ ബലി നിര്‍വഹിക്കുക ബലിമൃഗം അതിന്റെ സ്ഥാനത്ത് എത്തിച്ചേരുന്നതു വരെ നിങ്ങള്‍ മുണ്ഡനം ചെയ്യരുത്... (അൽ ബഖറ: 196).

ഹജിനോ ഉംറക്കോ ഇഹ്റാം ചെയ്ത് പുറപ്പെട്ടാൽ ഇടയ്ക്ക് വച്ച് ശത്രുക്കളുടെ ആക്രമണം മൂലമോ രോഗം മൂലമോ തുടങ്ങി ന്യായമായ കാരണങ്ങളാൽ യാത്ര തടയപ്പെട്ടാൽ, എവിടെയാണോ അയാൾ എത്തിയത് അവിടെ ഒരു ബലി നടത്തി ഇഹ്റാമിൽ നിന്ന് മുക്തനാകാവുന്നതാണ് എന്ന് ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുള്ളത്. അതുവഴി മുടങ്ങിയ ഹജ്ജിന്റെയും മുടങ്ങിയ ഉംറയുടെയും പുണ്യം അത്തരക്കാർക്കു ലഭിക്കും. ആട്, മാട് തുടങ്ങി ഏതാണാ സൗകര്യപ്പെടുന്നത് അതിനെ ബലിനൽകാം. മാടാണെങ്കിൽ ഒരെണ്ണത്തിൽ ഏഴു പേർക്കു പങ്കുചേരാം. അതായത് യാത്ര തടയപ്പെട്ട ഏഴു പേർ ചേർന്ന് ഒരു ഒട്ടകത്തയോ മാടിനെയോ ബലിയറുത്താൽ മതിയാകും. ആടാണെങ്കിൽ ഓരോരുത്തരും ഒന്നു വീതം അറുക്കണം.

 ‘സൗകര്യപ്പെട്ട ബലിമൃ ഗത്തെ ബലികഴിക്കണം.’ എന്ന് പറഞ്ഞതില്‍ നിന്ന് ഹജ്ജിന്‍റെയോ  ഉംറഃയുടെയോ കൃത്യങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാത്ത വല്ല മുടക്കും നേരിടുമ്പോള്‍ ഒരു മൃഗത്തെ ബലിചെയ്യല്‍  നിര്‍ബന്ധമാണെന്നും, അത് ഒരു ആടായാലും മതിയാകുമെന്നും, മാടോ ഒട്ടകമോ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും  മനസ്സിലാക്കാവുന്നതാണ്. അതിനാല്‍ ആട്, മാട് തുടങ്ങി ഏതാണാ സൗകര്യപ്പെടുന്നത് അതിനെ ബലിനൽകാം. മാടാണെങ്കിൽ ഒരെണ്ണത്തിൽ ഏഴു പേർക്കു പങ്കുചേരാം. അതായത് യാത്ര തടയപ്പെട്ട ഏഴു പേർ ചേർന്ന് ഒരു ഒട്ടകത്തയോ മാടിനെയോ ബലിയറുത്താൽ മതിയാകും. ആടാണെങ്കിൽ ഓരോരുത്തരും ഒന്നു വീതം അറുക്കണം.

ഉംറക്കാണ് ഇഹ്റാം ചെയ്തിട്ടുള്ളതെങ്കിൽ തടയപ്പെടുന്നത്, എപ്പോൾ എവിടെ വച്ചായാലും അവിടെ വച്ച് അപ്പോൾ തന്നെ ബലിയറുത്ത് ഇഹ്റാമിൽ നിന്ന് മുക്തരാകാം . എന്നാൽ , ബലിയറുക്കുന്ന തിനുമുമ്പ് ഇഹ്റാമിൽ നിന്നൊഴിവാകാൻ പാടില്ല. നബി (സ) യും സ്വഹാബികളും  ഹുദൈിയ്യായില്‍ വെച്ച് ശത്രുക്കളാല്‍ തടയപ്പെട്ടതിനെത്തുടര്‍ന്ന് മടങ്ങേണ്ടി വന്നപ്പോള്‍, അവര്‍ ബലികര്‍മത്തിനായി  കൂടെക്കൊണ്ടുവന്നിരുന്ന ഒട്ടകങ്ങളെ അവിടെവെച്ചുതന്നെ ബലി അറുക്കുകയാണുണ്ടായത്.

✳✳✳

*⛔ഇഹ്റാമിൽ നിബന്ധനവെച്ചാല്‍  പ്രായശ്ചിത്തം ചെയ്യേണ്ടതില്ല.⛔*

عَنِ ابْنِ عَبَّاسٍ، أَنَّ ضُبَاعَةَ بِنْتَ الزُّبَيْرِ بْنِ عَبْدِ الْمُطَّلِبِ رَضِيَ اللَّهُ عَنْهَا، أَتَتْ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَتْ: إِنِّى امْرَأَةٌ ثَقِيلَةٌ وَإِنِّى أُرِيدُ الْحَجَّ فَمَا تَأْمُرُنِى؟ قَالَ: « أَهِلِّى بِالْحَجِّ وَاشْتَرِطِى أَنَّ مَحِلِّى حَيْثُ تَحْبِسُنِى ». قَالَ فَأَدْرَكَتْ.- رَوَاهُ مُسْلِمٌ: 2963.

ഇബ്നു അബ്ബാസിൽനിന്ന്: സുബൈറുബ്നു അബ്ദിൽ മുത്ത്വലിബിന്റെ മകൾ ദുബാഅ റസൂലിന്റെ സന്നിധിയിൽ വന്ന് പറഞ്ഞു:  ഞാൻ (രോഗംമൂലം) ഭാരമേറിയവളാണ്. ഞാൻ ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നു. എന്താണ് അങ്ങേക്ക് എന്നോട് നിർദേശി ക്കുവാനുള്ളത്? അവിടുന്ന് പറഞ്ഞു: നീ ഹജ്ജിനു ഇഹ്റാം ചെയ്യുക; എന്നെ തടയുന്നിടത്തുവെച്ച് ഞാൻ ഇഹ്റാമിൽനിന്ന് ഒഴിവാകു മെന്ന് നീ നിബന്ധന വെക്കുകയും ചെയ്യുക. - (മുസ്‌ലിം: 2963).

ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് *ഇമാം നവവി പറയുന്നു:*👇

ഹജ്ജ് ചെയ്യുന്നവർക്കും ഉംറ ചെയ്യുന്നവർക്കും ഇഹ്റാം ചെയ്യുമ്പോൾ രോഗം വന്നാൽ ഇഹ്റാമിൽ നിന്ന് ഒഴിവാകും എന്ന് ഉപാധി വെക്കാമെന്ന് പറയുന്നവർക്ക് ഇതിൽ തെളിവുണ്ട്. - (ശറഹു മുസ്‌ലിം: 2101).

وَقَالَ الإِمَامُ النَّوَوِيُّ: فَفِيهِ دَلَالَة لِمَنْ قَالَ: يَجُوز أَنْ يَشْتَرِط الْحَاجّ وَالْمُعْتَمِر فِي إِحْرَامه أَنَّهُ إِنْ مَرِضَ تَحَلَّلَ، وَهُوَ قَوْل عُمَر بْن الْخَطَّاب وَعَلِيّ وَابْن مَسْعُود وَآخَرِينَ مِنْ الصَّحَابَة رَضِيَ اللَّه عَنْهُمْ وَجَمَاعَة مِنْ التَّابِعِينَ وَأَحْمَد وَإِسْحَاق وَأَبِي ثَوْر، وَهُوَ الصَّحِيح مِنْ مَذْهَب الشَّافِعِيّ، وَحُجَّتهمْ هَذَا الْحَدِيث الصَّحِيح الصَّرِيح.... وَفِي هَذَا الْحَدِيث دَلِيل عَلَى أَنَّ الْمَرَض لَا يُبِيح التَّحَلُّل إِذَا لَمْ يَكُنْ اِشْتِرَاط فِي حَال الْإِحْرَام. وَاَللَّه أَعْلَم.- شَرْحُ مُسْلِمٍ: 2101.

*രോഗം മാത്രമല്ല, വഴി തെറ്റിപ്പോക്കുക, യാത്രാ ചെലവിനുള്ള വക തീർന്നു പോവുക, എണ്ണം തെറ്റുക തുടങ്ങി ന്യായമായ ഏത് കാരണങ്ങൾ പരിഗണിച്ചും  ഇഹ്റാമിൽ നിന്ന് ഒഴിവാകുമെന്ന എന്ന് ഉപാധി വെക്കാമെന്ന്* ഇമാം നവവി പറയുന്നു. - (ശറഹുൽ മുഹദ്ദബ്: 8/311).

قَالَ أَصْحَابُنَا: وَلَوْ شَرَطَ التَّحَلُّلَ لِغَرَضٍ آخَرَ ،كَضَلَالِ الطَّرِيقِ، وَفَرَاغِ النَّفَقَةِ، وَالْخَطَأِ فِي الْعَدَدِ، وَنَحْوِ ذَلِكَ فَلَهُ حُكْمُ اشْتِرَاط التَّحَلُّلِ بِالْمَرَضِ، فَيَصِحُّ عَلَى الْمَذْهَبِ. - شَرْحِ الْمُهَذَّبِ : 8/311 .

ഉംറക്കുവേണ്ടി ഇഹ്റാം ചെയ്തവർക്കും യാത്രക്ക് തടസ്സം നേരിട്ടാൽ തഹല്ലുലാക്കാമെന്ന കാര്യത്തിൽ തർക്കമില്ല. ഖുർആൻ ആയത്തും, ഹുദൈബിയാ സന്ധി നടന്ന വർഷം നബി (സ)യും സ്വഹാബത്തും തഹല്ലുലായി എന്നതുമാണ് ഇങ്ങനെ  തഹല്ലുലാക്കാമെന്നതിന്റെ തെളിവ്. അവർ ഉംറക്ക് വേണ്ടി ഇഹ്റാം ചെയ്തവരായിരുന്നു. അങ്ങനെ ചെയ്യാമെന്ന കാര്യത്തിൽ മുസ്ലിം ലോകത്തിന്റെ ഇജ്മാഉം ഉണ്ട്. - (ശറഹുൽ മുഹദ്ദബ്: 8/294).

وَيَجُوزُ لِلْمُحْرِم بِالْعُمْرَةِ التَّحَلُّلُ عِنْدَ الْإِحْصَار بِلَا خِلَافٍ، وَدَلِيلُ التَّحَلُّلِ وَإِحْصَارِ الْعَدُوِّ نَصُّ الْقُرْآنِ وَالْأَحَادِيثُ الصَّحِيحَةُ الْمَشْهُورَةُ فِي تَحَلُّلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَصْحَابِهِ عَامَ الْحُدَيْبِيَةِ وَكَانُوا مُحْرِمِينَ بِعُمْرَةٍ، وَإِجْمَاعُ الْمُسْلِمِينَ عَلَى ذَلِكَ.- شَرْحِ الْمُهَذَّبِ: 8/294 .

ആയതുകൊണ്ട് ഇങ്ങനെ നിബന്ധനയോടെ ഇഹ്റാമിൽ പ്രവേശിച്ച വ്യക്തിക്ക് യാത്ര തുടരാൻ കഴിയാതെ ഹജേജാ ഉംറയോ മുടങ്ങിയാൽ പ്രായശ്ചിത്തം ചെയ്യേണ്ട ആവശ്യമില്ല.

✳✳✳

എന്നാൽ ഇങ്ങനെ നിബന്ധനയൊന്നുമില്ലാതെ  ഇഹ്റാമിൽ പ്രവേശിക്കുകയും  യാത്ര തുടരാൻ കഴിയാതെ ഹജേജാ ഉംറയോ മുടങ്ങുകയും ചെയ്താൽ ഒരാടിനെ അറുത്ത് പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്യുന്നതിന് മുമ്പ് ഇഹ്റാമിൽ നിന്ന് ഒഴിവാവുകയില്ല അത് വരെ ഇഹ്റാമിൽ തന്നെ തുടരുമെന്നർഥം. ഹറമിലെത്തിയ ശേഷമാണ് മുടങ്ങിയതെങ്കിൽ അവിടെ വെച്ച് തന്നെ അറുക്കുകയും, മാംസം അവിടെ തന്നെ വിതരണം ചെയ്യുകയും വേണം. എന്നാൽ ഹറമിന് പുറത്ത് വെച്ചാണ് തടസ്സം നേരിട്ടതെങ്കിൽ എവിടെ വെച്ചാണോ തടസ്സം നേരിട്ടത് അവിടെ വെച്ച്  അറുക്കുകയും, അവിടെ തന്നെ മാംസം വിതരണം ചെയ്യുകയും ചെയ്യാവുന്നതാണ്. - (ശറഹുൽ മുഹദ്ദബ്: 8/302-303).

مَنْ تَحَلَّلَ بِالْإِحْصَارِ لَزِمَهُ دَمٌ وَهُوَ شَاةٌ . . . . . وَلَا يَحْصُلُ التَّحَلُّلُ قَبْلَ ذَبْحِهَا إذَا وَجَدَهَا، فَإِنْ كَانَ الْمُحْصَرُ فِي الْحَرَمِ وَجَبَ ذَبْحُهَا فِيهِ وَتفْرِقَتُهَا هُنَاكَ، وَإِنْ كَانَ فِي غَيْرِ الْحَرَمِ وَلَمْ يُمْكِنْهُ إيصَالَ الْهَدْيِ وَهُوَ الشَّاةُ إلَى الْحَرَمِ جَازَ ذَبْحُهُ وَتَفْرِقَتُهُ حَيْثُ أُحْصِرَ.-شَرْحِ الْمُهَذَّبِ: 8/303-302 .

Monday, 17 February 2020

പ്രാർത്ഥനയിലെ വഹാബീ മണ്ടത്തരങ്ങൾ

ഏകദൈവാരാധനയും ഏകദൈവവിശ്വാസവും
********************************************
വഹ്ഹാബീ വിശ്വാസികളായ സഹോദരങ്ങൾ  തൗഹീദിനെ മനസ്സിലാക്കിയത് ഇങ്ങനെയാണ്:

"അല്ലാഹുവിനെ മാത്രം ആരാധിക്കലാണ് തൗഹീദ്. ആരാധനയെന്നാൽ പ്രാർത്ഥന. അപ്പോൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കലാണ് തൗഹീദ്. പ്രാർത്ഥനയെന്നാൽ അഭൗതിക മാർഗത്തിൽ ഗുണ - ദോഷം പ്രതീക്ഷിക്കലാണ്"

ഈ വാദത്തിലെ ഏതാനും അബദ്ധങ്ങൾ കാണുക.

1. അല്ലാഹുവിനെ മാത്രമാരാധിക്കലല്ല തൗഹീദ്. പ്രത്യുത, അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ (لا إله إلا الله) എന്ന് വിശ്വസിക്കലാണ് തൗഹീദ്. തൗഹീദ് അഖീദയാണ്. തൗഹീദ് കർമ്മം കൊണ്ടുണ്ടാകുന്നതല്ല.

2. ഒരാൾ പല ദൈവങ്ങളിൽ വിശ്വസിച്ചു. പക്ഷേ ആരാധിച്ചത് അല്ലാഹുവിനെ മാത്രമെന്നിരിക്കട്ടെ. എന്നാൽ തൗഹീദാകുമോ? ഇല്ല. അതിനാൽ വഹ്ഹാബികളുടെ നിർവ്വചനം പൊളിഞ്ഞു. കാരണം അതുപ്രകാരം തൗഹീദല്ലാത്തത് തൗഹീദാകുന്ന അസംബന്ധം വരുന്നു.

3. ഒരാൾ, ''അല്ലാഹു മാത്രമാണ് ഇലാഹ്'' എന്ന് വിശ്വസിച്ചു. പക്ഷേ അയാൾ അല്ലാഹുവിന് യാതൊരു ഇബാദത്തും ചെയ്തില്ല. എന്നാലും അവൻ മുവഹ്ഹിദാണ്. പക്ഷേ വഹ്ഹാബീ നിർവ്വചനപ്രകാരം മുവഹ്ഹിദല്ല. കാരണം അവൻ 'അല്ലാഹുവിന് മാത്രം' പോയിട്ട് അല്ലാഹുവിനു തന്നെ ഇബാദത്ത് ചെയ്തിട്ടില്ല. മുവഹ്ഹിദ് മുവഹ്ഹിദല്ലാതാകുന്ന ദുരന്തം.

4. ആരാധനയെന്നാൽ പ്രാർത്ഥന (ദുആ) എന്ന വഹ്ഹാബി നിർവ്വചനം തെറ്റ്. ആരാധനയിലെ മുഖ്യ ഇനമാണ് പ്രാർത്ഥന (ദുആ) എന്നാണു ഹദീസിന്റെ താല്പര്യം. പ്രാർത്ഥനയല്ലാത്ത
എത്ര ഇബാദത്തുകളുണ്ട്. ഉദാഹരണം ഇസ്‌ലാം കാര്യങ്ങൾ.

5. അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കലല്ല തൗഹീദ്. ''പ്രാർത്ഥനയുൾപ്പെടെയുള്ള ഇബാദത്തിനർഹൻ അല്ലാഹു മാത്രം'' എന്ന് വിശ്വസിക്കലാണ് തൗഹീദ്. ഒരാൾ ഈ വിശ്വാസമുള്ളതോടൊപ്പം മരണം വരെ അല്ലാഹുവിനോട് ഒന്നും തന്നെ പ്രാർത്ഥിച്ചില്ലെങ്കിലും അയാൾ മുവഹ്ഹിദാണ്.

6. പ്രാർത്ഥന അഥവാ ദുആ എന്നാൽ
طلب العبد من ربه حوائجه
(അടിമ തന്റെ റബ്ബിൽ നിന്ന് ആവശ്യങ്ങൾ അപേക്ഷിക്കലാണ്.) ഈ ലളിത നിർവ്വചനം അവഗണിച്ച് , അഭൗതിക മാർഗം കൊണ്ട് നിർവ്വചിക്കുകയാണ് വഹ്ഹാബിസം ചെയ്തത്. അനിസ്‌ലാമിക നിർവ്വചനമാണത്.

ഇതൊക്കെ പ്രാഥമിക വിജ്ഞാനങ്ങളാണ്. ഏതൊരാൾക്കും വേഗം മനസ്സിലാകുന്നതുമാണ്.

Thursday, 13 February 2020

NRC ക്ക് വഴി കാട്ടി ജമാഅത്തെ ഇസ്ലാമി !


NRC നടപ്പിലാക്കാൻ സങ്കികളെ  വഴികാട്ടിയത് മതരാഷ്ട്ര വാദി ആയിരുന്ന ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ മൗദൂദി ആയിരുന്നു...


NRC യും മൗദൂദിയും !

കൊടുംചതിയുടെ തെളിവുകൾ.
#മൗദൂദികൾ_ഏതാണ്_ജാതി?!

ജമാഅത്തെ ഇസ്‌ലാമി   സംഘപരിവാറിന്റെ വലംകയ്യാവുന്ന അതീവ ഗുരുതരാവസ്ഥയാണ് കാണുന്നത്, 

1947ൽ ഇന്ത്യയിൽ ഹിന്ദു ഭരണം സ്ഥാപിക്കണമെന്ന ജമാഅത്ത് നിലപാട് മൗദൂദി പ്രസംഗിച്ചു, (iph book)

1954ൽ ഇന്ത്യ ഹിന്ദു രാഷ്രമാക്കുന്നതിൽ എനിക്ക് എതിർപ്പില്ലെന്ന് അബുൽ അഅലാ മൗദൂദി മുനീർ കമ്മീഷന് റിപ്പോർട്ട്‌ നൽകി, (പേജ് 228)

1954ൽ ഇന്ത്യയിലെ മുസ്‌ലിംകൾ  പൗരത്വം നഷ്ട്ടപെട്ട് അവർ അപകടത്തിൽ ആയാലും ഞങ്ങൾക്ക് വിരോധമില്ലെന്ന് ജമാഅത്ത് നേതാവ് മിയാൻ തുഫൈൽ മുഹമ്മദ്‌ - മുനീർ കമ്മീഷനോട്‌ പറഞ്ഞു, (പേജ് 228)

1956ൽ മതേതരത്വം ഇസ്‌ലാമിക വിരുദ്ധവും ഖുർആനിന് യോജിക്കാത്തതുമാണെന്ന് മൗദൂദി ബുക്ക്‌ ഇറക്കി (iph ബുക്ക്‌), 

1956ൽ "ഭാരതത്തിൽ മതേതരത്വം ഒഴിവാക്കി ഹിന്ദു നിയമത്തിലുള്ള ഗവർമെന്റും നിയമങ്ങളും നടപ്പിലാക്കണമെന്നും, അത് മുസ്‌ലിംകൾ അംഗീകരിക്കാമെന്നും, എതിർക്കില്ലെന്നും" മൗദൂദി ഹിന്ദുക്കളോട് ആവശ്യപെട്ടു (IPH ബുക്ക്‌,  മതേതരത്വം, ദേശീയത്വം, ജനാധിപത്യം, പേജ് 30), 

1977ൽ ജമാഅത്തെ ഇസ്‌ലാമി അണികളുടെ ഇന്ത്യയിലെ കന്നിവോട്ട് RSSന്റെ നേതൃത്വത്തിലുള്ള ജനതാ പാർട്ടിക്ക് നൽകി, 

1978ൽ RSS + ജമാഅത്തെ ഇസ്‌ലാമി ഐക്യ ചർച്ച നടന്നു (1978 ജനു14 പ്രബോധനം)
(മുസ്‌ലിംകളെ RSS ൽ ചേർക്കുക!, ഒന്നിച്ചു പ്രവർത്തിക്കുക!, RSS ന് മുസ്‌ലിംകളുടെ ഇടയിൽ സൽപ്പേര് ഉണ്ടാക്കുക! ഇതായിരുന്നു കരാർ ചർച്ച), 

1994ൽ BJP നേതാക്കളും ജമാഅത്തെ ഇസ്‌ലാമിയുമായി വീണ്ടും ചർച്ച (khaleej times 1993 may 23), 

BJP യുമായി വേദി പങ്കിടൽ, BJP നേതാക്കളെ അനുമോദിക്കൽ, BJP നേതൃത്വത്തെ നോമ്പ് തുറപ്പിക്കൽ!,... ഇങ്ങിനെയുള്ള പ്രേമ പ്രകടനങ്ങൾ പല അവസരത്തിലും, 

മാധ്യമത്തിൽ സംഘപരിവാർ നേതാവിന്റെ ഗുണഗണ ലേഖനം (feb/10/20), 

എനിയും ധാരാളമുണ്ട്.. വായിക്കൂ... 👇ഷയർ ചെയ്യൂ, ജനങ്ങൾ അറിയട്ടെ
📝📝📝📝📝📝📝

#ജമാഅത്ത്: ഞെട്ടിപ്പിക്കുന്ന പോസ്റ്റുമോർട്ടം!   >>>>>>>

#മൗദൂദികൾക്കറിയുമോ ഹിന്ദുരാജ്യഭക്തി ആരുടെ കിരീടമാണെന്ന്?;

1953 ല്‍ പാകിസ്ഥാനിലെ പഞ്ചാബില്‍ വ്യത്യസ്ത ഭാഗങ്ങളിലുണ്ടായ ആക്രമണപരമ്പരകളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ മുനീര്‍ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റി 1954 ല്‍ സര്‍ക്കാറിന് സമര്‍പ്പിച്ച 397 പേജുകളുള്ള റിപ്പോര്‍ട്ട് പലകാരണങ്ങളാല്‍ ഇന്നും പ്രസക്തമാണ്. ഈ റിപ്പോര്‍ട്ടിന്റെ 228 ാം പേജില്‍ കമ്മിറ്റി അംഗങ്ങള്‍ അബുല്‍ അഅ്‌ലാ മൗദൂദിയോട് ചോദിച്ച ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഉദ്ധരിക്കുന്നുണ്ട്: ‘I should have no objection even if the Muslims of India are treated in that form of Government as Shudras and malaises and Manu’s laws are applied to them, depriving them of all share in the government and the rights of a citizen’ ‘ (ഇന്ത്യയില്‍ അത്തരം (ഹിന്ദു) സര്‍ക്കാര്‍ വരികയും മുസ്‌ലിംകളെ മൊത്തം ശൂദ്രരും മ്ലേച്ഛരുമാക്കുന്നതും അവര്‍ക്കിടയില്‍ മനുവിന്റെ നിയമങ്ങള്‍ നടപ്പാക്കുന്നതും എനിക്ക് വിരോധമില്ല. ഭരണകൂടത്തില്‍ അര്‍ഹമായ പരിഗണ നല്‍കാതെ അവഗണിക്കുന്നതോ സാധാരണ പൗരന്റെ അവകാശങ്ങള്‍ തടയുന്നതോ എനിക്ക് വിരോധമില്ല.

 യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസിനെയും ഹിന്ദു ഭീകരരെയും സേവിക്കല്‍ ആരുടെ അജണ്ടയായിരുന്നുവെന്നു വ്യക്തമാക്കുന്ന വരികളാണ് മുനീര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. കശ്മീര്‍ ജമാഅത്തിലേക്കു പിന്നീട് വരാം.

ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ ചൈതന്യം നിഷേധിച്ചതാണ് ജമാഅത്തെ ഇസ്‌ലാമി. 
#മൗദൂദി എഴുതി: ‘സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയാണെങ്കില്‍ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്തക്കു പകരം മനാത്ത വന്നു, ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം, അസത്യത്തിനുള്ള അടിമത്തം അപ്പോഴും നിലനില്‍ക്കുന്നു. ഏതു മുസ്ലിമാണ് ഇതിന് സ്വാതന്ത്ര്യം എന്നു പറയുക?’ (മുസല്‍മാന്‍ ഔര്‍ മൗജൂദേ സിയാസീ കശ്മകശ് പേ.97, 98).

'#ഇംഗ്ലീഷുകാരനായ അമുസ്ലിമില്‍ നിന്ന് ഇന്ത്യക്കാരനായ അമുസ്ലിംകളിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതുപോലെ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഈ സമരം ഹറാമാണ് എന്നത് ഖണ്ഡിതമാണ്. മാത്രമല്ല, ഈ നീക്കത്തെ മൂകമായി നോക്കി നില്‍ക്കുകയെന്നതും ഹറാമിന്റെ ഗണത്തില്‍ വരും’ (തഹ്രീകേ ആസാദീ ഔര്‍ മുസല്‍മാന്‍ പേ.81).

ഒരു ഭാഗത്ത് മുസ്‌ലിം സ്‌നേഹം പറയുമ്പോള്‍ തന്നെ (ഇത് മുസ്‌ലിംകളെ തീവ്രവാദത്തിലേക്ക് വഴി നടത്താനുള്ള കെണിവലയായിരുന്നു) മറുഭാഗത്ത് ഇന്ത്യ ഹിന്ദുരാജ്യമാക്കുന്നതിന് പൂര്‍ണമായി പിന്തുണക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് അത്തരമൊരു നിര്‍ദേശം നല്കാനുള്ള ഉത്സാഹവും അവര്‍ കാണിച്ചു. ആധുനിക മൗദൂദികള്‍ക്ക് ഏറെയൊന്നും അറിയാനിടയില്ലാത്ത ചരിത്രങ്ങളുടെ ഉള്ളറകള്‍ ഞെട്ടിപ്പിക്കുന്നതാണ്.
ഇര്‍ഫാന്‍ അഹ്മദ് എഴുതിയ Islamism and Democracy in India: The Transformation of Jamaate Islami എന്ന പുസ്തകം ജമാഅത്തെ ഇസ്‌ലാമിയുടെ അജണ്ടകളെ പൂര്‍ണമായും വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്. മൗദൂദിയുടെ ഹിന്ദു രാഷ്ട്രാഭിനിവേശം, 1947 മെയ് മാസത്തില്‍ പത്താന്‍കോട്ട് മൗദൂദി നടത്തിയ പ്രസംഗം ഉദ്ധരിച്ചുകൊണ്ട് ഇര്‍ഫാന്‍ വ്യക്തമാക്കുന്നു. പടിഞ്ഞാറിലുദിച്ച മതേരത്വ-ജനാധിപത്യ-ദേശീയതയിലധിഷ്ഠിതമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിന് പകരം ഹിന്ദുക്കള്‍ ഇന്ത്യയില്‍ നിര്‍ബന്ധമായും ഹിന്ദുരാജ്യം സ്ഥാപിക്കണമെന്നാണ് മൗദൂദി ഈ പ്രഭാഷണത്തില്‍ വ്യക്തമാക്കുന്നത്. ഇതിനു പുരാണങ്ങളും പുണ്യഗ്രന്ഥങ്ങളും പരതാന്‍ ആവശ്യപ്പെട്ട മൗദൂദി ഒരു ആധുനികരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള വഴികള്‍ അവയില്‍നിന്നും ലഭിക്കുമെന്നും ഉപദേശിക്കുന്നു. അത്തരമൊരു ഹിന്ദുരാഷ്ട്രത്തില്‍ ഭരണീയരായി താമസിക്കാന്‍ മുസ്‌ലിംകള്‍ക്ക് ഒരു തടസ്സവുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. 
#ശേഷം മൗദൂദിയുടെ ആശ്വസിപ്പിക്കുന്ന വരികള്‍ തന്നെ ഇര്‍ഫാന്‍ അഹ്മദ് ഉദ്ധരിക്കുന്നു: ”ഹിന്ദു ഗ്രന്ഥങ്ങളില്‍ അത്തരം നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ ദൈവം നിങ്ങള്‍ക്കത് തന്നിട്ടില്ലെന്നു നിങ്ങള്‍ ധരിക്കേണ്ടതില്ല. വിപ്ലവങ്ങളുടെ കഴിഞ്ഞകാല ചരിത്രങ്ങളില്‍ നിങ്ങള്‍ക്കത് നഷ്ടപ്പെട്ടതായിരിക്കാം.” (പേജ് 79 )
മൗദൂദിയുടെ നാക്കുപിഴയാണിതെന്നു വ്യാഖ്യാനിക്കേണ്ടതില്ല. സ്വാതന്ത്ര്യാനന്തരം മൗദൂദിയുടെ ശിഷ്യന്മാരും ഇതേ ആശയങ്ങളാണ് ന്യൂനപക്ഷമായ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും ഭൂരിപക്ഷമായ ഹിന്ദുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിച്ചത്. ഇര്‍ഫാന്‍ അഹ്മദ് തന്നെ തന്റെ പുസ്തകത്തിന്റെ 191-ാം പേജ് മുതല്‍ ഒരു ജനാധിപത്യ-മതനിരപേക്ഷരാഷ്ട്രമായി ഇന്ത്യാരാജ്യം മാറിയതിലുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ അമര്‍ഷവും ഹിന്ദുക്കളോട് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള ആഹ്വാനവും സഹായ വാഗ്ദാനവും നല്‍കുന്ന സുദീര്‍ഘമായ വിവരങ്ങളും നല്‍കുന്നുണ്ട്. വിഭജനാനന്തര ഇന്ത്യന്‍ ജമാഅത്തിന്റെ അഖിലേന്ത്യ അമീര്‍ അബുല്ലൈസ് ഇസ്‌ലാഹ് നദ്വി 1949 ല്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചത് ഇര്‍ഫാന്‍ അഹ്മദ് എടുത്ത് കാണിക്കുന്നുണ്ട്: ‘ക്യാ ഹിന്ദുസ്ഥാന്‍ ദുന്‍യാകാ രഹ്നമാ ബാന്‍ സക്താ ഹൈ’ എന്ന പേരിലുള്ള ലഖുലേഖയില്‍ മൗദൂദിയുടെ പത്താന്‍കോട്ട് പ്രസംഗത്തിലെ അതേ ആശയങ്ങള്‍ തന്നെയാണ് പകര്‍ത്തിയിട്ടുള്ളത്. #ഹിന്ദുക്കളോട് ജനാധിപത്യവും മതേതരത്വവും വലിച്ചെറിയാന്‍ ആഹ്വാനം ചെയ്യുന്ന ലഘുലേഖ, പകരം ജമാഅത്ത് വിഭാവനം ചെയ്യുന്ന ഇസ്‌ലാമിക രാഷ്ട്രവാദം ഹിന്ദുക്കള്‍ അംഗീകരിക്കാന്‍ തയാറുമല്ലെങ്കില്‍ ഹിന്ദുക്കളുടെ നിയമമനുസരിച്ച് ഒരു മതരാഷ്ട്രം സ്ഥാപിക്കുക, അതിനു ജമാഅത്ത് പിന്തുണയുണ്ടാകുമെന്നു വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ ആദ്യമായി പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ ഇതേ അഖിലേന്ത്യാ അമീര്‍ 1950 ല്‍ ഇങ്ങനെ പ്രസംഗിച്ചു: 
”#ഞാന്‍ വീണ്ടും ഹിന്ദു നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നത് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സിദ്ധാന്തങ്ങളും തത്വങ്ങളുമുപയോഗിച്ച്‌കൊണ്ടുള്ള ഒരു ഭരണസംവിധാനം സ്ഥാപിക്കാന്‍ തന്നെയാണ്. യൂറോപ്പിന്റെ മതനിരപേക്ഷ സംവിധാനത്തെക്കാളും ഞങ്ങള്‍ ഹിന്ദു രാഷ്ട്രമാണ് ഇഷ്ടപ്പെടുന്നത്. ഹിന്ദു സംവിധാനത്തില്‍ ഞങ്ങളെപ്പോലെയുള്ള മുസ്‌ലിംകളെ കൊലചെയ്യുകയാണ് നിയമം അനുശാസിക്കുന്നതെങ്കില്‍ ഞങ്ങള്‍ അതിനും തയാറാണ്” (പേജ് 193).

ഇന്ത്യയിലെ ചില പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞുപോയ ചില അബദ്ധങ്ങളായി ഇതിനെ വ്യാഖ്യാനിക്കുന്നതില്‍ ഒരര്‍ത്ഥവുമിെല്ലന്നു നേരത്തെ പറഞ്ഞ മുനീര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ തെളിവാണ്. മൗദൂദിയോട് ചോദിച്ച ചോദ്യവും ഉത്തരവും നല്‍കിയ അതേ പേജില്‍ തന്നെ പാകിസ്ഥാനിലെ ഉന്നത ജമാഅത്ത് നേതാവായ മിയാന്‍ തുഫൈല്‍ മുഹമ്മദിനോട് കമ്മിറ്റി ചോദിച്ച മൂന്നു ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും നല്‍കിയിട്ടുണ്ട്. ഹൃദയം പൊട്ടിയല്ലാതെ ഒരു മനുഷ്യസ്‌നേഹിക്കും വായിക്കാന്‍ കഴിയാത്ത ഭാഗമാണത്. കമ്മിറ്റിയുടെ ചോദ്യം: ലോകത്ത് മുസ്‌ലിം ജനസംഖ്യ എത്രയാണ്? മിയന്റെ മറുപടി: അമ്പതുകോടി. അടുത്ത ചോദ്യം: നിങ്ങള്‍ പറയുന്നതുപോലെ ലോകമുസ്‌ലിം ജനസംഖ്യ 50 കോടിയും പാകിസ്ഥാന്‍, സൗദി അറേബ്യ, യമന്‍, ഇന്തോനേഷ്യ, ഈജിപ്ത്, പേര്‍ഷ്യ, സിറിയ, ലബനാന്‍, ട്രാന്‍സ്‌ജോര്‍ദാന്‍, തുര്‍ക്കി, ഇറാഖ് എന്നിവിടങ്ങളില്‍ അധിവസിക്കുന്ന മുസ്‌ലിംകള്‍ ഇരുപതു കോടിയലധികം ഇല്ലാതിരിക്കുകയും ചെയ്തിരിക്കെ, നിങ്ങള്‍ പറയുന്ന പ്രത്യയശാസ്ത്രമനുസരിച്ച് ബാക്കിവരുന്ന മുപ്പതുകോടി മുസ്‌ലിംകളെ മരംവെട്ടുകാരും വെള്ളംകോരികളുമാക്കില്ലേ? ഉത്തരം: എന്റെ പ്രത്യയശാസ്ത്രം അവരുടെ അവസ്ഥ മാറ്റേണ്ടതില്ല. മൂന്നാമത്തെ ചോദ്യം: മതത്തിന്റെ അടിസ്ഥാനത്തില്‍ ആ മുസ്‌ലിംകള്‍ വിവേചനം നേരിടുകയും അവര്‍ക്ക് പൗരത്വത്തിന്റെ സാധാരണ അവകാശങ്ങള്‍ വരെ നിഷേധിക്കപ്പെടുകയും ചെയ്താല്‍ തന്നെ അവരുടെ അവസ്ഥയില്‍ മാറ്റം വരേണ്ടതില്ലെന്നാണോ താങ്കളുടെ പ്രത്യയശാസ്ത്രം? ഉത്തരം: ‘അതെ’ (പേജ് 228). അവരുടെ മുസ്‌ലിം വിരോധത്തിന്റെ ആഴം ഇതില്‍നിന്ന് ഊഹിക്കാവുന്നതാണ്.

#ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ചതുമുതല്‍ നീണ്ട ഒരു ദശാബ്ദത്തിലേറെ കാലം ഹിന്ദുരാഷ്ട്രത്തിനുവേണ്ടി ഒരു നിര്‍മാതാവിനെയും അഖിലേന്ത്യ-ആഗോള നേതാക്കന്മാരെയും കണ്ടെത്തുന്ന സന്ദര്‍ഭത്തിലാണ്, ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ ഈ പ്രസ്ഥാനം കാണിക്കുന്ന അപകടകരമായ ഹാലിളക്കം വിലയിരുത്തേണ്ടത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ വോട്ട് ചെയ്യുകയോ ചെയ്യരുത്, സര്‍ക്കാര്‍ ജോലിയിലോ സര്‍ക്കാര്‍ കുഞ്ചിക സ്ഥാനത്തോ നില്‍ക്കരുത്, നിയമവ്യവസ്ഥയെയും കോടതിയെയും ആശ്രയിക്കരുത് തുടങ്ങിയ ആഹ്വാനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി നല്‍കിയത് ഇവിടെ ചേര്‍ത്തുവായിക്കണം. 

#അഖിലേന്ത്യാ അമീര്‍ എഴുതുന്നു: ‘നമ്മുടെ അഭിപ്രായത്തില്‍ ഇന്നു മുസ്‌ലിംകള്‍ ചെയ്യേണ്ട ശരിയായ പ്രവൃത്തി തിരഞ്ഞെടുപ്പില്‍ നിന്ന് അവര്‍ തികച്ചും വിട്ട് നില്‍ക്കുക എന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത്. അവര്‍ സ്വയം സ്ഥാനാര്‍ത്ഥികളായി നില്‍ക്കുകയോ ഇതരസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുകയോ അരുത്. യഥാര്‍ത്ഥ വഴികളില്‍കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത് ‘(പ്രബോധനം 1956 പു 4. ലക്കം 2 ജൂലൈ, പേ 35 മുസ്‌ലിംകളും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പും). 
അബുല്‍ അഅ്ലാ മൗദൂദിയില്‍ നിന്നും കടമെടുത്തായിരുന്നു ഇതെഴുതിയത്.

#മൗദൂദി തന്നെ എഴുതുന്നു: ‘തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും അസംബ്ലിയില്‍ പോകുന്നതും ഒരനിസ്ലാമിക ഭരണവ്യവസ്ഥക്ക് കീഴില്‍ ഒരു മതേതര ജനാധിപത്യ സ്റ്റേറ്റ് സ്ഥാപിക്കാനാണെങ്കില്‍ അത് നമ്മുടെ ആദര്‍ശത്തിനും മതത്തിനും വിരുദ്ധമായിരിക്കും’ (ചോദ്യോത്തരങ്ങള്‍ പേ 357). 

#പ്രബോധനം പറയുന്നത് ഇങ്ങനെ; അനിസ്ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു (പ്രബോധനം.1970. ജൂലൈ). 

#ഇന്നത്തെ മതേതര ഭൗതിക രാഷ്ട്രത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ വോട്ട് രേഖപ്പെടുത്താനോ നിവൃത്തിയില്ല (പ്രബോധനം.1957 നവ.10). 

#ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാര്‍ത്ഥികളെയോ പിന്താങ്ങുകയോ ചെയ്ത ഒരൊറ്റസംഭവവുമില്ല. ജമാഅത്തിന്റെ മുഴുവന്‍ ചരിത്രവും ഇതിനു സാക്ഷിയാണ് (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്ത്? എന്തല്ല? പേ. 24). 

#ഇന്നത്തെ മതേതര ഭൗതിക രാഷ്ട്രത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ മറ്റുവല്ല സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാനോ വോട്ട് രേഖപ്പെടുത്താനോ ഒരു മുസ്ലിമിന് നിവൃത്തിയില്ല(പ്രബോധനം1954 നവംബര്‍ 15).

#ഇതിനെക്കാള്‍ ഭയാനകമാണ് വിദ്യാഭ്യാസത്തില്‍ ജമാഅത്ത് സ്വീകരിച്ച നിലപാട്. ജമാഅത്ത് സ്ഥാപനങ്ങളില്‍ നിന്നല്ലാതെ പഠിക്കുന്നത് ഹറാമാക്കിയ പ്രസ്ഥാനം ഔദ്യോഗിക വിദ്യാഭ്യാസം മുസ്‌ലിംകള്‍ക്ക് പൂര്‍ണമായും വിലക്കി. അലിഗഡ് മുസ്‌ലിം സര്‍വകലാശാല പോലെയുള്ള ഉന്നത കലാലയങ്ങളില്‍ നിന്ന് അനേകം മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ പഠനം നിര്‍ബന്ധപൂര്‍വം മുടക്കി. ഇര്‍ഫാന്‍ അഹ്മദ് തന്നെ ഉദാഹരണ സഹിതം ഇത് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ജമാഅത്തുകാര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ നിര്‍മിച്ചുവോ? മുസ്‌ലിംകള്‍ നശിച്ചു കാണാന്‍ ആഗ്രഹിക്കുന്നവര്‍ അതൊരിക്കലും ചെയ്യില്ലല്ലോ. ജമാഅത്തിനു ഏറ്റവും കൂടുതല്‍ പുഷ്‌കലതയുണ്ടെന്നു വാദിക്കുന്ന കേരളത്തില്‍പോലും ഇപ്പോഴും വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളേയുള്ളൂവെന്നതാണ് സത്യം. ഒ അബ്ദുല്ല തന്നെ ശാന്തപുരം ജമാഅത്ത് കോളജിലെ വിദ്യാര്‍ത്ഥികള്‍ മുഖംമൂടിയണിഞ്ഞു പരീക്ഷ എഴുതാന്‍ പോയ കഥ പറയുന്നുണ്ട്. അന്ന് മുഖം മൂടിയണിഞ്ഞവര്‍ ഇന്ന് രക്ഷപ്പെട്ടുവെന്നും പറയുന്നു. അന്ന് പരീക്ഷയെഴുതിയവരെ അന്നത്തെ സംസ്ഥാന അമീര്‍ വിശേഷിപ്പിച്ചത് കാഷ്ടം തിന്നുന്നവരോടായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്.
ഇന്ത്യ ഹിന്ദുരാജ്യമാകാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്ത, ഇന്ത്യയിലെ മുസ്‌ലിംകള്‍ കൊല്ലപ്പെടുന്നതില്‍ അല്‍പം പോലും വിഷമം തോന്നാത്ത, മുസ്‌ലിംകള്‍ വെള്ളംകോരികളും വിറകുവെട്ടുകാരും മാത്രമായി പരിണമിക്കുന്നതില്‍ ഒരു ഉത്കണ്ഠയും അനുഭവപ്പെടാത്ത, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വോട്ടവകാശം, വിദ്യാഭ്യാസം, സര്‍ക്കാര്‍ജോലി, നിയമവ്യവസ്ഥിതി തുടങ്ങിയവ ഹറാമാക്കിയ മൗദൂദിയും സംഘവും ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളിലും പരിഹാരങ്ങളിലും ഇടപെടുന്നതിന്റെ രീതിശാസ്ത്രം തന്നെയാണ് പഠിക്കേണ്ടത്. സാക്ഷാല്‍ ഹിന്ദു വര്‍ഗീയവാദികളുടെ അച്ചാരം പറ്റിത്തന്നെയാണ് ഇവര്‍ ഇപ്പോഴും ജീവിക്കുന്നതെന്ന് അപ്പോള്‍ മനസിലാകും.
കടപ്പാട് >ഡോ. ഉമറുല്‍ ഫാറൂഖ്..> R wkl>Edited

ജമാഅത്ത് ഇസ്‌ലാമി ഉള്ളും പുറവും പഠിക്കാൻ,  ധാരാളം പോസ്റ്റുകൾ : Hameed Karad Oman ഫോളോ ചെയ്യൂ.





Thursday, 6 February 2020

എസ് എസ് എഫുകാരുടെ ഭാഗ്യം !

#എസ്_എസ്_എഫ്_കാരേ_നിങ്ങളെത്ര_ഭാഗ്യവാൻമാർ...!

ഉപ്പയുടെ അടുത്ത സുഹൃത്തായിരുന്ന  ഇൻകം ടാക്സ് ഓഫീസർ മരണമടഞ്ഞപ്പോൾ ഖബറടക്കാൻ ഉപ്പയും  പോയിരുന്നു. ഖബറിടത്തിൽ അടുക്കി വച്ച റീത്തുകളുടെ കഥ എനിക്കോർമ വന്നത് , എസ് എസ് എഫ് കാരുടെ ഈ ഫോട്ടോ കണ്ടപ്പോളാണ്. ആരൊക്കെ എത്ര തല കുത്തിമറിഞ്ഞാലും മരണത്തിന്റെ ചൂളം വിളിയുമായി അസ് റാഈൽ [അ] നിന്നെ ലക്ഷ്യം വച്ചാൽ അതോടെ എല്ലാം തീർന്നു. ''നീ'' എന്ന ഇതിവൃത്തത്തിൽ വെട്ടിപ്പിടിച്ചതെല്ലാം അതോടെ മറ്റാരുടെയൊക്കെയോ ആകും... നീ ഇരുന്ന അധികാരത്തിന്റെ കസേര മറ്റൊരാൾ സ്വന്തമാക്കും... അങ്ങിനെ, നിന്റെതെന്ന് അഹങ്കരിച്ചിരുന്നതെല്ലാം മറ്റുള്ളവരുടേതായി മാറും... പിന്നെയങ്ങോട് നീ ഒറ്റക്കാണ്... ആരും കൂട്ടിനില്ലാതെ...ഒരൊന്നൊന്നര ഒറ്റപ്പെടൽ...

                           കഴിഞ്ഞ ദിവസം വിട പറഞ്ഞ അബ്ഷർ വേക്കലക്കണ്ടി എന്ന SSF പ്രവർത്തകൻ... അവനിന്ന് ഖബറിൽ ഒറ്റക്കല്ല... പ്രിയപ്പെട്ട കൂട്ടുകാരൻ വിട പറഞ്ഞതു മുതൽ ആ വീട് SSF കാരുടെ നിയന്ത്രണത്തിലായിരുന്നു. ഖുർആനും ദിക്റും പ്രാർത്ഥനകളും പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കലുമൊക്കെയായി കേരളത്തിലെ ഏറ്റവും വലിയൊരു ധാർമിക വിദ്ധ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികൾ കളം നിറയുന്ന കാഴ്ച കണ്ടപ്പോൾ ,സത്യം പറയാമല്ലോ- ആ ദൃശ്യങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ ,ഒരു എസ് എസ് എഫ് കാരിയാകാൻ ഞാനറിയാതെ കൊതിച്ചു പോയി...

                    ഒരിക്കലീ ഫാതിമയും ഇതുപോലെ വിട പറയും... എല്ലാവരെയുമുപേക്ഷിച്ച്... അല്ല ,മലക്കുൽ മൗത്ത് കൊണ്ടു പോകും... ബലമായി... അന്നത്തെ ഫാതിമയുടെ സീനും ഇന്നത്തെ അബ്ഷറിന്റെ സീനും... രണ്ടിന്റെയും അന്തരങ്ങളോർത്തപ്പോൾ  ഉള്ളിലെവിടെയോ വല്ലാത്തൊരു നൊമ്പരം...

            ആ വീട്ടിൽ നിന്ന് പ്രിയപ്പെട്ട സഹപ്രവർത്തകന്റെ ജനാസ പള്ളിക്കാടിനെ ലക്ഷ്യമാക്കി മുന്നേറിയപ്പോൾ ദിക്റിന്റെയും ആത്മീയതയുടെയും z കാറ്റഗറി സുരക്ഷയുമായി ധർമ്മപ്പടയണി... എസ് എസ് എഫ് സിന്ദാബാദെന്ന് വിളിച്ച് ശീലിച്ച ചുണ്ടുകളിൽ ആത്മീയതയുടെ ദിവ്യ മന്ത്രങ്ങൾ... പാലപ്പറ്റ പള്ളി വഹാബികൾ റാഞ്ചിയപ്പോൾ സമര കാഹളം മുഴക്കി തിരിച്ച് പിടിച്ച് ജയിച്ചടക്കിയ എസ് എസ് എഫ് കാരുടെ ചരിത്രം വായിച്ചപ്പോൾ ഞാനന്ന് കരുതിയത്- മസിൽ പവറിന്റെ ബ്രാൻഡ് നെയിമായിരിക്കും എസ് എസ് എഫ്  എന്നായിരുന്നു. ധാർമികതയുടെ സമരകാഹളം മുഴക്കുന്ന ,നേരിന്റെ പക്ഷത്ത് നെഞ്ചുറപ്പോടെ നില കൊള്ളുന്ന, എന്നും ഇരയുടെ പക്ഷത്ത് നിൽക്കാൻ ധൈര്യം കാട്ടുന്ന, അനീതിയുടെ അഹങ്കാരികൾക്ക് നേരെ പുഞ്ചിരിയുടെ പൂച്ചെണ്ടുകളുമായി കർമ രംഗത്ത് ചങ്കുറപ്പോടെ  നിലയുറപ്പിച്ച ,ലക്ഷക്കണക്കിന് വിദ്ധ്യാർത്ഥി യവ്വനങ്ങളുടെ സിരകളിലോടുന്ന രക്തസാഗരത്തിന്റെ കാൽക്കുലേഷൻ കൗണ്ടറുകളിലെ നിലക്കാത്ത നീതിബോധത്തിന്റെ ജ്വലിക്കുന്ന പ്രതീകങ്ങളുടെ വിളിപ്പേരാണാ മൂന്നക്ഷരമെന്ന് മനസിലാക്കാൻ ഇന്നലേകളിലെ സമരഭൂമികളിലൂടെ ബഹു ദൂരം സഞ്ചരിക്കേണ്ടി വന്നു...

                  അവസാനം ,അബ്ഷറിന്റെ ഖബറിടത്തിൽ മൂന്ന് പിടി മണ്ണും വാരിയിട്ട് വേണ്ടപ്പെട്ടവർ- അവനെത്തനിച്ചാക്കി ജീവിതത്തിരക്കുകളിലേക്ക് പിൻതിരിഞ്ഞപ്പോൾ... ധാർമ്മികപ്പടയണി കൈകോർക്കുകയായി- പ്രിയപ്പെട്ട സഹപ്രവകന്റെ പാരത്രിക ലോക സംതൃപ്തിക്കായി... രക്തബന്ധമുള്ളവർ പിരിഞ്ഞ് ബഹുദൂരമെത്തിയിട്ടും ഒരിഞ്ച് പിന്നോട്ട് നീങ്ങാതെ ധാർമ്മിക രണാങ്കളത്തിലെ സഹ പ്രവർത്തകനു വേണ്ടി ഇലാഹീ സമക്ഷത്തിലേക്ക് കണ്ണീരൊഴുക്കി ചരിത്രം രചിക്കുന്ന എസ് എസ് എഫുകാർ... മണിക്കൂറുകളോളം ചിലവഴിച്ച് പള്ളിക്കാട്ടിൽ  വച്ച് ഖത്തം തീർക്കാനുള്ള ആ കൈ കോർക്കൽ... എല്ലാത്തിനുമൊടുവിൽ ,എണ്ണമറ്റ തഹ് ലീലുകളും ഖുർആൻ ഖത്മും ഓതിത്തീർക്കാനുള്ള തീരുമാനങ്ങൾ ... വിദൂരത്തുള്ള - ഇതുവരെ കാണാത്ത പ്രവർത്തകരുടെയും കുടുംബങ്ങളുടെയും ദിക്റുകളും പ്രാർത്ഥനകളും കിട്ടാനുതകുന്ന രൂപത്തിലുള്ള സോഷ്യൽ മീഡിയാ- വാട്ട്സപ്പ് കൂട്ടായ്മകൾ...

                     ഹൈവേയുടെ ഓരത്ത് , കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ചാരി-ഓരോ ദൃശ്യങ്ങളും - വിവിധ ആംഗിളുകളിൽ- വിവിധ ചാലകങ്ങളിൽ നിന്ന്   ഓർത്തെടുക്കുന്നതിനിടയിൽ ,ഞാനറിയാതെ കൊതിച്ചു പോയി... സഹപ്രവർത്തകരായ എസ് എസ് എഫിന്റെ ചുണക്കുട്ടികളുടെ പ്രാർത്ഥനകളാലും ഖുർആൻ-ദിക്റുകളാലും -കണ്ണുനീരിൽ കുതിർന്ന ആ ഖബർ എന്റെതായിരുന്നെങ്കിലെന്ന്...

                       പ്രിയപ്പെട്ട എസ് എസ് എഫുകാരേ... എന്തുകൊണ്ടും നിങ്ങൾ ഭാഗ്യവാൻമാരാണ്. സൂഫീ വര്യനായ വടകര മമ്മദാജി തങ്ങൾ ,'' അർഷിന്റെ തണലിലാണെന്ന് '' വിരൽ ചൂണ്ടിയ വിപ്ളവപ്പോരാളികളാണ് നിങ്ങൾ. എല്ലാത്തിലുമുപരി ,ഉസ്താദ് കാന്തപുരമെന്ന ലോക പ്രസിദ്ധ പണ്ഡിത തേജസിന്റെ പിന്നിലണി നിരക്കാൻ ഭാഗ്യം ലഭിച്ചവരാണ് നിങ്ങൾ... എന്തുകൊണ്ടും എല്ലാം കൊണ്ടും നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം... അധർമം തലപൊക്കുമ്പോൾ വിളിക്കാതെ വിരുന്നെത്തി ധാർമികതയുടെ സുരക്ഷാവലയം തീർക്കുന്ന നിങ്ങൾക്ക് പകരം മറ്റാരുണ്ട്... ഇന്നിന്റെയും നാളേയുടെയും പ്രതീക്ഷകൾ നിങ്ങളെപ്പോലുള്ളവരാണ്...ആ വിപ്ളവ വീര്യം അണഞ്ഞുപോകരുത്- ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും... ധാർമ്മികതയുടെ ആ ത്രിവർണ ധർമ ധ്വജം നെഞ്ചോട് ചേർക്കുമ്പോൾ ഹൃദയാന്തരത്തിലെ പ്രാർത്ഥനകളിൽ ഈ കുഞ്ഞനുജത്തിയേയും ഓർക്കണമെന്ന അഭ്യർത്ഥനയോടെ... മലകളെപ്പോലും മറിച്ചിടുന്ന മനക്കരുത്തുമായി പ്രവർത്തന ഗോഥയിൽ അത്ഭുതങ്ങൾ രചിക്കാൻ ഇനിയുമിനിയും കഴിയട്ടെ എന്ന പ്രാർത്ഥനയോടെ... സ്നേഹപൂർവ്വം...

             ഫാതിമ റഷീദ്